വർക്കല: വസ്തു തർക്കത്തെ തുടർന്ന് വർക്കല താഴെവെട്ടൂർ ചുമടുതാങ്ങി ജംഗ്ഷനിൽ മാതാവിനെയും മകനെയും സമീപവാസി ആക്രമിച്ചു. വെട്ടൂർ സ്വദേശികളായ റംസീന ബീവി, ഇളയമകൻ ബേബി എന്ന ഷംനാസ്, പ്രതി ശിഹാബുദ്ദീൻ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റംസീന ബീവിയുടെ കൈയ്ക്ക് വെട്ടുകയും ഷംനസിനെ ഒമ്നി വാനിടിച്ച് കൊലപ്പെടുത്താനുമാണ് ശ്രമിച്ചത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: വസ്തുവിൽ ഉൾപ്പെടുന്ന കടയെച്ചൊല്ലിയുള്ള തർക്കത്തിൽ തിങ്കളാഴ്ച വൈകിട്ട് 6ഓടെയാണ് ആക്രമണമുണ്ടായത്. ചുമടുതാങ്ങി ജംഗ്ഷനിൽ റംസീനാ ബീവിക്കും ശിഹാബുദ്ദീന്റെ സഹോദരിക്കും മൂന്ന് സെന്റ് വീതം വസ്തുവുണ്ട്. റംസീനാ ബീവിയുടെ വസ്തുവിലെ ഷെഡിൽ മറ്റൊരാൾ നടത്തിയിരുന്ന പച്ചക്കറി കടയുടെ മുൻഭാഗം റോഡിലേക്ക് തള്ളി നിൽക്കുന്നുവെന്നാരോപിച്ച് തൊട്ടടുത്ത കടയുടമ വർക്കല നഗരസഭയിൽ പരാതി നൽകിയിരുന്നു. ഇതിൽ നോട്ടീസ് ലഭിച്ചതിനെ തുടർന്ന് കട അടച്ചു. ഇന്നലെ വൈകിട്ടോടെ ഈ കട മറ്റൊരാൾക്ക് വാടകയ്ക്ക് കൊടുക്കുന്നത് സംബന്ധിച്ച് സംസാരിക്കുന്നതിനിടെ മദ്യപിച്ചെത്തിയ ശിഹാബുദ്ദീനും റംസീനബീവിയുമായി തർക്കത്തിലായി. തടയാനെത്തിയ റംസീനബീവിയുടെ മൂത്ത മകൻ ഉല്ലാസുമായും ശിഹാബുദ്ദീൻ വാക്കേറ്റത്തിലായി. പിന്നാലെ രണ്ട് സുഹൃത്തുക്കൾക്കൊപ്പം റംസീന ബീവിയുടെ വീടിന് മുന്നിൽ വാനിലെത്തിയ ശിഹാബുദ്ദീനും ഉല്ലാസുമായി വീണ്ടും കൈയേറ്റമുണ്ടായി. ഇതിനിടെ വാനിലുണ്ടായിരുന്ന വാൾ ഉപയോഗിച്ച് ഉല്ലാസിനെ വെട്ടാൻ ശിഹാബുദ്ദീൻ ശ്രമിച്ചത് തടഞ്ഞപ്പോഴാണ് റംസീന ബീവിയുടെ കൈയ്ക്ക് വെട്ടേറ്റത്. സംഭവമറിഞ്ഞ് ഇളയമകൻ ഷംനാസെത്തിയതോടെ ശിഹാബുദീനും സുഹൃത്തുക്കളും രക്ഷപ്പെടാൻ ശ്രമിച്ചു. ബൈക്കിൽ പിന്തുടർന്ന ഷംനാസിനെ ഒമ്നി വാൻ കൊണ്ട് ഇടിച്ചുതെറിപ്പിച്ചശേഷം വണ്ടി പിന്നോട്ടെടുത്ത് മതിലിൽ ഇടിച്ചു നിറുത്തുകയായിരുന്നു.
വാനിന്റെ അടിയിൽ കുടുങ്ങികിടന്ന ഷംനാസിനെ നാട്ടുകാരാണ് ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചത്. ശ്രീനാരായണ മിഷൻ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റിയ ഷംനാസിന്റെ നില ഗുരുതരമായി തുടരുകയാണ്. ഇതേ ആശുപത്രിയിൽ ചികിത്സയിലുള്ള റംസീനയുടെ കൈയിലെ മുറിവുകൾ ആഴത്തിലുള്ളതാണെന്ന് പൊലീസ് പറഞ്ഞു. കൈയ്ക്ക് സാരമായ പരിക്കേറ്റ പ്രതി ശിഹാബുദ്ദീനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാൾ പൊലീസ് നിരീക്ഷണത്തിലാണ്. വർക്കല പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |