കൊച്ചി: ആന്ധ്രാ പൊലീസിന്റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ള കുപ്രസിദ്ധ മോഷ്ടാവ് പ്രകാശ് കുമാർ സാഹുവിനെ ഇരുമ്പഴിക്കുള്ളിലെത്തിച്ചതിന്റെ ആശ്വാസത്തിലിരിക്കെ സിറ്റി പൊലീസിനെ ഞെട്ടിച്ച് കൊച്ചി നഗരത്തിൽ വൻ കവർച്ച. എറണാകുളം നോർത്ത് പൊലീസിന്റെ മൂക്കിൻ തുമ്പിലുള്ള ജെയിൻ മെറ്റൽ ആർക്കേഡ് എന്ന, ഗിഫ്റ്റ് ഐറ്റങ്ങൾ വില്ക്കുന്ന സ്ഥാപനത്തിൽ നിന്ന് നാലു ലക്ഷം രൂപ കവർന്നു. പിന്നിലെ ഭിത്തി പൊളിച്ചാണ് മോഷ്ടാവ് അകത്തുപ്രവേശിച്ചത്. വ്യാപാര സ്ഥാപനത്തെക്കുറിച്ച് വ്യക്തമായി അറിയാവുന്നയാളാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. സി.സി.ടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മോഷ്ടാവിന്റെ മുഖംമറച്ച നിലയിലുള്ള ദൃശ്യമാണ് ലഭിച്ചിട്ടുള്ളത്.
ഞായറാഴ്ച രാത്രി എട്ടരയ്ക്കും ഒമ്പതരയും ഇടയിലാണ് കവർച്ച നടന്നിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു. പിന്നിലെ ഭിത്തി കുത്തിപ്പൊളിച്ചശേഷം മറ്റൊരു വാതിലും കൂടി തകർത്ത് അകത്തുപ്രവേശിപ്പിച്ച മോഷ്ടാവ് സി.സി.ടിവി കാമറയുടെ കേബിൾ വിച്ഛേദിച്ചിക്കുകയാണ് ആദ്യം ചെയ്തത്. ശേഷം കാഷ് കൗണ്ടറിലെ മേശപൊളിച്ച് പണമെടുത്ത് സ്ഥലം വിട്ടു. രാവിലെ സ്ഥാപനത്തിലെത്തിയ ജീവനക്കാരാണ് കവർച്ച നടന്നതായി തിരിച്ചറിഞ്ഞത്. ഉടൻ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പൊലീസ് ജീവനക്കാരുടെയടക്കം മൊഴിരേഖപ്പെടുത്തി. പിന്നാലെ വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. മോഷ്ടാവ് കൈയുറ ധരിച്ചിരുന്നതിനാൽ വിവരലടയാളങ്ങളൊന്നും ലഭിച്ചിട്ടില്ല. സമീപത്തെ സി.സി.ടിവി കാമറ ദൃശ്യങ്ങൾ ശേഖരിച്ചുവരികയാണ്.
ശരവേഗത്തിൽ അറസ്റ്റ്
ഞായറാഴ്ച രാത്രി തന്നെ നടന്ന ഇടപ്പള്ളി ബൈപ്പാസ് റോഡിൽ പ്രവർത്തിക്കുന്ന കളിപ്പാട്ട വ്യാപാര കേന്ദ്രം, സെന്റ് ജോർജ് കപ്പേളയുടെ നേർച്ചപ്പെട്ടി എന്നിവ കവർച്ച ചെയ്ത പ്രതികളെ എളമക്കര പൊലീസ് ശരവേഗത്തിൽ പിടികൂടി. കടവന്ത്ര കെ.പി. വള്ളോൻ റോഡിൽ കാണിക്കൽ വീട്ടിൽ സെബാസ്റ്റ്യൻ (46), വയനാട് പൊരുതന്നൂർ തരിവണ കായരിങ്കൽ വീട്ടിൽ സുധീഷ് (30) എന്നിവരാണ് പിടിയിലായത്. ഒബ്രോൺ മാളിന് സമീപത്തെ ടോയ് സ്‌റ്റോറിലാണ് ആദ്യം കവർച്ച നടന്നത്. ഇവിടെ നിന്ന് 5000 രൂപയും ഒരു മൊബൈൽ ഫോണും മോഷ്ടിച്ചു. അതിനുശേഷം സമീപത്തുള്ള മറ്റൊരു കളിപ്പാട്ടകടയായ കിഡ്ഡിലാൻഡ്, വാതിൽ ലോക്കുകൾ വില്ക്കുന്ന ഹെറിറ്റേജ് ഗാലറി എന്നീ വ്യാപാര സ്ഥാപനങ്ങളിലും കവർച്ചയ്ക്ക് ശ്രമിച്ചെങ്കിലും പണമൊന്നും ലഭിച്ചില്ല. പിന്നീട് നേർച്ചപ്പെട്ടി പൊളിച്ച് പണം കവരുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |