തിരുവനന്തപുരം : നെടുമങ്ങാട് കരിപ്പൂർ ഉഴപ്പാകോണം സ്വദേശിനി സൂര്യഗായത്രിയെ കുത്തികൊലപ്പെടുത്താൻ പ്രതി ഉപയോഗിച്ച കത്തി കോടതിയിൽ ഹാജരാക്കാത്തതിനാൽ പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർ അടക്കമുളളവരെ വീണ്ടും വിസ്തരിക്കും. ആറാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ.വിഷ്ണുവാണ് കേസ് പരിഗണിക്കുന്നത്. കേസ് ഇന്നലെ പരിഗണിച്ചപ്പോൾ സൂര്യഗായത്രിയുടെ മൃതശരീരം പോസ്റ്റുമോർട്ടം ചെയ്ത പൊലീസ് സർജൻ ഡോ. ധന്യ രവീന്ദ്രനെയാണ് വിസ്തരിച്ചത്. പ്രതി സൂര്യഗായത്രിയെ കുത്താനുപയോഗിച്ച കത്തി തിരിച്ചറിയാൻ ഡോക്ടറെ കാണിക്കേണ്ടിയിരുന്നു. കത്തി ശാസ്ത്രീയ പരിശോധന കഴിഞ്ഞ് ഇതുവരെ മടക്കി കിട്ടിയില്ലെന്നും കേസ് മറ്റൊരു ദിവസത്തേയ്ക്ക് മാറ്റണമെന്ന് പ്രോസിക്യൂഷൻ ആവശ്യം കോടതി അംഗീകരിക്കുകയായിരന്നു. ധന്യ രവീന്ദ്രന് പുറമെ ഡോക്ടർമാരായ അഞ്ചു പ്രതാപ്, ബി.സന്തോഷ് കുമാർ, ദീപ ഹരിഹരൻ, ഷാനവാസ്, എബിൻ. എസ്. സെബാസ്റ്റ്യൻ എന്നിവരെയും സാക്ഷികളായി വിസ്തരിച്ചു. കൊല്ലപ്പെട്ട സൂര്യ ഗായത്രിയുടെ ഭർത്താവ് കൊല്ലം ചന്ദന തോപ്പ് സ്വദേശി രതീഷിനെയും വിസ്തരിച്ചു. കൊല്ലപ്പെടുന്നതിന് മൂന്ന് മാസം മുൻപ് സൂര്യഗായത്രി തന്നോട് പിണങ്ങി നെടുമങ്ങാട്ടെ അമ്മയുടെ വീട്ടിൽ പോയെന്നും പ്രതി തന്നെ ഫോണിൽ വിളിച്ച് സൂര്യഗായത്രിക്കും അമ്മയ്ക്കും താൻ ഒരു പണി കൊടുക്കുന്നുണ്ടെന്ന് പറഞ്ഞതായും രതീഷ് മൊഴി നൽകി. പ്രോസിക്യൂഷൻ വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദ്ദീൻ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |