കറാച്ചി : പാകിസ്ഥാനിൽ പഞ്ചാബ് പ്രവിശ്യയിലെ കല്ലാർ കഹാറിൽ അമിത വേഗത്തിൽ സഞ്ചരിച്ച ബസ് കുഴിയിലേക്ക് മറിഞ്ഞ് 14 യാത്രക്കാർ മരിച്ചു. 63 പേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ബ്രേക്ക് നഷ്ടമായ ബസ് എതിർദിശയിൽ വന്ന രണ്ട് കാറുകളിലും ഇടിച്ചിരുന്നു. ഒരു വിവാഹത്തിൽ പങ്കെടുത്ത ശേഷം ഇസ്ലാമാബാദിൽ നിന്ന് ലാഹോറിലേക്ക് പോവുകയായിരുന്നു ബസ്. ബസിന്റെ ഡ്രൈവറും മരിച്ചവരിൽ ഉൾപ്പെടുന്നു. പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫ് അനുശോചനം രേഖപ്പെടുത്തി. മോശം റോഡുകളും ട്രാഫിക് നിയമങ്ങൾ പാലിക്കാത്തതും മൂലം പാകിസ്ഥാനിൽ റോഡപകടങ്ങൾ പതിവായിരിക്കുകയാണ്. ഈ മാസം ആദ്യം ഖൈബർ പഖ്‌തൂൻഖ്വ പ്രവിശ്യയിൽ ബസും അമിത വേഗത്തിലെത്തിയ ട്രക്കും കൂട്ടിയിടിച്ച് 17 പേർ മരിച്ചിരുന്നു. ജനുവരി അവസാനം ബലൂചിസ്ഥാനിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് തീപിടിച്ച് 40 പേർ കൊല്ലപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |