SignIn
Kerala Kaumudi Online
Thursday, 25 April 2024 10.48 AM IST

അംഗപരിമിതർക്ക് ഇനി പേടിക്കേണ്ട: വന്നൂ, വിസിലടി യന്ത്രം

boby

തൃശൂർ: റൗണ്ടിൽ നായ്ക്കനാലിൽ ട്രാഫിക് തിരക്കിലും നിയമലംഘനങ്ങൾക്കിടയിലും റോഡ് മുറിച്ചുകടക്കാൻ കഷ്ടപ്പെടുന്ന അംഗപരിമിതർക്കും അന്ധർക്കും സഹായകമാകുന്ന വിസിലടി യന്ത്രവുമായി തൃശൂർ സിറ്റി പൊലീസ്. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരമൊരു പരീക്ഷണം. കമ്മിഷണർ അങ്കിത് അശോകന്റെ ആശയമുൾക്കൊണ്ട് ട്രാഫിക് സ്റ്റേഷൻ എസ്.ഐ, പി.ബിനന്റെ മേൽനോട്ടത്തിൽ പൊലീസ് അക്കാഡമി എസ്.ഐയും ഇലക്ട്രോണിക്‌സ് ബിരുദധാരിയുമായ ബോബി ചാണ്ടിയാണ് യന്ത്രമുണ്ടാക്കിയത്.

സിഗ്‌നലിൽ ചുവപ്പു ലൈറ്റ് തെളിയുമ്പോൾ ഇതുമായി ബന്ധിപ്പിച്ച പ്രത്യേക ഉപകരണത്തിന്റെ മുകൾ ഭാഗം കറങ്ങുകയും വിസിലടിക്കുകയും ചെയ്യും. അപ്പോൾ കാഴ്ചയില്ലാത്തവർക്ക് റോഡ് മുറിച്ചുകടക്കാം. കാഴ്ചയും കേൾവിയുമില്ലാത്തവർക്ക് ഉപകരണത്തിന്റെ മുകളിൽ തൊട്ട് മുറിച്ചുകടക്കേണ്ട സമയമറിയാം. ഉപകരണത്തിന്റെ മുകളിൽ വിറയലുണ്ടാകുമ്പോൾ റോഡ് മുറിച്ചുകടക്കാനാകും. ഇതിനായി ബോധവത്കരണം നടത്തും. റൗണ്ടിൽ നിന്ന് തേക്കിൻകാട് മൈതാനത്തേക്ക് മുറിച്ചു കടക്കുന്നയിടത്തും, ഷൊർണൂർ റോഡ് മുറിച്ചു കടക്കുന്നിടത്തുമായി നാലെണ്ണം സ്ഥാപിച്ചിട്ടുണ്ട്.

തുടക്കം ഇങ്ങനെ

അങ്കിത് അശോകൻ ചുമതലയേറ്റയുടൻ റൗണ്ടിലെ ട്രാഫിക് പ്രശ്‌നങ്ങളെപ്പറ്റി പരാതികളെത്തിയിരുന്നു. സിഗ്‌നൽ പാലിക്കാതെ വാഹനങ്ങൾ മറികടക്കുന്നതും സീബ്രാലൈനിലേക്ക് കയറ്റി നിറുത്തുന്നതും പതിവായി. അപകടങ്ങളും വർദ്ധിക്കാൻ തുടങ്ങി. സിഗ്‌നലിൽ പച്ച തെളിയുമ്പോൾ തിരക്കിട്ട് പായുന്ന വാഹനങ്ങളുടെ ഹോണടി, നോ ഹോൺ പ്രദേശമായിട്ടും തുടർന്നു. റോഡ് മുറിച്ചുകടക്കുന്നവരിൽ പലരും അംഗപരിമിതരും കാഴ്ചയില്ലാത്തവരും മുതിർന്ന പൗരന്മാരുമായിരുന്നു. ട്രാഫിക് നിയമം ലംഘിക്കുന്നവരെ കണ്ടെത്താൻ നമ്പർ പ്ലേറ്റ് റീഡിംഗുള്ള കാമറകൾ 24 മണിക്കൂറും ദൃശ്യം പകർത്തുന്നുണ്ട്. ഇവ പരിശോധിച്ച് പിഴയും ഈടാക്കും. യന്ത്രത്തിന്റെ ഉദ്ഘാടനം ഇന്നലെ സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകൻ നിർവഹിച്ചു. പൊലീസ് അക്കാഡമി അസി. ഡയറക്ടർ പി.എ.മുഹമ്മദ് ആരിഫ്, അസി. കമ്മിഷണർമാരായ കെ.കെ.സജീവ്, കെ.സി.സേതു തുടങ്ങിയവർ പങ്കെടുത്തു.

പേരിട്ടില്ല, യന്ത്രം പൊലീസ് വക

രണ്ടര മാസമെടുത്ത് നിരവധി പരീക്ഷണത്തിലൂടെ ഉണ്ടാക്കിയ ഉപകരണത്തിന് തത്കാലം പേരിട്ടിട്ടില്ല. നാലെണ്ണമുണ്ടാക്കാൻ 60,000 രൂപയായി. 20,000 പൊലീസുകാർ വീതിച്ചെടുത്തു. ബാക്കി ബോബി വഹിച്ചു. മുമ്പ് ബ്രീത്ത് അനലൈസറും പൊലീസ് ആവശ്യത്തിനുള്ള മറ്റ് ഉപകരങ്ങളും ബോബി നിർമ്മിച്ചിരുന്നു. ഭാര്യ: ബിനിത. മക്കൾ: അഭിനവ്, അമൃത, അഭിജിത്.

ഗതാഗതം പൊതുജന സൗഹൃദമാക്കാനുള്ള കാൽവയ്പാണിത്. വിജയിച്ചാൽ നഗരത്തിലെ മറ്റ് സ്ഥലങ്ങളിലും നടപ്പാക്കും.

ബോബി ചാണ്ടി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, WHISTLE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.