ഏനാദിമംഗലം : മാരൂരിൽ നടന്ന ഗുണ്ടാആക്രമണത്തിന്റെ നടുക്കത്തിൽ നിന്ന് നാട് ഇനിയും മുക്തമായിട്ടില്ല. ഒട്ടും പ്രതീക്ഷിക്കാതെ ഉണ്ടായ ആക്രമണത്തിന്റെ ഭീതിയിൽ കഴിയുകയാണ് ഒഴുകുപാറ വടക്കേചരുവിള വീട്ടിൽ കൊല്ലപ്പെട്ട സുജാതയുടെ അയൽവാസികളായ നന്ദിനിയും മകൻ അജിയും. രാത്രി പത്തരയോടെ വലിയ ഒച്ചകേട്ടുകൊണ്ടാണ് പുറത്തേക്ക് ഇറങ്ങിച്ചെന്നത്.
ഒരുസംഘം ആളുകൾ സുജാതയുടെ വീടിന്റെ വാതിൽ തല്ലിത്തകർക്കുന്നതാണ് കണ്ടത്. സംഭവം എന്താണെന്ന് മനസിലാകാതെ ഒരുനിമിഷം പകച്ചു നിന്ന ഗുണ്ടകൾക്കെതിരെ നന്ദിനിയും അജിയും പ്രതികരിച്ചെങ്കിലും ഫലമുണ്ടായില്ല. തങ്ങളെയും കൊല്ലുമെന്ന് അവർ ഭീഷണിപ്പെടുത്തി. സുജാതയുടെ മക്കളായ സൂര്യലാലിനെയും ചന്ദ്രലാലിനെയും തിരക്കിയാണ് വന്നതെന്നും അവരില്ലാത്തത് കൊണ്ട് നിങ്ങളെ ആയാലും മതി എന്നും ആക്രോശിച്ചുകൊണ്ടാണ് സുജാതയെ ആക്രമിച്ചത്. വീട്ടിലെ സാധനങ്ങളെല്ലാം അക്രമിസംഘം കിണറ്റിലേക്ക് വലിച്ചെറിഞ്ഞു. അവർ വരുമ്പോൾ പറഞ്ഞേക്ക് രണ്ടുകുഴി വെട്ടി വെച്ചേക്കാൻ എന്നും അക്രമി സംഘം പറയുന്നത് കേട്ടു. പത്തു മിനിറ്റോളം ആക്രമം തുടർന്നു.
ഫോറൻസിക് സംഘം തെളിവ് ശേഖരിച്ചു
ഏനാദിമംഗലം : ഗുണ്ടാ ആക്രമണം ഉണ്ടായ മാരൂർ ഒഴുകുപാറ വടക്കേചരുവിള വീട്ടിൽ ഫോറൻസിക് വിഭാഗം ഇന്നലെ പരിശോധന നടത്തി. രാവിലെ 11 മണിയോടെ എത്തിയ സംഘം സംഭവസ്ഥലത്തെ വിരലടയാളങ്ങളും മറ്റുവിവരങ്ങളും ശേഖരിച്ചു. കൊല്ലപ്പെട്ട സുജാതയുടെ മൃതദേഹം മൂന്നുമണിയോടെ സംസ്‌കരിച്ചു.
വീടുകയറി ആക്രമണം : സഹോദരങ്ങൾ അറസ്റ്റിൽ
അടൂർ : ശനിയാഴ്ച വൈകിട്ട് കുറുമ്പകര മുളയങ്കോട് ബന്ധുക്കൾ തമ്മിലുണ്ടായ വഴിത്തർക്കത്തെ തുടർന്ന് ഒരു വിഭാഗത്തെ സഹായിക്കാൻ വളർത്തുനായയുമായി എത്തി നാലുവയസുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്നുപേരെ കടിപ്പിച്ച സംഭവത്തിൽ സഹോദരങ്ങളെ അറസ്റ്റുചെയ്തു. ചാങ്കൂർ ഒഴുകുപാറ വടക്കേച്ചരുവിൽ വീട്ടിൽ സൂര്യലാൽ (24), ചന്ദ്രലാൽ (21) എന്നിവരെയാണ് ഏനാത്ത് പൊലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ദിവസം വീടുകയറിയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട സുജാതയുടെ (64) മക്കളാണ് ഇവർ.
സൂര്യലാലും ചന്ദ്രലാലും വളർത്തുനായയുമായി എത്തി നടത്തിയ ആക്രമങ്ങളെത്തുടർന്ന്
പകരംവീട്ടാനായി കുറുമ്പകരയിൽ നിന്ന് എത്തിയ പതിനഞ്ചോളം വരുന്ന ആളുകൾ ഇവരുടെ വീട് ആക്രമിക്കുകയായിരുന്നു. അക്രമി സംഘത്തെ കണ്ട ഇരുവരും ഒാടി രക്ഷപെട്ടു. കമ്പിവടികൊണ്ടുള്ള അടിയേറ്റാണ് സുജാത കൊല്ലപ്പെട്ടത്. ഇന്നലെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹം വൈകിട്ട് 3 മണിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. തൊട്ടുപിന്നാലെയാണ് ഏനാത്ത് എസ്.ഐ.ഷാജികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇരുവരെയും അറസ്റ്റുചെയ്തത്.
കഞ്ചാവ്, അടിപിടി, വധശ്രമം തുടങ്ങി ഒട്ടേറേ ക്രിമിനൽ കേസുകളിൽ സൂര്യലാലിനെതിരെ അടൂർ സ്റ്റേഷനിൽ കേസുണ്ട്. വധശ്രമം, അടിപിടി, സ്ത്രീകൾക്ക് മാനഹാനി വരുത്തൽ തുടങ്ങിയ കേസുകൾ ചന്ദ്രലാലിന്റെ പേരിലുമുണ്ട്. മരിച്ച സുജാതയ്ക്കെതിരെയും കേസ് ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |