പത്തനംതിട്ട : ജില്ലയിലെ കോൺഗ്രസ് നേതാക്കളുടെ പരസ്യ ഏറ്റുമുട്ടലുകൾക്ക് കെ.പി.സി.സിയുടെ വിലക്ക്. സംഘടനാവിഷയത്തിൽ ഇനി ആരെങ്കിലും വാക്കുകൊണ്ടോ പ്രവർത്തികൊണ്ടോ പരസ്യമായി പ്രതികരിച്ചാൽ അച്ചടക്ക നടപടിക്ക് വിധേയരാകും. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിലിനെ നേരിട്ട് ഫോണിൽ വിളിച്ചാണ് നടപടിയുടെ കാര്യം അറിയിച്ചത്. സംഘടനാ വിഷയത്തിൽ നേതാക്കൾ പരസ്യമായി അഭിപ്രായം പറയാനും മാദ്ധ്യമങ്ങളോട് സംസാരിക്കാനും പാടില്ല. വാർത്താസമ്മേളനം വിളിക്കരുത്. കെ.പി.സി.സി നിർദേശം ലംഘിച്ചാൽ ഗുരുതര അച്ചടക്കലംഘനമായി കണക്കാക്കി നടപടി നേരിടുമെന്ന് കെ.സുധാകരൻ ഒാർമിപ്പിച്ചു.
അടുത്തിടെ, ഡി.സി.സി യോഗത്തിൽ നേതാക്കൾ പരസ്യമായി ഏറ്റുമുട്ടിയത് സംബന്ധിച്ച് കെ.പി.സി.സി റിപ്പോർട്ട് തേടിയിരുന്നു. സെക്രട്ടറി എം.എം.നസീറും ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലും റിപ്പോർട്ട് നൽകി. ഡി.സി.സി മുൻ പ്രസിഡന്റ് ബാബു ജോർജ് ഒാഫീസ് മുറിയുടെ വാതിൽ ചവിട്ടിത്തുറക്കുന്നത് പത്രമാദ്ധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും വാർത്തയായിരുന്നു. തുടർന്ന് ബാബു ജോർജ് പത്രസമ്മേളനം വിളിച്ച് മുതിർന്ന നേതാവും കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗവുമായ പ്രൊഫ.പി.ജെ.കുര്യനെതിരെ ആരോപണങ്ങൾ ഉന്നയിച്ചു. ഫേസ് ബുക്കിലും കുര്യനും ഡി.സി.സി നേതൃത്വത്തിനുമെതിരെ ആക്ഷേപങ്ങൾ ഉന്നയിച്ചു. ഇതേതുടർന്നാണ് അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. ബാബുജോർജിന്റെ ആരോപണങ്ങൾക്കെതിരെ ഡി.സി.സി പ്രസിഡന്റ് പരസ്യ പ്രസ്താവന ഇറക്കുകയും ചെയ്തു. തുടർച്ചയായി രണ്ട് ഡി.സി.സി യോഗങ്ങളിൽ നേതാക്കൾ പരസ്പരം വെല്ലുവിളിക്കുകയും ഇറങ്ങിപ്പോക്ക് നടത്തുകയും ചെയ്തിരുന്നു. തന്നെ കയ്യേറ്റം ചെയ്തെന്ന് ഡി.സി.സി സെക്രട്ടറി വി.ആർ.സോജി പൊലീസിൽ പരാതി നൽകി.
മല്ലപ്പള്ളി ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ പി.ജെ.കുര്യനെ തടഞ്ഞുവയ്ക്കുകയുണ്ടായി. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഡോ.സജി ചാക്കോ കുര്യനെതിരെ സോഷ്യൽ മീഡിയയിൽ പരസ്യമായി പ്രതികരിച്ചിരുന്നു. തമ്മലടി സംബന്ധിച്ച് കീഴ്വായ്പൂർ പൊലീസ് സ്റ്റേഷനിലും പരാതിയെത്തി.
'' പരസ്യ പ്രതികരണം നടത്തുന്നവർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് നേരിട്ട് അറിയിച്ചിട്ടുണ്ട്.
പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, ഡി.സി.സി പ്രസിഡന്റ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |