കൊച്ചി: കുറ്റങ്ങളും കുറവുകളും പെരുപ്പിച്ച് കാണിക്കുകയും വസ്തുതകൾ തമസ്കരിക്കുകയും ചെയ്യുന്ന പതിവ് ശൈലിയിൽ നിന്ന് വ്യത്യസ്ത നിലപാട് സ്വീകരിക്കുന്ന മാദ്ധ്യമമാണ് കേരളകൗമുദിയെന്ന് സംസ്ഥാന വ്യവസായ, നിയമ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. ജില്ലയിലെ മികച്ച തദ്ദേശ സ്ഥാപനങ്ങൾക്കുള്ള കേരളകൗമുദി ജനരത്ന പുരസ്കാരം സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാറ്റങ്ങൾ നെഞ്ചിലേറ്റുകയും കാര്യങ്ങളെ ക്രിയാത്മകമായി സമീപിക്കുകയും ചെയ്യുന്ന മാദ്ധ്യമമാണ് കേരളകൗമുദി. സമീപകാലത്ത് കേരളം കൈവരിച്ച വ്യാവസായിക വളർച്ച സംബന്ധിച്ച വാർത്തകൾ നല്ല രീതിയിൽ കേരളകൗമുദി കൈകാര്യം ചെയ്തു. വ്യവസായരംഗത്തെ മാറ്റങ്ങളും പുരോഗതിയും പ്രമുഖ ബിസിനസുകാർ തന്നെ അംഗീകരിക്കുന്നുണ്ട്.
സംരംഭക കണക്ക്
വിവാദം വെറുതേ
സംരംഭക വർഷത്തിൽ പുതിയ സംരംഭങ്ങൾ തുടങ്ങിയ കണക്കുകളുടെ പേരിൽ ചിലർ വെറുതേ വിവാദം സൃഷ്ടിക്കുകയാണ്. പഞ്ചായത്തുകൾ ഉപയോഗിക്കുന്ന പൊതുസോഫ്റ്റ്‌വെയറിൽ നിന്നാണ് പുതിയ സംരംഭങ്ങളുടെ കണക്കെടുത്തത്. ഇത് പഞ്ചായത്തുകൾ നൽകിയ കണക്കാണ്.
പുതിയ സംരംഭങ്ങൾ വളർത്തിയെടുക്കാൻ എല്ലാ വകുപ്പുകളും കൈകോർക്കും. ഇതിനായി എല്ലാ പഞ്ചായത്തുകളും ഹെൽപ്പ് ഡെസ്കുകൾ തുടങ്ങണമെന്നും പി.രാജീവ് നിർദ്ദേശിച്ചു.
വലിയ സംരംഭക മുന്നേറ്റമാണ് സംസ്ഥാനത്ത് നടക്കുന്നത്. നൂതന ആശയങ്ങളുമായി ആയിരക്കണക്കിന് ചെറുസംരംഭങ്ങൾ തുടങ്ങിയിട്ടുണ്ട്. വയനാട്ടിൽ വെളുത്തുള്ളി അരിയുന്നതും കാന്താരിമുളക് മൂല്യവർദ്ധന നടത്തുന്നതുമായ വനിതകളുടെ സംരംഭങ്ങൾ വലിയ വിജയമായി. കിഴങ്ങു ഗവേഷണ കേന്ദ്രം തുടങ്ങി എൻ.പി.ഒ.എല്ലിൽ വരെ വ്യവസായ വകുപ്പ് പ്രതിനിധികൾ സംരംഭക സാദ്ധ്യതയുള്ള ഗവേഷണഫലങ്ങൾ തേടി ചെന്നു. അതിൽ നിന്ന് പുതിയ സംരംഭങ്ങൾക്ക് പറ്റിയ ആശയങ്ങളും ലഭിച്ചതായി മന്ത്രി പറഞ്ഞു.
• ജനപ്രതിനിധികൾ ഊർജം പകരും
വിമർശനങ്ങളും കുറ്റപ്പെടുത്തലുകളും കേട്ടു തഴമ്പിച്ച പഞ്ചായത്തംഗങ്ങൾക്ക് കേരളകൗമുദിയുടെ ജനരത്ന പുരസ്കാരം പോലുള്ള അംഗീകാരങ്ങൾ പ്രചോദനം പകരുമെന്ന് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.കെ.ചന്ദ്രശേഖരൻ നായർ പറഞ്ഞു. പഞ്ചായത്ത് തലത്തിലെ ജനസേവനം വളരെയേറെ കഷ്ടപ്പാടുകൾ നിറഞ്ഞതാണ്. അവർ നേരിടുന്ന പ്രശ്നങ്ങൾ പൊതുവേ പുറത്തറിയാറില്ല. പലപ്പോഴും പറയാനും സാധിക്കില്ല. മടുത്ത് പിന്മാറാൻ ഒരുങ്ങുന്നവരുണ്ട്. പദവി ഒഴിഞ്ഞാൽ പലരും വിസ്മൃതിയിലേക്ക് പോകും. അവശനിലയിൽ കഴിയുന്ന നിരവധി പേരുണ്ട്. കേരളകൗമുദിയുടെ ഈ നീക്കം മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |