കോട്ടയം: നഗരസഭാ അദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യനെതിരെ 22 അംഗങ്ങളുള്ള പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ ചർച്ചയിൽ നിന്ന് ബി.ജെ.പി അംഗങ്ങൾ വിട്ടുനിന്നതോടെ ക്വാറം തികയാതെ കൗൺസിൽ പിരിഞ്ഞു. കോൺഗ്രസ് അംഗങ്ങൾ പങ്കെടുക്കരുതെന്ന് നേരത്തെ വിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പിയുടെ എട്ടംഗങ്ങളും വിട്ടു നിന്നത്.
രാവിലെ 11ന് അവിശ്വാസ പ്രമേയം പരിഗണിക്കുമ്പോൾ നോട്ടീസ് നൽകിയ 22 അംഗ പ്രതിപക്ഷ അംഗങ്ങളും ഹാജരായിരുന്നു. എന്നാൽ വിപ്പനുസരിച്ച് കോൺഗ്രസ്, ബി.ജെ.പി അംഗങ്ങൾ എത്തിയില്ല. മുൻ ചെയർമാനും ഭാര്യയും ഉൾപ്പെടെയുള്ള മൂന്ന് കോൺഗ്രസ് അംഗങ്ങൾ വിപ്പ് സ്വീകരിക്കാതിരുന്നത് അവിശ്വാസത്തെ പിന്തുണയ്‌ക്കാനെന്ന അഭ്യൂഹമുണ്ടാക്കിയെങ്കിലും പാർട്ടി തീരുമാനം അവർ അംഗീകരിച്ചു.
പകുതി അംഗങ്ങൾ ഹാജരായാലേ ക്വാറം തികയൂ. ബി.ജെ.പി പ്രതിനിധികൾ പങ്കെടുത്തിരുന്നെങ്കിൽ അവിശ്വാസം പാസാകുമായിരുന്നു. ഒരു മുന്നണിയേയും പിന്തുണയ്ക്കേണ്ടെന്ന് ഇന്നലെ രാവിലെ ചേർന്ന ബി.ജെ.പി പാർലമെന്ററി പാർട്ടി യോഗം തീരുമാനിക്കുകയായിരുന്നു. നഗരകാര്യ വിഭാഗം റീജിയണൽ ജോയിന്റ് ഡയറക്ടർ ലിജു ഫ്രാൻസിസായിരുന്ന വാരണാധികാരി.
അവിശുദ്ധ കൂട്ടുകെട്ടെന്ന് എൽ.ഡി.എഫ്
അവിശ്വാസം പരിഗണിക്കാതിരിക്കാൻ കോൺഗ്രസ് - ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടാണെന്ന് പ്രതിപക്ഷ നേതാവ് ഷീജ അനിൽ ആരോപിച്ചു. ജനങ്ങൾക്ക് വോട്ട് ചെയ്യാൻ കഴിയുമായിരുന്നെങ്കിൽ അഴിമതി നിറഞ്ഞ ഭരണ സമിതിക്കെതിരായ അവിശ്വാസ പ്രമേയം പാസാകുമായിരുന്നു. ഒരു വികസന പ്രവർത്തനങ്ങളും നടക്കുന്നില്ലെന്നും ഷീജ ആരോപിച്ചു.
കോൺഗ്രസ് - ബി.ജെ.പി സഖ്യമെന്ന് വി.ബി. ബിനു
കോൺഗ്രസ് - ബിജെപി അവിശുദ്ധ സഖ്യം മറനീക്കി പുറത്തുവന്നതിന്റെ തെളിവാണ് നഗരസഭയിൽ നടന്നതെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി. ബിനു ആരോപിച്ചു. അവിശ്വാസപ്രമേയത്തിന്മേലുള്ള ചർച്ചയിൽ നിന്ന് ബി.ജെ.പി വിട്ടു നിന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. നഗരസഭയിൽ ന്യൂനപക്ഷമായി മാറിയ കോൺഗ്രസിന്റെ അധികാര തുടർച്ചയ്ക്ക് ബി.ജെ.പി സഹായിക്കുകയണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |