തൃശൂർ: ദേശീയ സംസ്ഥാനപാതകളിലും മറ്റ് പ്രധാന റാേഡുകളിലും അടക്കം വാഹനാപകടങ്ങളും നിയമലംഘനങ്ങളും കൂടിയതോടെ പൊലീസും മോട്ടോർ വാഹന വകുപ്പും സംയുക്തപരിശോധനയ്ക്ക്. ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ നിർദ്ദേശപ്രകാരം കഴിഞ്ഞ നാലുദിവസമായി നടത്തിയ സ്‌പെഷ്യൽ ഡ്രൈവിൽ 62 വാഹനങ്ങളിൽ അമിത ഭാരം കയറ്റി സർവീസ് നടത്തുന്നതായി കണ്ടെത്തി 16 ലക്ഷം രൂപ പിഴ ചുമത്തി. മുന്നൂറോളം മറ്റ് നിയമലംഘനങ്ങൾ കൂടി കണ്ടെത്തി നാല് ലക്ഷം രൂപയും പിഴ ചുമത്തുി.
ചരക്ക് വാഹനങ്ങളിൽ ആളെ കയറ്റൽ, ടാക്‌സ് അടയ്ക്കാതെ സർവീസ് നടത്തൽ, ട്രിപ്പ് മുടക്കൽ, വാഹനത്തിൽ അനധികൃത പരസ്യം, ഫസ്റ്റ് എയ്ഡ് ഇല്ലാതെ വാഹനം ഓടിക്കൽ, രൂപമാറ്റം വരുത്തൽ, ലൈസൻസും ഇൻഷ്വറൻസും ഇല്ലാതെ വാഹനം ഓടിക്കൽ, അനധികൃത പാർക്കിംഗ്, സിഗ്‌നൽ തെറ്റിക്കൽ തുടങ്ങി നിരവധി പരാതികളാണ് സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
വൈറലാകാനും...
സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതിനുമായും മറ്റും പൊതുനിരത്തുകളിൽ വാഹനങ്ങളിൽ അഭ്യാസപ്രകടനം നടത്തുന്ന പ്രവണത കൂടിവരുന്നതായാണ് വിവരം. അത് സ്വന്തം ജീവന് മാത്രമല്ല, റോഡിലെ മറ്റു നിരപരാധികളുടെ ജീവനുകൂടി ആപത്താണെന്നത് ദയവായി ഓർക്കേണ്ടതുണ്ട്. ഇത്തരം നിയമ ലംഘനങ്ങൾക്കെതിരെ കർശനനടപടി സ്വീകരിക്കും.
അപകടകരമായ ഓവർടേക്കിംഗും...
വളവുകളിൽ ഓവർടേക്കിംഗ് ഒരിക്കലും പാടില്ലെന്ന് അറിഞ്ഞിട്ടും അശ്രദ്ധയാലും അമിതവേഗത്തിലും വളവുകളിൽ ഓവർടേക്ക് ചെയ്യുന്നത് മൂലം അപകടങ്ങൾ കൂടിവരികയാണ്. റോഡ് വ്യക്തമായി കാണാൻ കഴിഞ്ഞാൽ മാത്രമേ ഓവർടേക്ക് ചെയ്യാവൂ. ഇടതുവശത്തുകൂടെ ഓവർടേക്ക് ചെയ്യുന്നതും വ്യാപകമാണ്.
അപായസൂചനകളില്ലാതെ
പിന്നിൽ വരുന്ന യാത്രക്കാർക്ക് കാണത്തക്ക രീതിയിലുള്ള ശരിയായ അപായ സൂചനകൾ പ്രദർശിപ്പിക്കാതെ, അശ്രദ്ധയോടെ ഇത്തരം സാധനസാമഗ്രികൾ പുറത്തേക്ക് തള്ളി നിറുത്തി കയറ്റിവരുന്ന വാഹനങ്ങൾ അപകടങ്ങൾ കൂട്ടുകയാണ്. രാത്രികാലങ്ങളിലും അതിരാവിലെയുള്ള സമയങ്ങളിലും. മുന്നറിയിപ്പ് ബോർഡുകൾ പ്രദർശിപ്പിക്കാതെ ഇത്തരം വാഹനങ്ങൾ റോഡരികിൽ നിറുത്തിയിടുമ്പോഴാണ് അപകടമുണ്ടാകുന്നത്.
മോട്ടോർ വാഹന നിയമപ്രകാരം വാഹനങ്ങളുടെ ബോഡി ഫ്രയിമിന് പുറമെ തള്ളി നിൽക്കുന്ന അപകടമായ രീതിയിൽ ഇരുമ്പു കമ്പികളോ തടികളോ മറ്റു സാമഗ്രികളോ കൊണ്ടുപോകുന്നതിന് മോട്ടോർ വാഹനനിയമപ്രകാരം കുറ്റകരമാണ്. പാലക്കാട് ദേശീയപാതയിൽ കമ്പി കയറ്റിയ ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ചുകയറി യാത്രക്കാരൻ കഴിഞ്ഞദിവസം ദാരുണമായി മരിച്ചിരുന്നു.
ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നടത്തിയ വാഹന പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തുകയുണ്ടായി. വരും ദിവസങ്ങളിലും കർശനമായ വാഹന പരിശോധന തുടരും.
- കെ.കെ.സുരേഷ് കുമാർ, എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |