കോഴിക്കോട്: കസ്തൂരിരംഗൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് നടത്തിയ ഹർത്താലിനിടെ താമരശ്ശേരിയിലെ വനംവകുപ്പ് ഓഫീസ് ആക്രമിച്ച കേസിൽ ഒരു വനംവകുപ്പ് ഉദ്യോഗസ്ഥൻ കൂടി കൂറുമാറി. അഞ്ചാം സാക്ഷിയായ ബീറ്റ് ഫോറസ്റ്റ് ഓഫീസർ സുബ്രഹ്മണ്യനാണ് കൂറുമാറിയത്.
കേസിൽ വനംവകുപ്പിലെയും പൊലീസിലെയും ഒമ്പതു പേരാണ് ഇതുവരെ കൂറുമാറിയത്. കേസ് ഇനി മാർച്ച് ഒന്നിന് പരിഗണിക്കും. ദൃക്‌സാക്ഷിയായ സുബ്രഹ്മണ്യ പ്രതികളെ തിരിച്ചറിയാനാവില്ലെന്ന് മാറാട് പ്രത്യേക അഡീഷണൽ സെഷൻസ് ജഡ്ജ് എസ്.ആർ.ശ്യാംലാൽ മുമ്പാകെ മൊഴി നൽകി. സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂട്ടർ അപേക്ഷ നൽകി. പ്രതികളെല്ലാം കേസിൽ ഉൾപ്പെട്ടിരുന്നെങ്കിലും ഓരോരുത്തരെ തിരിച്ചറിയാത്തതിനാലാണ് കൂറുമാറിയതായി പ്രഖ്യാപിച്ചത്.
സർക്കാർ ഉദ്യോഗസ്ഥരടക്കം കൂറുമാറിയതോടെ നേരത്തേ ഒഴിവാക്കിയ മൂന്ന് സാക്ഷികളെ കൂടി വിസ്തരിക്കണമെന്ന് പ്രോസിക്യൂഷൻ അപേക്ഷിച്ചതിനെ തുടർന്നാണ് അവസാന ഘട്ടത്തിലെത്തിയ കേസിൽ വീണ്ടും സാക്ഷികളെ വിസ്തരിക്കാൻ തീരുമാനിച്ചത്. ഒമ്പതാംസാക്ഷി റേഞ്ച് ഓഫീസർ ടി.എ.സജു സംഭവത്തിലുണ്ടായ നാശനഷ്ടങ്ങളെപ്പറ്റി മൊഴി നൽകി. എട്ടാം സാക്ഷി സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ സുരേഷ് ഇന്നലെ ഹാജരായില്ല. അസുഖം കാരണം എത്താനായില്ലെന്ന് അറിയിക്കുകയായിരുന്നു. മാർച്ച് ഒന്നിന് ഹാജരാവാനാവശ്യപ്പെട്ട് സമൻസയക്കാൻ ഉത്തരവിട്ടു. കേസിൽ ഉദ്യോഗസ്ഥർ ഉൾപ്പെടെ കൂറുമാറുകയും കേസ് ഡയറി കാണാതാവുകയും ചെയ്തത് വിവാദമായതോടെയാണ് പ്രോസിക്യൂഷൻ വീണ്ടും കൂടുതൽ ഉദ്യോഗസ്ഥരെ വിസ്തരിക്കാൻ തീരുമാനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |