രണ്ട് ദശാബ്‌ദങ്ങൾക്ക് ശേഷം ഗാന്ധി കുടുംബത്തിന് പുറത്തുള്ളയാൾ അദ്ധ്യക്ഷനായി ചരിത്രമെഴുതിയതിന് പിന്നാലെ 29024ലെ പൊതുതിരഞ്ഞെടുപ്പിലും അതിന് മുമ്പുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിലും സ്വീകരിക്കേണ്ട തന്ത്രങ്ങൾക്കും പുനഃസംഘടനാ ഭരണഭേദഗതിക്കും വഴിയൊരുക്കുന്ന 85-ാം കോൺഗ്രസ് പ്ളീനറി സമ്മേളനത്തിന് ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്‌പൂരിൽ ഇന്ന് കൊടിയേറും.
അദ്ധ്യക്ഷ സ്ഥാനത്തേക്ക് നടന്ന പോലെ പാർട്ടിയുടെ ഉന്നതാധികാര പ്രവർത്തക സമിതിയിലേക്കും ജനാധിപത്യ തിരഞ്ഞെടുപ്പ് വേണോയെന്ന് ഇന്ന് രാവിലെ ചേരുന്ന സ്റ്റിയറിംഗ് കമ്മിറ്റി തീരുമാനിക്കും.
സംഘടനാപരമായി വരുത്തേണ്ട ഭേദഗതികൾ സംബന്ധിച്ച് രാജസ്ഥാനിലെ ഉദയ്‌പൂരിൽ കഴിഞ്ഞ ഏപ്രിലിൽ നടന്ന ചിന്തൻ ശിബിരിലെ ശുപാർശകളിലും പ്ളീനറി തീരുമാനമെടുക്കും.
ഇക്കാര്യങ്ങൾ മല്ലികാർജ്ജുന ഖാർഗെ ചുമതലയേറ്റതിന് പിന്നാലെ രൂപം നൽകിയ സ്റ്റിയറിംഗ് കമ്മിറ്റിയുടെ ഇന്ന് ചേരുന്ന ആദ്യ യോഗത്തിൽ ചർച്ച ചെയ്യും. പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് വേണോ എന്നതിന് പുറമെ വിവിധ ഉപസമിതികൾ തയ്യാറാക്കിയ രാഷ്‌ട്രീയം, സാമ്പത്തികം, അന്താരാഷ്‌ട്രം, കൃഷി - കർഷക ക്ഷേമം, യുവാക്കൾ-തൊഴിൽ-വിദ്യാഭ്യാസം, സമൂഹ്യനീതി ശാക്‌തീകരണം എന്നീ കരട് പ്രമേയങ്ങളും ചർച്ച ചെയ്യും. ഉച്ചയ്‌ക്ക് ശേഷം സബ്‌ജക്‌ട് കമ്മിറ്റി, ഇവ വീണ്ടും ചർച്ച ചെയ്‌ത് അന്തിമ രൂപം നൽകാൻ ഡ്രാഫ്റ്റ് കമ്മിറ്റിക്ക് കൈമാറും
'ഹാഥ് സെ ഹാഥ് ജോഡോ' (കൈകൾ കോർക്കുക) എന്ന പേരിലുള്ള പ്ളീനറി സമ്മേളനത്തിന്റെ ഔദ്യോഗിക തുടക്കം 25നാണ്. 25, 26 തീയതികളിൽ പ്രമേയങ്ങൾ ചർച്ച ചെയ്‌ത് പാസാക്കും. 26ന് ഖാർഗെയുടെ പ്രസംഗവും വൈകിട്ട് പൊതുറാലിയുമുണ്ടാകും. ഛത്തീസ്ഗഡിന്റെ പുതിയ തലസ്ഥാനമായ നവറായ്‌പൂരിൽ നഗരത്തിന് പുറത്ത് ടുട്ട രാജ്യോത്സവ ഗ്രൗണ്ടിൽ സ്വാതന്ത്ര്യസമര സേനാനിയായ വീര നാരായണ സിംഗിന്റെ പേരിലുള്ള പ്രൗഢ ഗംഭീരമായ വേദിയിലാണ് സമ്മേളനം. ഫ്ളക്സുകളും കൊടിതോരണങ്ങളും നിറഞ്ഞ നഗരവീഥികൾ സമ്മേളനത്തിന്റെ ആവേശം പ്രതിഫലിപ്പിക്കുന്നു.
1338 എ.ഐ.സി.സി അംഗങ്ങളും 487നോമിനേറ്റഡ് അംഗങ്ങളും അടക്കം 1825 പ്രതിനിധികളുണ്ട്. കൂടാതെ പി.സി.സി, ഡി.സി.സി നേതാക്കളും ഭാരത് ജോഡോ യാത്രികരും ക്ഷണിതാക്കളുമടക്കം 15,000 പ്രതിനിധികൾ പങ്കെടുക്കും.
വിവിധ സാമൂഹിക വിഭാഗങ്ങൾക്കും യുവാക്കൾക്കും സംവരണം, 50 വയസിന് താഴെയുള്ളവരുടെ പ്രാതിനിദ്ധ്യം, ഒരാൾക്ക് ഒരു പദവി തുടങ്ങിയ ശുപാർശകൾ നടപ്പാക്കാനുള്ള ഭരണഘടനാ ഭേദഗതി പ്ളീനറിയിൽ പാസാക്കും. 2024 പൊതുതിരഞ്ഞെടുപ്പ് മുന്നിൽ കണ്ട്
സമാന ചിന്താഗതിക്കാരായ പാർട്ടികളുമായുള്ള സഖ്യ സാദ്ധ്യതകൾക്കും തന്ത്രങ്ങൾക്കും രൂപം നൽകും. മല്ലികാർജ്ജുന ഖാർഗെ, സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി അടക്കം പ്രമുഖ നേതാക്കൾ ഇന്നെത്തും.
ഉറ്റുനോക്കുന്നത് പ്രവർത്തക
സമിതിയിലും ശശി തരൂരിലും
റായ്‌പൂർ: കോൺഗ്രസ് പ്ളീനറി സമ്മേളനത്തിന് ഇന്ന് റായ്‌പൂരിൽ കൊടിയുയരുമ്പോൾ പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പുണ്ടാകുമോ എന്നും ശശി തരൂരിന് അംഗത്വം ലഭിക്കുമോയെന്നുമാണ് ഏവരും ഉറ്റുനോക്കുന്നത്. അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ട ശേഷം കേരളത്തിൽ അടക്കം ശശി തരൂർ സൃഷ്‌ടിച്ച തരംഗം നേതൃത്വം തള്ളില്ലെന്ന് വലിയൊരു വിഭാഗം കരുതുന്നു. അതേസമയം കേരള പ്രതിനിധിയായി ജാതി സമവാക്യം പാലിച്ച് തരൂരിനെ എങ്ങനെ ഉൾപ്പെടുത്തുമെന്ന ചോദ്യം മുന്നിലുണ്ട്.
അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് മാതൃകയിൽ പ്രവർത്തക സമിതിയിലേക്കും തിരഞ്ഞെടുപ്പ് നടത്തി ജനാധിപത്യപാർട്ടിയാണെന്ന് തെളിയിക്കാമെങ്കിലും അതു പ്രായോഗികമാക്കാൻ ഏറെ പ്രതിസന്ധികൾ കോൺഗ്രസിന് തരണം ചെയ്യേണ്ടതുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് അടക്കം മുന്നിൽ കണ്ട് സംസ്ഥാനങ്ങൾക്ക് അർഹിക്കുന്ന സ്ഥാനങ്ങൾ നൽകാൻ അംഗങ്ങളെ നാമനിർദ്ദേശം ചെയ്യണമെന്ന അഭിപ്രായമുണ്ട്. അതേസമയം യുവനേതാക്കളുടെ നിലപാടിന് പിന്തുണയേകി, രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ടത് ശ്രദ്ധേയമായി.
ശശി തരൂർ പ്രവർത്തകസമിതിയിലെത്തുമോ എന്നത് പ്ളീനറി സമ്മേളനത്തിലെ സജീവ ചർച്ചയാണ്. കേരളത്തിൽ നിന്ന് രമേശ് ചെന്നിത്തലയ്‌ക്ക് സാദ്ധ്യതയുള്ളതിനാൽ ജാതി സമവാക്യം പ്രതിസന്ധിയാകും. മുതിർന്ന നേതാക്കളായ എ.കെ.ആന്റണിയും ഉമ്മൻചാണ്ടിയും പ്രവർത്തക സമിതിയിൽ തുടരാനിടയില്ല. കെ.സി. വേണുഗോപാലിനൊപ്പം അതേ സമുദായാംഗങ്ങളായ രമേശ് ചെന്നിത്തലയ്‌ക്കും തരൂരിനും അവസരം നൽകുന്നത് എതിർപ്പിനിടയാക്കും. കൂടാതെ ദളിത് പ്രതിനിധിയെന്ന നിലയിൽ കൊടിക്കുന്നിൽ സുരേഷിന് അവസരം നൽകണമെന്ന വാദവും ശക്തമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |