ന്യൂഡൽഹി : ഔദ്യോഗിക ശിവസേന ആരുടേത് എന്നതിൽ ഉദ്ദവ്-ഷിൻഡെ വിഭാഗങ്ങൾ തർക്കം തുടരവേ സുപ്രീംകോടതിയിലെ ഇന്നത്തെ വാദം കേൾക്കൽ നിർണായകം. യഥാർത്ഥ ശിവസേനയായി ഷിൻഡെ പക്ഷത്തെ അംഗീകരിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടിക്കെതിരെ മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ സമർപ്പിച്ച ഹർജിയാണ് ഇന്നുച്ചയ്‌ക്ക് മൂന്നര മണിക്ക് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടി സ്റ്റേ ചെയ്യണമെന്നും പാർട്ടി ഓഫീസുകളുടെയും ബാങ്ക് അക്കൗണ്ടുകളുടെയും സംരക്ഷണത്തിന് ഉത്തരവിടണമെന്നും ഉദ്ദവ് പക്ഷം ആവശ്യമുന്നയിക്കും.
അടിയന്തര സ്വഭാവത്തോടെ വാദം കേൾക്കണമെന്നും സ്റ്റേ അനുവദിക്കണമെന്നും ഉദ്ദവ് താക്കറെയ്‌ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഇന്നലെ ആവശ്യപ്പെട്ടെങ്കിലും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വഴങ്ങിയില്ല. നിയമസഭയിലെ ശിവസേന ഓഫീസ് അടക്കം ഷിൻഡെ പക്ഷം പിടിച്ചെടുത്തെന്ന് അറിയിച്ചു. ഹർജി അടക്കം വായിച്ചുനോക്കണമെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി. ഇതിനിടെ, ഉദ്ദവിന്റെ ഹർജി ബോംബേ ഹൈക്കോടതിക്ക് അയക്കണമെന്ന് ഷിൻഡെ പക്ഷം ആവശ്യമുന്നയിച്ചു.
ഔദ്യോഗിക ശിവസേനയായി ഷിൻഡെ പക്ഷത്തെ അംഗീകരിക്കുകയും, അമ്പും വില്ലും ചിഹ്നം അനുവദിക്കുകയും ചെയ്‌ത കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി ദുഷിച്ച തീരുമാനമാണെന്നാണ് ഉദ്ദവ് താക്കറെ പക്ഷത്തിന്റെ ആരോപണം. പാർട്ടിയുടെ താഴെത്തട്ടിലേക്കിറങ്ങി അന്വേഷണം നടത്തിയില്ല. ഭൂരിഭാഗം പ്രവർത്തകർ ഇപ്പോഴും തന്റെ പക്ഷത്തെയാണ് അനുകൂലിക്കുന്നതെന്ന് ഉദ്ദവ് താക്കറെയുടെ ഹർജിയിൽ അവകാശവാദമുന്നയിച്ചു.
സ്‌റ്റേ അടക്കം ഉദ്ദവ് പക്ഷത്തിന്റെ ആവശ്യങ്ങളിൽ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെയും മഹാരാഷ്‌ട്ര സർക്കാരിന്റെയും വാദം കൂടി കേട്ട ശേഷമായിരിക്കും സുപ്രീംകോടതി തീരുമാനമെടുക്കുന്നത്.
എത്ര എം.പിമാരും, എം.എൽ.എമാരും പിന്തുണയ്‌ക്കുന്നുവെന്ന അളവുകോൽ അടിസ്ഥാനപ്പെടുത്തിയാണ് ഔദ്യോഗിക ശിവസേന തർക്കത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനമെടുത്തത്. ഷിൻഡെ പക്ഷത്തിന് നാൽപത് എം.എൽ.എമാരുടെയും, പതിനെട്ടിൽ പതിമൂന്ന് എം.പിമാരുടെയും പിന്തുണയുളളത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ കണക്കിലെടുത്തു. ഉദ്ദവ് പക്ഷത്തിന് പതിനഞ്ച് എം.എൽ.എമാരുടെയും അഞ്ച് എം.പിമാരുടെയും പിന്തുണ മാത്രമാണെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |