മാന്നാർ : കാറിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഘത്തെ മാന്നാർ പൊലീസ് സാഹസികമായി പിടികൂടി. നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളും മാവേലിക്കര സ്വദേശികളുമായ കൊപ്പാറ ബിജു, കുങ്ഫു ബിനു, സുഭാഷ് എന്നിവരാണ് പിടിയിലായത്. ഇവർ തട്ടിക്കൊണ്ടുപോയ ആലപ്പുഴ തത്തംപള്ളി കൊച്ചുപറമ്പിൽ വീട്ടിൽ അജീഷിനെ പൊലീസ് രക്ഷപ്പെടുത്തി.
ബുധനാഴ്ച രാത്രിയിലാണ് അജീഷിനെ തട്ടിക്കൊണ്ടുപോയെന്നുള്ള സന്ദേശം ജില്ലാ കൺട്രോൾ റൂമിൽ നിന്ന് എല്ലാ പൊലീസ് സ്റ്റേഷനുകളിലും എത്തിയത്. തുടർന്ന് മാന്നാർ എസ്.ഐ അഭിരാമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രധാന റോഡുകളിലും ഇടറോഡുകളിലും വാഹന പരിശോധന ശക്തമാക്കിയെങ്കിലും പ്രതികൾ സഞ്ചരിച്ച വാഹനം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. മാന്നാർ പൊലീസ് സ്റ്റേഷനിൽ നിരവധി കേസുകളിൽ പ്രതിയായ കൊപ്പാറ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തട്ടിക്കൊണ്ടു പോയതെന്നറിഞ്ഞതോടെ ബിജു താമസിക്കുന്ന ഇടങ്ങളിലെല്ലാം തിരച്ചിൽ ഉർജിതമാക്കി. കൊല്ലകടവ്, ആല ഭാഗങ്ങളിലും അറുന്നൂറ്റിമംഗലത്തുള്ള ബിജുവിന്റെ വീടും പരിസരവും കേന്ദ്രീകരിച്ചും തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
മാവേലിക്കര ഭാഗത്ത് പ്രതികളുണ്ടെന്നുള്ള വിവരം ലഭിച്ചതിനാൽ മാവേലിക്കര ജില്ലാ ആശുപത്രി പരിസരത്ത് അന്വേഷണം നടത്തിവരവേ ഇടറോഡിൽ കിടന്ന വെള്ള മാരുതി ബലേനോ കാർ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. പൊലീസിനെ കണ്ട് പ്രതികൾ കാർ സ്റ്റാർട്ട് ചെയ്ത് കടന്നുകളയാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് ജീപ്പ് കാറിൽ ഇടിപ്പിച്ചു നിറുത്തി . തുടർന്ന് പ്രതികൾ വാഹനത്തിൽ നിന്ന് ഇറങ്ങി ഓടിയെങ്കിലും പൊലീസ് സംഘം പിന്നാലെയെത്തി മൽപ്പിടുത്തത്തിലൂടെ കീഴ്പ്പെടുത്തി. തട്ടിക്കൊണ്ടു വന്ന അജീഷിനെ പ്രതികൾ ക്രൂരമായി മർദ്ദിച്ചതിനാൽ ഗുരുതര പരിക്കുകളോടെ മാവേലിക്കര ജില്ലാആശുപത്രിയിൽ എത്തിച്ച് പ്രാഥമികചികിത്സ നൽകിയശേഷം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സിവിൽ പൊലീസ് ഓഫീസർമാരായ സിദ്ധിഖ് ഉൽ അക്ബർ, സാജിദ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. പ്രതികളെ ആലപ്പുഴ നോർത്ത് പൊലീസിന് കൈമാറി. 45000 രൂപ നൽകാനുണ്ടെന്ന് പറഞ്ഞാണ് അജീഷിനെ തട്ടിക്കൊണ്ടു പോയതെന്ന് നോർത്ത് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |