ന്യൂഡൽഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബി.ബി.സി ഡോക്യുമെന്ററി ഇന്ത്യയെ തകർക്കുക എന്ന രാഷ്‌ട്രീയ ലക്ഷ്യത്തോടെ തയ്യാറാക്കിയതാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ ആരോപണം. തിരഞ്ഞെടുപ്പ് കാലത്ത് ഡോക്യുമെന്ററി സംപ്രേഷണം ചെയ്‌തത് ദുരൂഹമാണെന്നും വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
നേരിട്ട് എതിരിടാൻ ധൈര്യമില്ലാത്തവർ മാദ്ധ്യമങ്ങളുടെയും സന്നദ്ധ സംഘടനയുടെയും മറവിൽ എതിരിടും. ചിലപ്പോൾ ഇന്ത്യൻ രാഷ്ട്രീയം അതിർത്തിക്കുള്ളിൽ ഒതുങ്ങണമെന്നില്ല.
ഒരു യൂറോപ്യൻ നഗരത്തിൽ ആരോ തയ്യാറാക്കിയ ഡോക്യുമെന്ററിയോ ഒരു പത്രത്തിൽ വന്ന പ്രസംഗമോ തർക്ക വിഷയമല്ല. അതിനു പിന്നിലുള്ള രാഷ്ട്രീയമാണ് വിഷയം. അത് മാദ്ധ്യമങ്ങൾ വഴി നടത്തുന്നു. മറ്റു മാർഗങ്ങളിലൂടെയുള്ള യുദ്ധം എന്നതുപോലെ ഇത് മറ്റൊരു വിധം രാഷ്ട്രീയമാണ്.
ഡോക്യുമെന്ററി പുറത്തിറക്കിയ സമയം ആകസ്മികമാണെന്ന് കരുതുന്നുണ്ടോ. ലണ്ടനിലും ന്യൂയോർക്കിലും തിരഞ്ഞെടുപ്പ് കാലമാണ്.
അതിന് പ്രചാരം നൽകുന്നവരെ നോക്കിയാൽ ഡോക്യുമെന്ററിയുടെ ലക്ഷ്യം വ്യക്തമാകും.
വിദേശത്ത് നരേന്ദ്രമോദി സർക്കാരിന് ഒരു ഭീകര പ്രതിച്ഛായ നൽകാനാണ് ശ്രമം.
ഇതിന് പിന്നിലെ ലക്ഷ്യം ഇന്ത്യാവിരുദ്ധ അജണ്ടയാണ്.
1984ൽ നടന്ന സിഖ് വിരുദ്ധ കലാപത്തെക്കുറിച്ച് എന്തുകൊണ്ടാണ് ഡോക്യുമെന്ററി വരാത്തതെന്നു ചോദിച്ച അദ്ദേഹം ഇത്തരം ആസൂത്രണങ്ങളിൽ വഞ്ചിതരാകരുതെന്നും പറഞ്ഞു. ഇന്ത്യൻ ജനാധിപത്യം എപ്പോഴും ലോകത്തിന് മാതൃകയാണ്. ജനവിധി എല്ലാ ആരോപണങ്ങൾക്കും മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
രാഹുലിന് വിമർശനം
ചൈനയുമായുള്ള അതിർത്തി തർക്കത്തിൽ ഇന്ത്യ വിട്ടുവീഴ്‌ച ചെയ്‌തിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിമർശനങ്ങൾക്ക് മറുപടിയായി ജയശങ്കർ പറഞ്ഞു. എല്ലാം അറിയാമെന്ന അഹംഭാവമില്ലെന്നും രാഹുലിന് കൂടുതൽ കാര്യങ്ങളറിയാമെങ്കിൽ അദ്ദേഹത്തിൽ നിന്ന് പഠിക്കാൻ തയ്യാറാണെന്നും ജയശങ്കർ പരിഹസിച്ചു.
ചൈന അതിർത്തിയിൽ ചരിത്രത്തിലെ ഏറ്റവും വലിയ വിന്യാസമാണ് ഇന്ത്യ നടത്തിയത്. സൈന്യത്തെ നിലനിറുത്താൻ കൂടുതൽ പണം ചെലവിടുന്നു.
ചൈനയിൽ ഏറ്റവും കൂടുതൽ കാലം അംബാസഡറായി സേവനമനുഷ്ഠിച്ച ആളെന്ന നിലയിൽ കാര്യങ്ങൾ വ്യക്തമായി അറിയാം. പാംഗോംഗ് തടാകക്കരയിൽ 1962മുതൽ ചൈനയുടെ അനധികൃത അധിനിവേശമുണ്ട്. പലതും തെറ്റായി ചിത്രീകരിക്കുകയാണ് കോൺഗ്രസ്. 1958, 1962 വർഷങ്ങളിൽ കോൺഗ്രസ് ഭരിച്ചപ്പോഴാണ് ചൈന ഇന്ത്യൻ ഭൂമി പിടിച്ചെടുത്തത്. അതിന് മോദി സർക്കാരിനെ കുറ്റപ്പെടുത്തുന്നത് ശരിയല്ല.
ഡിഫൻസ് പ്രൊഡക്‌ഷൻ സെക്രട്ടറിയായിരുന്ന തന്റെ പിതാവ് ഡോ.കെ.സുബ്രഹ്മണ്യത്തെ 1980ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പുറത്താക്കിയെന്നും രാജീവ് ഗാന്ധിയുടെ കാലത്ത് ജൂനിയറായ ഒരാൾക്കു വേണ്ടി മാറ്റി നിറുത്തിയെന്നും ജയശങ്കർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |