കൊല്ലം: ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ആറ് മാസം കൂടി ആവശ്യപ്പടാനുള്ള സി.പി.ഐ ജില്ലാ നേതൃത്വത്തിന്റെ ആവശ്യം സംസ്ഥാന നേതൃത്വം തള്ളി. ഇതോടെ സി.പി.ഐ ജില്ലാ കൗൺസിൽ യോഗം 23ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാൻ അഡ്വ. സാം കെ. ഡാനിയലിനോട് നിർദ്ദേശിച്ചു.
മുന്നണി ധാരണ പ്രകാരം സി.പി.ഐക്ക് രണ്ട് വർഷവും തുടർന്നുള്ള സമയം സി.പി.എമ്മിനുമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം. ഇതുപ്രകാരം സി.പി.ഐയുടെ സമയപരിധി ഡിസംബറിൽ അവസാനിച്ചിരുന്നു. കഴിഞ്ഞയാഴ്ച ചേർന്ന ഉഭയകക്ഷി ചർച്ചയിൽ ധാരണ പ്രകാരം സ്ഥാനം വിട്ടുനൽകണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് സി.പി.ഐ ജില്ലാനേതൃത്വം സംസ്ഥാന നേതാക്കളുമായി ചർച്ച നടത്തിയത്. എന്നാൽ, മുന്നണി ധാരണ പാലിക്കാൻ സംസ്ഥാന നേതൃത്വം നിർദ്ദേശിക്കുകയായിരുന്നു.
മാർച്ച് രണ്ടാം വാരത്തോടെ ജില്ലാ പഞ്ചായത്ത് ബഡ്ജറ്റ് ഉണ്ടാകും. അതുവരെ നിലവിലെ പ്രസിഡന്റ് തുടരാനും നേരിയ സാദ്ധ്യതയുണ്ട്. രാജിവച്ച് കുറഞ്ഞത് മൂന്നാഴ്ചയ്ക്ക് ശേഷം പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കും. അതുവരെ പ്രസിഡന്റിന്റെ ചുമതല വൈസ് പ്രസിഡന്റ് വഹിക്കും. മാർച്ച് രണ്ടാംവാരത്തിൽ സി.പി.എമ്മിന്റെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാർത്ഥിയെ തീരുമാനിക്കും. സുപ്രധാന സ്ഥാനങ്ങൾ ന്യൂനപക്ഷങ്ങൾക്കും മുന്നാക്കക്കാർക്കും നൽകുന്ന രീതി അവസാനിപ്പിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് പിന്നാക്ക വിഭാഗക്കാരനെ പരിഗണിക്കണമെന്ന ആവശ്യം പൊതുസമൂഹത്തിൽ ശക്തമാണ്. പുതിയ പ്രസിഡന്റ് എത്തുമ്പോൾ നിലവിലെ വൈസ് പ്രസിഡന്റ് രാജിവയ്ക്കും. തുടർന്ന് സി.പി.ഐക്കാണ് വൈസ് പ്രസിഡന്റ് സ്ഥാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |