ന്യൂഡൽഹി: നരേന്ദ്ര മോദിയെ വിമർശിച്ചതിന്റെ പേരിൽ എ.ഐ.സി.സി വക്താവ് പവൻ ഖേരക്കെതിരായ നടപടി ജനാധിപത്യവിരുദ്ധമെന്ന് എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി പറഞ്ഞു. കോൺഗ്രസ് പ്ലീനറി സമ്മേളനത്തിനായി റായ്പൂരിലേക്ക് പുറപ്പെട്ട കോൺഗ്രസ് മാദ്ധ്യമവിഭാഗം മേധാവി പവൻഖേരയെ വ്യക്തമായ കാരണങ്ങളില്ലാതെയാണ് വിമാന യാത്രാനുമതി നിഷേധിച്ച് അറസ്റ്റ് ചെയ്തത്. വിമാനം പുറപ്പെടാൻ മിനിട്ടുകൾ മാത്രമുള്ളപ്പോഴാണ് പരിശോധനകാര്യങ്ങൾ ചൂണ്ടിക്കാട്ടി പവൻ ഖേരയെ വിമാനത്തിൽ നിന്നും പുറത്തേക്ക് ഇറക്കിയത്. തുടർന്ന് താനും രൺദീപ് സിങ് സുർജേവാല ഉൾപ്പെടെയുള്ള നേതാക്കളും പ്രവർത്തകരും വിമാനത്താവളത്തിൽ പ്രതിഷേധിച്ചു. പവൻ ഖേരയെ കസ്റ്റഡിയിലെടുക്കുന്നതിന് പൊലീസിന് വ്യക്തമായ രേഖകളില്ലായിരുന്നു.
പ്രതിഷേധിച്ചപ്പോഴാണ് പൊലീസ് തട്ടിക്കൂട്ട് റിപ്പോർട്ടും ദുർബലമായ വകുപ്പുകളും ചുമത്തി പവൻ ഖേരയെ കസ്റ്റഡിയിലെടുത്തത്. പ്രധാനമന്ത്രിയെ വിമർശിച്ചാൽ യാത്രവിലക്കും തടങ്കലും വിധിക്കുന്ന തലത്തിലേക്ക് രാജ്യത്തെ ജനാധിപത്യം അധപതിച്ചു. പ്രതികാര നടപടികളിലൂടെ പ്രതിപക്ഷ ശബ്ദത്തെ അടിച്ചമർത്താനാണ് മോദി ഭരണകൂടം ശ്രമിക്കുന്നത്. കോൺഗ്രസിന്റെ പ്ലീനറി സമ്മേളനം എങ്ങനെയും അലങ്കോലപ്പെടുത്താനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. ആദ്യം ഛത്തീസഗഢ് കോൺഗ്രസ് നേതാക്കളുടെ വീടുകളിൽ റെയ്ഡ് നടത്തി. ഇപ്പോൾ എ.ഐ.സി.സി വക്താവിനെ അറസ്റ്റ് ചെയ്തു.മോദി ഭരണത്തിൽ എന്തും നടക്കുമെന്ന അവസ്ഥയാണ്. വ്യക്തമായ കാരണങ്ങളില്ലാതെ നിയമവിരുദ്ധ പ്രവർത്തനങ്ങളെ ഒരു കാരണവശാലും കോൺഗ്രസ് അംഗീകരിക്കില്ലെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.
രാഷ്‌ട്രീയ പകപോക്കലിന്റെ പുതിയ ഉദാഹരണം: ജയ്‌റാംരമേശ്
റായ്‌പൂർ: പാർട്ടി വക്താവ് പവൻ ഖേരയ്‌ക്കെതിരായ പൊലീസ് നടപടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പകപോക്കൽ രാഷ്ട്രീയത്തിന്റെ പുതിയ ഉദാഹരണമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്. വിജയകരമായ ഭാരത് ജോഡോയയെപോലെ പ്ലീനറി സമ്മേളനത്തെ ബി.ജെ.പി ഭയക്കുന്നതിന്റെ തെളിവാണ് ഛത്തീസ്ഗഡിലെ ഇഡി റെയ്‌ഡിന് പിന്നാലെയുള്ള അറസ്റ്റെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം ഭീഷണിയിലാണ്. സംസാരത്തിന് ശേഷമുള്ള സ്വാതന്ത്ര്യം അതിലും വലിയ ഭീഷണിയിലാണെന്നും ഇപ്പോൾ തെളിഞ്ഞു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പ്രതിപക്ഷ നേതാക്കൾക്കെതിരെ കേസെടുക്കുന്നതാണ് ഇപ്പോഴത്തെ രീതി. ഇന്നലെ സുപ്രീംകോടതിയുടെ നിലപാട് നിർണായകമായി. നിക്ഷ്പക്ഷവും സ്വതന്ത്രവുമായ ജുഡീഷ്യറി അനിവാര്യമാണെന്ന് തെളിഞ്ഞു. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവെന്ന് പറയാനാകില്ല. ജനാധിപത്യത്തിന്റെ കശാപ്പുശാലയായി മാറി. പാർലമെന്റിനുള്ളിൽ പ്രതിപക്ഷത്തിന് സംസാരിക്കാൻ അവസരമില്ല. ഇത്തരം ഭീഷണികൊണ്ടൊന്നും കോൺഗ്രസ് ഭയപ്പെട്ട് പിൻമാറില്ലെന്നും ജയറാം രമേശ് ചൂണ്ടിക്കാട്ടി.
കോൺഗ്രസ് ശക്തമാകുമ്പോൾ പ്രതിപക്ഷ ഐക്യവും ശക്തിപ്പെടുമെന്ന് ജയ്‌റാം രമേശ് പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷമാണ് യു.പി.എ സഖ്യങ്ങൾ തീരുമാനിക്കാറ്. ഇതിൽ കോൺഗ്രസിന്റെ പങ്കിനെക്കുറിച്ച് നല്ല ബോധ്യമുണ്ട്. അവ പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാകും രൂപപ്പെടുക. ഇക്കാര്യങ്ങളും ഇന്നു തുടങ്ങുന്ന പ്ളീനറി സമ്മേളനം ചർച്ച ചെയ്യുമെന്നും ജയ്‌റാം രമേശ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |