പത്തനംതിട്ട : ഒാഫീസിലെത്തിയ ശേഷം ഹാജർ ബുക്കിൽ ഒപ്പിട്ടുമുങ്ങുന്നത് സർക്കാർ ജീവനക്കാർക്ക് വിനോദമായി മാറിയിരിക്കുകയാണ്. കോന്നി താലൂക്ക് ഒാഫീസ് ജീവനക്കാർ അവധിയെടുത്തും അല്ലാതെയും കൂട്ടത്തോടെ മൂന്നാറിലേക്ക് വിനോദയാത്രയ്ക്ക് പോയ സംഭവത്തിൽ കെ.യു.ജനീഷ് കുമാർ എം.എൽ.എ ഇടപെട്ടിട്ടും ഒരു നടപടിയും ഉണ്ടായില്ല. വിവാദത്തിന്റെ ചൂടാറുന്ന നേരമാണ് എൻ.ജി.ഒ യൂണിയൻ ഏരിയ സമ്മേളനങ്ങൾക്ക് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഒാഫീസിലെയും കളക്ടറേറ്റ് ആരോഗ്യ വകുപ്പിലെയും ജീവനക്കാർ കൂട്ടത്തോടെ ഒാഫീസ് വിട്ടുപോയത്. വിവിധ ആവശ്യങ്ങൾക്ക് ഒാഫീസുകളിലെത്തുന്ന സാധാരണക്കാരും പാവപ്പെട്ടവരുമാണ് വലയുന്നത്. ജീവനക്കാർ ഒാഫീസുകളിൽ ഇല്ലാത്തതു കാരണം ബുദ്ധിമുട്ടുകൾ നേരിട്ട പൊതുജനങ്ങളിൽ ചിലരുടെ അനുഭവങ്ങളിലൂടെ....
സത്യഗ്രഹമിരുന്നപ്പോൾ വീടിന് പെർമിറ്റ് ലഭിച്ചു
വല്ലന സ്വദേശി രാജൻ വീടിന്റെ പെർമിറ്റിനു വേണ്ടി ആറൻമുള പഞ്ചായത്ത് ഒാഫീസിൽ അപേക്ഷ സമർപ്പിച്ചപ്പോൾ പെർമിറ്റ് നൽകേണ്ട ജീവനക്കാരൻ പതിനഞ്ച് ദിവസത്തേക്ക് അവധിയിലാണെന്ന് അറിയിച്ചു. ജീവനക്കാരൻ അവധിയിലാണെങ്കിൽ സേവനം ലഭിക്കേണ്ട ജനങ്ങൾ എന്തു ചെയ്യണമെന്ന് ചോദിച്ചു. കുറേ ദിവസം കഴിഞ്ഞ് വരാൻ പറഞ്ഞു. പിറ്റേ ദിവസം വരുമ്പോൾ പെർമിറ്റ് കിട്ടിയില്ലെങ്കിൽ ഒാഫീസിൽ സത്യാഗ്രഹം ഇരിക്കുമെന്ന് പറഞ്ഞു. അന്നുരാവിലെ ഒാഫീസിലെത്തിയപ്പോൾ സർട്ടിഫിക്കറ്റ് ശരിയായില്ലെന്നു പറഞ്ഞു. അപ്പോൾ തന്നെ സത്യഗ്രഹം തുടങ്ങി. പഞ്ചായത്തംഗങ്ങൾ ഇടപെട്ടു. വൈകിട്ട് ആറ് മണിയോടെ സർട്ടിഫിക്കറ്റ് നൽകി.
'' ഒരു ദിവസം കൊണ്ട് നടക്കേണ്ട കാര്യമാണ് ജീവനക്കാർ നീട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ജനങ്ങളെ എങ്ങനെ കഷ്ടപ്പെടുത്താമെന്നാണ് ജീവനക്കാർ നോക്കുന്നത്. ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് അവർ ജീവിക്കുന്നത് എന്നോർക്കണം.
വല്ലന രാജൻ, റേഡിയോ മുൻ ആർട്ടിസ്റ്റ്.
സ്ഥലം പേരിൽകൂട്ടി കിട്ടിയത് മാസങ്ങൾക്കു ശേഷം
സ്ഥലം പേരിൽ കൂട്ടി കരം അടയ്ക്കാൻ പത്തനംതിട്ട വില്ലേജ് ഒാഫീസിലെത്തിയ പത്തനംതിട്ട പൗരസമിതി പ്രസിഡന്റ് പി.രാമചന്ദ്രൻ നായർ ഉദ്യോഗസ്ഥ അനാസ്ഥയുടെ മറ്റൊരു ഇരയാണ്. റെക്കോർഡുകൾ ശരിയാക്കാൻ വില്ലേജ് ഒാഫീസിൽ ആളില്ലെന്നായിരുന്നു മറുപടി. നാല് ദിവസം ഒാഫീസിൽ കയറിയിറങ്ങി. ഒടുവിൽ, കൗൺസിലറായ മകൻ ഇടപെടേണ്ടി വന്നു എല്ലാം ശരിയാകാൻ.
'' സർക്കാർ ഉദ്യോഗസ്ഥർ അനാസ്ഥ കാണിക്കുന്നത് അവർക്ക് യൂണിയനുകളുടെയും രാഷ്ട്രീയക്കാരുടെയും സംരക്ഷണം ഉള്ളതുകൊണ്ടാണ്. സർക്കാരുകൾ മാറിമാറി വന്നാലും ഉദ്യോഗസ്ഥർ സുരക്ഷിതരാണ്. രാഷ്ട്രീയക്കാർ ഇൗ സംരക്ഷണ മനോഭാവം മാറ്റണം. ആവശ്യത്തിന് ശമ്പളം അവർക്ക് കിട്ടുന്നില്ലേ?, പിന്നെയെന്തിനാണ് ജോലിക്ക് വന്ന് മുങ്ങി നടക്കുന്നത്?
പി.രാമചന്ദ്രൻ നായർ, പത്തനംതിട്ട പൗരസമിതി പ്രസിഡന്റ്.
വരുമാന സർട്ടിഫിക്കറ്റ് ലഭിച്ചക്കാൻ ദിവസങ്ങളെടുത്തു
ഒരിക്കൽ വരുമാന സർട്ടിഫിക്കറ്റിന് വള്ളിക്കോട് വില്ലേജ് ഒാഫീസിലെത്തിയ പൊതുപ്രവർത്തകൻ സോമൻ പാമ്പായിക്കോടും വലഞ്ഞു. ഒാഫീസിൽ ജീവനക്കാർ ഇല്ലാത്തതിന്റെ പേരിൽ പല ദിവസങ്ങൾ കയറിയിറങ്ങി. അപേക്ഷ കൊടുക്കാൻ ചെന്ന ദിവസം ജീവനക്കാർ സമ്മേളനത്തിലായിരുന്നു. പിറ്റേന്ന് ചെന്നപ്പോൾ ബന്ധപ്പെട്ട ജീവനക്കാരൻ ലീവ്. മൂന്നാമത്തെ ദിവസം അപേക്ഷ സ്വീകരിച്ചു. പിറ്റേന്ന് രണ്ടാം ശനി. തിങ്കളാഴ്ച ദിവസം ഉദ്യോഗസ്ഥൻ മീറ്റിംഗിൽ. ഉച്ചവരെ കാത്തിരുന്ന് മടങ്ങി. വീണ്ടും രണ്ടുദിവസം കഴിഞ്ഞ് സർട്ടിഫിക്കറ്റ് ലഭിച്ചു.
'' ആര് ഭരിച്ചാലും സർക്കാർ സംരക്ഷിക്കുമെന്ന തേന്നലാണ് ജീവനക്കാർക്ക്. ഇൗ സമീപനം മാറിയേ തീരൂ. അല്ലെങ്കിൽ ജനങ്ങൾ പ്രതികരിക്കുന്ന കാലമാണിത്.
സോമൻ പാമ്പായിക്കോട്, പൊതുപ്രവർത്തകൻ.
"ശമ്പളം വാങ്ങാനല്ല ഗവ. ജോലി എന്ന് ആദ്യം ഉദ്യോഗസ്ഥർ മനസിലാക്കണം. അത് സർവീസാണ്. പൊതുജനങ്ങൾക്ക് ആവശ്യമുള്ള കാര്യങ്ങൾ ചെയ്യാനാണ് ജീവനക്കാർ. എല്ലാവരും ലീവെടുത്ത് പോകുന്നതിനോട് യോജിക്കാനാകില്ല. ജോലി മറ്റൊരാളെ ഏൽപ്പിച്ചിട്ട് പോകണം. ചില ഓഫീസുകളിൽ സർട്ടിഫിക്കറ്റിനോ മറ്റോ എത്തുന്ന പ്രായമായവരോട് പെരുമാറുന്ന കണ്ടാൽ വളരെ വിഷമം തോന്നും. കഴിഞ്ഞ ദിവസം മറ്റൊരാളോടൊപ്പം ഒരു ഓഫീസിൽ പോയപ്പോൾ ഒരു ചെറിയ പെൺകുട്ടി അങ്ങോട്ട് മാറിനിക്കടോ പിന്നെ വാടോ എന്ന് പ്രായമായ ഒരാളോട് പറയുന്നു. അയാൾ മാഡം എന്ന് വിളിച്ച് തലതാഴ്ത്തി നിൽക്കുവാണ്. അയാൾ മറ്റൊരു ഉദ്യോഗസ്ഥന്റെ അടുത്ത് ചെന്നപ്പോൾ അയാൾ കണ്ട ഭാവം പോലും നടിക്കുന്നില്ല. സാധാരണക്കാരോട് ചില ജീവനക്കാരുടെ സമീപനം വളരെ മോശമാണ്. വീട്ടുകാർക്കിടയിലെ വാശിയോ വൈരാഗ്യമോ തീർക്കാനുള്ളതല്ല പൊതുജനങ്ങൾ.
ഡോ. എം.എസ് സുനിൽ, സാമൂഹിക പ്രവർത്തക.
" എന്തെങ്കിലും ആവശ്യം വരുമ്പോൾ ആണ് ജനം സർക്കാർ ഉദ്യോഗസ്ഥരുടെ അടുത്തെത്തുന്നത്. വെറുതേ ആരും ചെല്ലില്ല. വില്ലേജ് ഓഫീസിൽ പോയിട്ട് ഓഫീസർ അവധിയാണ്, ഇല്ല എന്നേ പറഞ്ഞിട്ടുണ്ട്. എപ്പോൾ വരുമെന്നറിയില്ല , എന്നേ ജീവനക്കാർ പറയു. അത്യാവശ്യം വരുമ്പോഴാണ് വില്ലേജ് ഓഫീസറെ ചെന്ന് കാണേണ്ടി വരിക. കൂട്ട അവധിയെടുത്ത് പോകുന്നത് ഉത്തരവാദിത്വമില്ലായ്മയാണ്.
എം.കെ.ചന്ദ്രനാഥൻ നായർ, (കർഷകൻ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |