ലണ്ടൻ: മേയ് 6ന് നടക്കുന്ന ചാൾസ് രാജാവിന്റെ കിരീടധാരണച്ചടങ്ങിൽ പത്നി കാമില കോഹിനൂർ രത്നം ധരിക്കില്ലെന്ന് ബക്കിംഗ്ഹാം പാലസ്. 1911ൽ ജോർജ് അഞ്ചാമന്റെ കിരീടധാരണ സമയത്ത് പത്നി മേരി അണിഞ്ഞ കിരീടത്തിന്റെ പരിഷ്കരിച്ച പതിപ്പാണ് കാമില ധരിക്കുക. കോഹിനൂറിന് പകരം അന്തരിച്ച എലിസബത്ത് രാജ്ഞിയോടുള്ള ആദരമായി രാജ്ഞിയുടെ കൈവശമുണ്ടായിരുന്ന കല്ലിനൻ ഡയമണ്ടുകളാണ് കിരീടത്തിലുണ്ടാവുക.
കൊളോണിയൽ കാലഘട്ടത്തിൽ ബ്രിട്ടീഷുകാർ ഇന്ത്യയിൽ നിന്ന് തട്ടിയെടുത്ത കോഹിനൂറിനെ 1849ൽ വിക്ടോറിയ രാജ്ഞിക്ക് സമ്മാനിക്കുകയായിരുന്നു. 105 കാരറ്റുള്ള കോഹിനൂർ എലിസബത്ത് രാജ്ഞിയുടെ അമ്മ എലിസബത്ത് ബൗവ്സ്-ലയോണിന്റെ ( ക്വീൻ മദർ ) കിരീടത്തിലാണ് ഇപ്പോഴുള്ളത്.
1937ൽ ജോർജ് ആറാമൻ രാജാവിന്റെ കിരീടധാരണച്ചടങ്ങിൽ പത്നിയായ എലിസബത്ത് ബൗവ്സ്-ലയോൺ കോഹിനൂർ പതിച്ച കിരീടം ധരിച്ചിരുന്നു. ക്വീൻ മദറിനും മേരി രാജ്ഞിക്കും മുന്നേ 1902ൽ എഡ്വേഡ് ഏഴാമന്റെ കിരീടധാരണ വേളയിൽ അദ്ദേഹത്തിന്റെ പത്നി അലക്സാൻഡ്രയും കോഹിനൂർ പതിപ്പിച്ച കിരീടമാണ് ധരിച്ചത്.
കോഹിനൂർ ഇന്ത്യയിലേക്ക് തിരികെയെത്തിക്കണമെന്ന ആവശ്യം ഉയരുന്നതിനിടെ കൂടുതൽ വിവാദങ്ങൾ ഒഴിവാക്കുന്നതിനാണ് ബ്രിട്ടീഷ് രാജകുടുംബത്തിന്റെ നീക്കം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |