ഒല്ലൂർ: ലോറി ഡ്രൈവറെ തൊഴിലാളി മർദ്ദിച്ചെന്ന രീതിയിൽ സാമൂഹിക മാദ്ധ്യമങ്ങളിൽ വീഡിയോ പ്രചരിച്ച സംഭത്തിൽ ലോറി ഡ്രൈവറെ പോക്‌സോ പ്രകാരം ഒല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. ചേർത്തല പള്ളിപ്പുറത്തുശ്ശേരി വീട്ടിൽ സുരേഷ് കുമാറാണ് അറസ്റ്റിലായത്. വീഡിയോ സംബന്ധിച്ചുള്ള അന്വേഷണത്തിലാണ് ഇയാൾ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ പീഡിപ്പിച്ചതായി മനസിലായത്.
തുടർന്ന് പോക്‌സോ ചുമത്തി പൊലീസ് കേസെടുത്തു. തുടർന്ന് കുട്ടിയുടെ മൊഴിയും രേഖപ്പെടുത്തി. ഒല്ലൂർ വല്ലച്ചിറയിൽ കഴിഞ്ഞ ഡിസംബർ നാലിനായിരുന്നു സംഭവം. ഒല്ലൂർ പി.ആർ പടിയിലെ പെട്രോൾ പമ്പിന് സമീപം സ്വകാര്യ സിമന്റ് കമ്പനിയിലെ ഡ്രൈവറായ ഇയാൾ വിദ്യാർത്ഥിയോട് മോശമായി പെരുമാറുകയും തുടർന്ന് കുട്ടിയുടെ പിതാവ് ഇയാളെ മർദ്ദിക്കുകയുമായിരുന്നു.
ശമ്പളം കിട്ടാത്തത് ചോദ്യം ചെയ്തതിന് ലോറി ഡ്രൈവറെ മർദ്ദിച്ചെന്ന രീതിയിലായിരുന്നു സാമൂഹിക മാദ്ധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചത്. സംഭവം കഴിഞ്ഞ് മൂന്ന് മാസത്തിലധികം പിന്നിട്ടെങ്കിലും ഇതുവരെയും ഇരുകൂട്ടരും പരാതി നൽകിയിരുന്നില്ല. വീഡിയോ വൈറലായതോടെ പൊലീസ് സ്വമേധയാ കേസെടുത്തു. തുടർന്നുള്ള അന്വേഷണത്തിൽ കുട്ടിയെ പീഡിപ്പിച്ചതിനെ തുടർന്നാണ് പിതാവ് ലോറി ഡ്രൈവറെ മർദ്ദിച്ചതെന്ന് മനസിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |