മാഹി: ഹൈടെക് ആയുർവ്വേദ തിരുമ്മൽ കേന്ദ്രത്തിന്റെ മറവിൽ വൻതോതിൽ അനാശാസ്യ പ്രവർത്തനം നടത്തി വരുന്ന മാഹി റെയിൽവെ സ്റ്റേഷൻ റോഡിൽ പ്രവർത്തിക്കുന്ന ആയുർ ആയുർവ്വേദിക് സെന്റർ മാഹി സി.ഐ. ശേഖർ അടച്ചുപൂട്ടി.
ഉടമ കണ്ണൂർ പള്ളിക്കുന്ന് സ്വദേശി ഷാജി (49) യെ അറസ്റ്റ്‌ചെയ്തു. ഇയാൾക്കൊപ്പം കർണ്ണാടക സ്വദേശിനിയായ പെൺകുട്ടിയുമുണ്ടായിരുന്നു.
ഫോൺ വഴിയാണ് ഇവിടേക്ക് ആളുകളെ ആകർഷിക്കുന്നത്. മണിക്കൂറിന് രണ്ടായിരം രൂപയാണ് ഈടാക്കുന്നത്. കസ്റ്റമറോട് സ്ഥാപനം എവിടെയാണെന്ന് കൃത്യമായി പറയില്ല. മാഹി പള്ളിക്ക് സമീപം എത്തിച്ചേരാനാണ് ആവശ്യപ്പെടുക. അവിടെ കാത്തു നിൽക്കുന്ന ആൾ കസ്റ്റമറെ തിരുമ്മൽ കേന്ദ്രത്തിലെത്തിക്കും. കേരളം, കർണ്ണാടക മണിപ്പൂർ, ബംഗാൾ, ആസാം മേഖലയിൽ നിന്നുള്ള പെൺകുട്ടികളെയാണ് ഇവർ പ്രധാനമായും കൊണ്ടുവരുന്നത്. ഓരോ ആഴ്ചയിലും കേരളത്തിൽ ഇതുപോലെ പ്രവർത്തിക്കുന്ന അനാശാസ്യകേന്ദ്രങ്ങളിലേക്ക് പെൺകുട്ടികളെ മാറ്റും. അവിടെ നിന്ന് പുതിയവരെ ഇവിടേക്ക് കൊണ്ടുവരികയും ചെയ്യും.
പൊലീസ് കസ്റ്റഡിയിലുള്ള നടത്തിപ്പുകാരന്റെ ഫോണിലേക്ക് കസ്റ്റമർമാരുടെ നിലയ്ക്കാത്ത ഫോൺ കോളുകൾ വന്നുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. പൊലീസ് ഇവരിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
അടുത്തകാലത്ത് പ്രവർത്തനമാരംഭിച്ച ഈ സ്ഥാപനത്തെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നാണ് പൊലീസ് ഷേഡോവർക്ക് നടത്തി സമർത്ഥമായി ഇവരെ പിടികൂടി സ്ഥാപനം അടപ്പിച്ചത്.
മയ്യഴിയിലെ മറ്റ് ചില ലോഡ്ജുകളിലും അനാശാസ്യം നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അനാശാസ്യം നടത്തുന്ന ഇത്തരം സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാവുമെന്ന് പൊലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |