ആലുവ: വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് പണംതട്ടിയ കേസിൽ പിടിയിലായ പ്രധാനപ്രതി ഉൾപ്പടെ രണ്ടുപേരെയും റിമാൻഡ് ചെയ്തു. ഡൽഹി ദ്വാരകയിൽ താമസിക്കുന്ന പുളിങ്കുന്നം കൊച്ചുപാലത്തിങ്കൽച്ചിറയിൽ ശ്രീരാഗ് (34), തൃശൂർ മുല്ലശേരി പൊറ്റക്കാട്ടിൽ സതീഷ്‌കുമാർ (42) എന്നിവരെയാണ് ആലുവ സൈബർ പൊലീസ് അറസ്റ്റുചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ട് മുരിക്കാശേരി വെള്ളക്കുന്നേൽ ലിയോ വി. ജോർജിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കാനഡയിൽ ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞ് അങ്കമാലി സ്വദേശിയായ യുവാവിൽനിന്ന് 5,59,563 രൂപയാണ് തട്ടിയെടുത്തത്. പരാതിക്കാരനുമായി ഫോണിലൂടെ ബന്ധപ്പെട്ട് വിശ്വാസംനേടിയശേഷം ഇവരുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പല പ്രാവശ്യമായി പണം കൈമാറുകയായിരുന്നു.
ലിയോയുടെ വീട്ടിൽ സൈബർ പൊലീസ് നടത്തിയ പരിശോധനയിൽ 2000 രൂപയുടെ പത്തൊമ്പത് കള്ളനോട്ടുകൾ പിടികൂടിയിരുന്നു. ഇതിന്റെ അന്വേഷണവും നടന്നുവരികയാണ്. ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ നിർദ്ദേശാനുസരണം രൂപീകരിച്ച അന്വേഷണ സംഘത്തിൽ ഇൻസ്‌പെക്ടർ എം.ബി. ലത്തീഫ്, എസ്.സി.പി.ഒ ഐനീഷ്, സി.പി.ഒമാരായ ഷിറാസ് അമീൻ, ജെറി എന്നിവരാണുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |