വിഴിഞ്ഞം: വെള്ളായണി കായലിലെ പുഞ്ചക്കർഷകർ ദുരിതക്കയത്തിൽ തന്നെ. കായൽ ജലത്തിനടിയിലുള്ള പുഞ്ചകൃഷി ഭൂമി ന്യായവില നൽകി ഏറ്റെടുക്കുമെന്ന മുഖ്യമന്ത്രിയുൾപ്പെട്ട യോഗത്തിലെ തീരുമാനം ആറു വർഷമായിട്ടും നടപ്പായിട്ടില്ല. കായൽ പ്രദേശത്ത് കൃഷി ഭൂമിയുള്ള 626 കർഷക കുടുംബങ്ങളാണ് കഴിഞ്ഞ 31 വർഷമായി ഇതിനായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങുന്നത്.
1992ലെ നിയമസഭാ പരിസ്ഥിതി സമിതിയുടെ റിപ്പോർട്ടനുസരിച്ച് ജലവിതരണ പദ്ധതിക്ക് ദോഷകരമാകും എന്നനിലയിൽ
കായലിലെ പുഞ്ചകൃഷി നിറുത്തലാക്കി.ഇതോടെ കായൽ പ്രദേശത്ത് ഭൂമിയുള്ള സ്വകാര്യ കർഷകർ ദുരിതത്തിലായി. കൃഷി അനുവദിക്കാതിരിക്കുകയും ആദായമില്ലാത്ത ഭൂമിക്കു നികുതി മാത്രം നൽകേണ്ടി വരുന്ന സ്ഥിതിക്കെതിരെ കർഷകർ പ്രതിഷേധിച്ചിരുന്നു. ഒടുവിൽ സ്വകാര്യ കൃഷി ഭൂമി സർക്കാർ ന്യായവില നൽകി ഏറ്റെടുക്കാമെന്ന് 2016 മേയ് 16ന് മുഖ്യമന്ത്രിയുൾപ്പെട്ട യോഗം തീരുമാനമെടുത്തു. എന്നാൽ ആറു വർഷം കഴിഞ്ഞിട്ടും ഇതു സംബന്ധിച്ച് നടപടികൾ ഒന്നുമായില്ലെന്ന് കർഷകർ പരാതിപ്പെട്ടു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അനാസ്ഥയും അലംഭാവവുമാണ് കാര്യങ്ങളുടെ മെല്ലെപ്പോക്കിനു കാരണമെന്നാണ് കർഷകർ പറയുന്നത്. ഇതിനായി വീണ്ടും മുഖ്യമന്ത്രിക്കു പരാതി നൽകാനൊരുങ്ങുകയാണ് കർഷകർ.
വെള്ളം കയറുന്നു, കർഷകർ ബുദ്ധിമുട്ടിൽ
1990 വരെ കർഷകരുടെ കൈവശഭൂമിയും വെള്ളായണി കാർഷിക കോളജിന്റെ അധീനതയിലുള്ള 400 ഏക്കർ ഭൂമിയും ഉൾപ്പെടെയുള്ള സ്ഥലം ഇൻസെന്റീവ് നൽകി കർഷകർക്ക് പുഞ്ചകൃഷിക്ക് നൽകിയിരുന്നുവെങ്കിലും ശുദ്ധജലസംഭരണിയായതിനാലും കായൽ കേന്ദ്രീകരിച്ച് നിരവധി കുടിവെള്ള പദ്ധതികൾ പ്രവർത്തിക്കുന്നതിനാലും വെള്ളം വറ്റിച്ച് കൃഷി ചെയ്യുന്നതിന് തടസം നേരിട്ടു.അതോടെ പട്ടയമുള്ള കൃഷിഭൂമി വെള്ളം കയറി. ഇതിനെ തുടർന്ന് പുഞ്ചകർഷകരും വസ്തു ഉടമകളും വെള്ളായണി പാടശേഖര - കായൽ സംരക്ഷണ സമിതി രൂപീകരിച്ചു. നെൽ കൃഷി നടത്തിവന്ന കർഷകരുടെ തൊഴിലും വരുമാന നഷ്ടവും വന്നതോടുകൂടി ഈ പട്ടയഭൂമികൾ സർക്കാർ ഏറ്റെടുത്ത് നഷ്ട്ടപരിഹാരം നൽകണമെന്ന് സമിതി ആവശ്യപ്പെട്ടു.ഇതിനെ തുടർന്ന് സി.ഡബ്ല്യൂ.ഡി.ആർ.ഡി.എം വെള്ളായണി കായൽ സംരക്ഷണം സംബന്ധിച്ച് മാനേജ്മെന്റ് ആക്ഷൻ പ്ലാൻ (എം.എ.പി) തയ്യാറാക്കി പരിസ്ഥിതി വകുപ്പിന് നൽകി. വിശമായ പഠനത്തിനു ശേഷം പരിസ്ഥിതി വകുപ്പ് ഈ റിപ്പോർട്ട് ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സ്റ്റേറ്റ് ലെവൽ സ്റ്റിയറിംഗ് കമ്മിറ്റിക്ക് സമർപ്പിച്ചു. 2015-ൽ സമർപ്പിച്ച ഈ റിപ്പോർട്ട് പ്രകാരം പട്ടയഭൂമിയുടെ അക്വിസിഷനു വേണ്ടി വരുന്ന 105 കോടി രൂപ ഉൾപ്പെടെ കായൽ സംരക്ഷണത്തിനായി 167.35 കോടി രൂപ വകയിരുത്തണമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ സർക്കാരിന് ഇത്രയും തുക കണ്ടെത്താൻ കഴിയാത്തതിനാലാണ് നഷ്ടപരിഹാരം വൈകുന്നതെന്ന് കർഷകർ തന്നെ പറയുന്നു.
കളക്ടർ നിർദ്ദേശം
കർഷകരുടെ ഏകദേശം 87.19 ഹെക്ടർ കൃഷിഭൂമി വെള്ളം കയറി ഉപയോഗശൂന്യമായതായും പ്രസ്തുത സ്ഥലത്ത് നിലവിൽ 626 കുടുംബങ്ങളുടെ കൈവശമാണെന്നും അന്നത്തെ യോഗത്തിൽ ജില്ലാ കളക്ടർ പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് കൃഷിയിറക്കാൻ കഴിയാത്ത കർഷയുടെ ഭൂമി ന്യായമായ പ്രതിഫലം നൽകി ഏറ്റെടുക്കാൻ തീരുമാനിച്ചിരുന്നു. ഇതിനായി സ്ഥലം സർവെ ചെയ്ത് ഭൂമി കൈവശം വച്ചിരിക്കുന്നവരുടെ പട്ടിക തയ്യാറാക്കാനും ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന ഭൂമി വേലി കെട്ടി അതിരുകൾ അടയാളപ്പെടുത്താനും കളക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |