ടെലിവിഷൻ ചാനലിന്റെ ഒളികാമറ ഒാപ്പറേഷനിൽ സെലക്ഷൻ രഹസ്യങ്ങൾ വെളിപ്പെടുത്തി ചീഫ് സെലക്ടർ ചേതൻ ശർമ്മ
ഇഷാന്റെ ഡബിൾ സെഞ്ച്വറി സഞ്ജു അടക്കം മൂന്നുപേരുടെ ഭാവി തകർത്തു
ഹാർദിക് പാണ്ഡ്യയും രോഹിതും തന്റെ വീട്ടിലെ സ്ഥിരം സന്ദർശകർ
വിരാടിന്റെ ക്യാപ്ടൻസി പോയത് ഗാംഗുലിയുമായുള്ള ഉടക്ക് കാരണം
ഫിറ്റ്നസിനായി ചില താരങ്ങൾ ഇൻജെക്ഷനുകളെടുക്കുന്നു
ന്യൂഡൽഹി: ഒരു ടെലിവിഷൻ ചാനൽ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിൽ ടീം ഇന്ത്യയുടെ സെലക്ഷൻ രഹസ്യങ്ങളെയും ടീമംഗങ്ങളുടെ പരിക്കിനെപ്പറ്റിയുള്ള വിവരങ്ങളുമൊക്കെ വിളിച്ചുപറഞ്ഞ് സെലക്ഷൻ കമ്മിറ്റി ചെയർമാൻ ചേതൻ ശർമ്മ പുലിവാലുപിടിച്ചു. മലയാളി താരം സഞ്ജു സാംസണിനെ ടീമിലെടുക്കാത്തതിനയും ഹാർദിക് പാണ്ഡ്യയടക്കമുള്ളവരുമായുള്ള തന്റെ ബന്ധത്തെയും പരിക്ക് മറച്ചുവച്ച് താരങ്ങൾ കളിക്കാൻ ഇറങ്ങുന്നതിനെപ്പറ്റിയുമൊക്കെ ക്യാമറയിൽ പകർത്തുന്നുണ്ടെന്നറിയാതെ ചേതൻ ശർമ്മ വാചാലനായി. ചേതൻ ശർമ്മയുടെ പ്രധാന വെളിപ്പെടുത്തലുകൾ ഇങ്ങനെ 1.മലയാളി താരം സഞ്ജു സാംസണിന് ഇനി ദേശീയ ടീമിലെ സ്ഥാനം തുലാസിലാണ്. ബംഗ്ലാദേശിനെതിരേയുള്ള ഏകദിന മത്സരത്തിൽ ഇഷാൻ കിഷൻ ഡബിൾ സെഞ്ച്വറി നേടിയതാണ് സഞ്ജു സാംസൺ, കെ.എൽ രാഹുൽ, ശിഖർ ധവാൻ എന്നിവരുടെ കരിയർ അപകടത്തിലാക്കിയത്. സഞ്ജുവിനെ ടീമിലെടുത്തില്ലെങ്കിൽ ട്വിറ്ററിൽ ആളുകൾ ബി.സി.സി.ഐക്കെതിരേ തിരിയുമെന്ന് ബോധ്യമുണ്ടായിരുന്നതിനാലാണ് സഞ്ജുവിന് അവസരങ്ങൾ നൽകിയിരുന്നത്.മൂന്ന് വിക്കറ്റ് കീപ്പർമാരെ ഒരേസമയം ടീമിൽ ഉൾപ്പെടുത്താനാവില്ല. 2.ശുഭ്മാൻ ഗില്ലിന്റെ മിന്നും ഫോമും ഇവർക്ക് ടീമിലെത്തുന്നതിനുള്ള തടസമാണ്.രോഹിത്, വിരാട് തുടങ്ങിയവർക്ക് വിശ്രമം നൽകിയത് ഗില്ലിന് കൂടുതൽ അവസരം നൽകാൻ വേണ്ടിയാണ്. അത് ഗിൽ നന്നായി ഉപയോഗപ്പെടുത്തുകയും ചെയ്തു. 3. രോഹിത് ശർമ്മ ഇനി ഏറെക്കാലം ട്വന്റി 20യിൽ ഉണ്ടാകില്ല. ഹാർദിക് പാണ്ഡ്യ വൈകാതെ മൂന്ന് ഫോർമാറ്റിലും ദേശീയ ടീമിന്റെ നായകപദവി ഏറ്റെടുക്കും. ഹാർദിക്കും രോഹിതും താനുമായി അടുത്ത സൗഹൃദത്തിലാണ്. ഇരുവരും ഇടയ്ക്ക് തന്റെ വീട്ടിൽ വരികയും നിരന്തരം ഫോണിൽ ബന്ധപ്പെടുകയും ചെയ്യും. 4. രോഹിതും വിരാടും തമ്മിൽ പിണക്കമില്ലെങ്കിലും ഈഗോ പ്രശ്‌നങ്ങളുണ്ട്. ഇരുവരുടെയും കൂടെ ഗ്രൂപ്പായി നിൽക്കുന്ന ചില കളിക്കാരുണ്ട്. അവരെ ടീമിൽ നിലനിറുത്താനായി ഇരുവരും ശ്രമിക്കാറുണ്ട്. 5.ടീമിലെ ചില പ്രധാന താരങ്ങൾ പൂർണമായും ഫിറ്റല്ലാതെ കളിക്കാനിറങ്ങുന്നത് പതിവാണ്. ഫിറ്റ്‌നെസ് തെളിയിക്കുന്നതിനായി ഉത്തേജക മരുന്നുകൾ കുത്തിവയ്ക്കാറുണ്ട്.ഡോപ്പിംഗിൽ പിടിക്കപ്പെടാത്ത മരുന്നുകൾ ഏതൊക്കെയെന്ന് കളിക്കാർക്ക് അറിയാം.ബുംറയ്ക്ക് കുനിയാൻ പോലും കഴിയാതിരുന്നപ്പോളും ലോകകപ്പിൽ കളിക്കാൻ താത്പര്യം പ്രകടിപ്പിച്ചു. ഒരു മത്സരമെങ്കിലും കളിപ്പിച്ചിരുന്നെങ്കിൽ ഒരു വർഷം പുറത്തിരിക്കേണ്ടിവന്നേനെ. 6.ബി.സി.സി.ഐ മുൻ പ്രസിഡന്റ് സൗരവ് ഗാംഗുലിയും വിരാടും തമ്മിൽ അസ്വാരസ്യങ്ങളുണ്ടായിരുന്നു.ഗാംഗുലി കാരണമാണ് ക്യാപ്ടൻസി സ്ഥാനം നഷ്ടമായതെന്നാണ് വിരാട് കരുതുന്നത്. ഗാംഗുലിയുടെ പല നിർദേശങ്ങള്‍ക്കും വിരാട് അനുസരിച്ചിരുന്നില്ല. യു.എ.ഇയിൽ നടന്ന ട്വന്റി ട്വന്റി ലോകകപ്പിന് മുന്നോടിയായി വിരാട് ക്യാപ്ടൻ സ്ഥാനം ഒഴിയുന്നതായി അറിയിച്ചിരുന്നു. ഒഴിയരുതെന്ന് ഗാംഗുലി നിർദേശിച്ചെങ്കിലും പിൻമാറാൻ തയ്യാറായില്ല. 7. ഷോർട്ട് ഫോർമാറ്റിൽ രണ്ട് ക്യാപ്ടൻമാർ ഇന്ത്യയ്ക്ക് വേണ്ടെന്ന് സെലക്ടർമാർക്ക് അഭിപ്രായമുണ്ടായിരുന്നതിനാലാണ് രോഹിതിന് ഏകദിന ക്യാപ്ടൻസികൂടി നൽകിയത്. ചേതൻ ശർമ്മയുടെ വിവാദ വെളിപ്പെടുത്തലുകളിൽ ബി.സി.സി.ഐ ഇതുവരെ ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |