ന്യൂഡൽഹി: നിക്കി യാദവ് കൊലക്കേസിലെ പ്രതി യുവതിയുടെ പങ്കാളിയായ സഹീൽ കൊല നടത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് മറ്റൊരു പെൺകുട്ടിയുമായുള്ള വിവാഹ നിശ്ചയം നടത്തി. കൊല നടന്ന ദിവസം വിവാഹവും. മനഃസാക്ഷിയെ ഞെട്ടിച്ച ക്രൂരതയാണ് പ്രതിയിൽ നിന്നുണ്ടായത്. വിവാഹവുമായി ബന്ധപ്പെട്ട
ചടങ്ങുകളുടെ ദൃശ്യം പുറത്ത് വന്നു. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം മണിക്കൂറുകളോളം
നൃത്തം ചെയ്യുകയും മറ്റ് ചടങ്ങുകളെല്ലാം സന്തോഷത്തോടെ പൂർത്തിയാക്കുകയും ചെയ്ത ശേഷം സാഹിൽ ബന്ധുവിന്റെ കാറുമായി പങ്കാളിയായ നിക്കിയുടെ ഫ്ലാറ്റിലെത്തി. അപ്പോൾ സമയം ഒരു മണിയായിരുന്നു. പുലർച്ചെ അഞ്ച് മണിയോടെ ഇരുവരും പുറത്തിറങ്ങി. നേരത്തെ തീരുമാനിച്ചതനുസരിച്ച് ഗോവയിലേക്ക് പോകാനായി നിസാമുദ്ദീൻ റെയിൽവെ സ്റ്റേഷനിലേക്ക് പോകവെ തനിക്ക് ട്രെയിൻ ടിക്കറ്റ് ലഭിച്ചില്ലെന്ന് പറഞ്ഞ് സാഹിൽ യാത്ര മുടക്കി. എന്നാൽ, ഹിമാചലിലേക്ക് പോകാമെന്നായി നിക്കി. ഇതിനായി ബസ് സ്റ്റേഷനിലെത്തിയെങ്കിലും ബസ് ടിക്കറ്റ് ലഭിക്കാനുള്ള ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി അതും ഉപേക്ഷിച്ചു. ഇരുവരും നേരെ പോയത് നോർത്ത് ഡൽഹിയിലെ കാശ്മീരി ഗേറ്റിലേക്കാണ്. പങ്കാളികൾ തമ്മിൽ വഴക്കായതോടെ അവിടെ വാഹനം നിറുത്തി. മണിക്കൂറുകളോളം ഇവർ തമ്മിൽ വാക്കേറ്റമുണ്ടായി. അപ്പോഴേക്കും സമയം രാവിലെ 9 കഴിഞ്ഞിരുന്നു. വാക്കേറ്റം രൂക്ഷമായപ്പോൾ മൊബൈൽ ചാർജറിന്റെ കേബിൾ കഴുത്തിൽ മുറുക്കി നിക്കിയെ കൊലപ്പെടുത്തുകയായിരുന്നു. നിക്കിയുടെ മരണം ഉറപ്പ് വരുത്തിയ ശേഷം മൃതദേഹം മുൻസീറ്റിൽ തന്നെ സീറ്റ് ബെൽട്ട് ഉപയോഗിച്ച് ഇരുത്തി. ഡൽഹിയിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള തന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ധാബയിലെത്തിയ ശേഷം മൃതദേഹം കാറിന്റെ ഡിക്കിയിലേക്ക് മാറ്റി കാർ അവിടെ നിറുത്തിയിട്ട് സാഹിൽ വീണ്ടും സ്വന്തം വീട്ടിൽ തിരിച്ചെത്തി. തുടർന്ന് തന്റെ വിവാഹ ചടങ്ങ് പൂർത്തിയാക്കി. നവവധു ഉൾപ്പെടെയുള്ളവർ ഉറങ്ങിയ ശേഷം പുലർച്ചെ മൂന്നരയോടെ മറ്റൊരു കാറുമായി വീണ്ടും ധാബയിലെത്തി. കാറിന്റെ ഡിക്കിയിൽ നിന്ന് മൃതദേഹം ധാബയിലെ ഫ്രിഡ്ജിലേക്ക് മാറ്റി. പിന്നീട് നദിയിൽ ഉപേക്ഷിക്കാനായിരുന്നു പദ്ധതി. എന്നാൽ, നിക്കിയെ അവരുടെ ഫ്ലാറ്റിൽ കാണാതിരുന്നതിനെ തുടർന്ന് അയൽക്കാർക്ക് സംശയം ജനിച്ചു. ഇവർ പൊലീസിൽ വിവരമറിയിച്ചു. സി.സി ടിവിയടക്കം പരിശോധിച്ച പൊലീസ് സാഹിലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. നിക്കി യാദവിനെ സാഹിൽ കൊലചെയ്ത കാര്യം ഫെബ്രുവരി 14 ന് പുറം ലോകമറിഞ്ഞു. കോടതി പ്രതിയെ അഞ്ച് ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു കൊടുത്തിരിക്കുകയാണ്. പ്രതിയിൽ നിന്ന് കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
മൊബൈൽ ഫോണിലെ
വിവരങ്ങൾ മായ്ച്ചു
നിക്കി യാദവിന്റെ മൊബൈൽ ഫോണിലെ മുഴുവൻ ഡേറ്റകളും പ്രതി സാഹിൽ മായ്ച്ചു കളഞ്ഞെന്ന് പൊലീസ് പറഞ്ഞു. സാഹിലുമായുള്ള ചാറ്റുകൾ ഉൾപ്പെടെ എല്ലാവിവരങ്ങളും ഫോണിൽ നിന്ന് മായ്ച്ചിട്ടുണ്ട്. നിക്കി കൊലക്കേസിൽ സാഹിലിനെ അറസ്റ്റ് ചെയ്തപ്പോൾ തന്നെ നിക്കിയുടെ മൊബൈൽഫോണും പൊലീസ് കണ്ടെടുത്തിരുന്നു. ഫോൺ പൊലീസിന്റെ കയ്യിൽ കിട്ടിയാൽ തനിക്കെതിരായ തെളിവാകുമെന്ന് കണ്ടാണ് സാഹിൽ എല്ലാം മായ്ച്ചു കളഞ്ഞതെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |