കൊല്ലം: കൊല്ലം - ചെങ്കോട്ട എം.സി റോഡ് വികസന പദ്ധതികൾക്ക് വിശദ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കാൻ ഇൻവെസ്റ്റിഗേഷൻ ജോലികൾ ആരംഭിച്ചു. പൊതുമരാമത്ത് വകുപ്പ് ഡിസൈൻ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ജോലികൾ പുരോഗമിക്കുന്നത്.
ധനമന്ത്രിയുടെ പ്രത്യേക താത്പര്യ പ്രകാരം 2022 ലെ ബഡ്‌ജറ്റിൽ രണ്ട് റോഡുകളുടെയും വികസനത്തിന് 1500 കോടി രൂപ വകയിരുത്തിയിരുന്നു. എന്നാൽ ഒരു വർഷം പിന്നിട്ടിട്ടും വികസന നടപടികൾ ഇഴയുകയാണ്. അടുത്തിടെയാണ് നിർമ്മാണത്തിന് ഭരണാനുമതി ലഭിച്ചത്.
22 ലക്ഷം രൂപയാണ് പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കാൻ അനുവദിച്ചത്. ഇരുറോഡുകളും നാലുവരി പാതയായിട്ടാവും വികസിപ്പിക്കുക. ഓവർ ബ്രിഡ്ജുകൾ, അടിപ്പാതകൾ എന്നിവയും രൂപരേഖയിലുണ്ടാവും. പള്ളിമുക്ക്, ഇളമ്പള്ളൂർ, കൊട്ടാരക്കര തുടങ്ങിയ സ്ഥലങ്ങളിലെ ഓവർബ്രിഡ്ജുകളും പരിഗണിച്ചേക്കും.
വികസനം നാലുവരി
കൊല്ലം- ചെങ്കോട്ടയ്ക്ക് പാതയ്ക്ക് സമാന്തരമായി കടമ്പാട്ടുകോണം- ചെങ്കോട്ട ഗ്രീൻഫീൽഡ് ഹൈവേ നിർമ്മാണ നടപടികൾ പുരോഗമിക്കവേയാണ് പഴയ കൊല്ലം- ചെങ്കോട്ട പാത നാലുവരിയായി വികസിപ്പിക്കണമെന്ന നിർദേശം ഉയർന്നത്. കടമ്പാട്ടുകോണം പാത യാഥാർത്ഥ്യമായാൽ പ്രധാന നഗരങ്ങളായ കുണ്ടറ, കൊട്ടാരക്കര, പുനലൂർ എന്നിവയുടെ പ്രതാപം നഷ്ടമാകുമോയെന്ന് ആശങ്കയുണ്ട്. ഇത് ഒഴിവാക്കാനാണ് നാലുവരി പാത എന്ന ആശയത്തിന് പ്രാമുഖ്യം നൽകിയത്. എം.സി റോഡിൽ കേശവദാസപുരം മുതൽ ചെങ്ങന്നൂർ വരെയാവും വികസന പദ്ധതിയിൽ ഉൾപ്പെടുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |