തൃശൂർ : യൂറോ വിഭാഗം ഡോക്ടർമാരില്ലാതെ അടച്ചു പൂട്ടുകയും ആവശ്യത്തിന് ആളുകളില്ലാതെ ചില വിഭാഗങ്ങൾ നട്ടം തിരിയുകയും ചെയ്യുന്നതിനിടെ ഉദ്യോഗസ്ഥർ തമ്മിലുള്ള ചക്കളത്തി പോര് മെഡിക്കൽ കോളേജിന്റെ പ്രവർത്തനം താളം തെറ്റിക്കുന്നു. നഴ്‌സിംഗ് സൂപ്രണ്ടിനെ ആർ.എം.ഒ മാനസികമായി പീഡിപ്പിച്ചെന്ന് കാട്ടി ഗവ. നഴ്‌സസ് അസോസിയേഷൻ പരാതിയുമായി രംഗത്തെത്തിയപ്പോൾ നഴ്‌സിംഗ് സൂപ്രണ്ട് ആശുപത്രിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന് ആരോപിച്ച് സൂപ്രണ്ട് ഇൻ ചാർജ്ജ് പ്രിൻസിപ്പലിന് പരാതി നൽകി. പുതിയ ട്രോമകെയറിലെ സ്റ്റാഫ് നഴ്‌സുമാരുടെ ഡ്യൂട്ടി പോസ്റ്റിംഗുമായി ബന്ധപ്പെട്ട വിഷയത്തിലാണ് നഴ്‌സിംഗ് സൂപ്രണ്ട് ടി.ബി.രാധാമണിയെ അപമാനിച്ചതെന്നാണ് നഴ്‌സസ് അസോസിയേഷന്റെ പരാതി.
കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച് പ്രിൻസിപ്പലിന് പരാതി നൽകിയത്. എന്നാൽ സൂപ്രണ്ടിന്റെ ഒത്താശയോടെ, സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ രഹസ്യമായി ട്രോമ കെയർ കെട്ടിടം ഉദ്ഘാടനം ചെയ്തെന്ന ശബ്ദ സന്ദേശം നഴ്‌സിംഗ് സൂപ്രണ്ട്, വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ചെന്ന് ആരോപിച്ചാണ് സൂപ്രണ്ട് ഇൻ ചാർജ്ജ് പരാതി നൽകിയത്. ട്രോമ കെയർ ആരംഭിക്കാനായി നിയമിതരായ സ്റ്റാഫ് നഴ്‌സുമാരെ സർജറി, മെഡിസിൻ അത്യാഹിത വിഭാഗങ്ങളിൽ മാത്രം നിയോഗിക്കണമെന്ന നിർദ്ദേശം മറികടന്ന് ലേബർ റൂം, വാർഡ് എന്നിവിടങ്ങളിൽ നിയോഗിക്കുകയായിരുന്നു. ക്രമവിരുദ്ധത കണ്ടെത്തിയ ആർ.എം.ഒക്കെതിരെ വ്യാജ പരാതി നൽകുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.
നേരത്തെ അഡ്മിനിസ്ട്രേഷൻ നഴ്‌സിംഗ് വിംഗ് വാട്‌സ് ആപ്പ് ഗ്രൂപ്പിൽ നിന്ന് നിർബന്ധപൂർവ്വം ഹെഡ് നഴ്‌സുമാരോട് പുറത്ത് പോകാൻ രാധാമണി ആഹ്വാനം ചെയ്ത സംഭവും സൂപ്രണ്ട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നഴ്‌സുമാരുടെ ഡ്യൂട്ടി നിശ്ചയിക്കാനുള്ള പൂർണ അധികാരം നഴ്‌സിംഗ് സൂപ്രണ്ടിനാണെന്നിരിക്കെ, ആർ.എം.ഒ അനാവശ്യ ഇടപെടൽ നടത്തുകയാണെന്ന ആരോപണമാണ് നഴ്‌സസ് അസോസിയേഷന്റേത്.
എം.പിയുടെ പരാതിയിൽ ഇന്ന് റിപ്പോർട്ട്
ഇന്ത്യൻ കോഫി ഹൗസ് കെട്ടിടം കളക്ടറെയും ജനപ്രതിനിധികളെയും അറിയിക്കാതെ പൊളിച്ച സംഭവത്തിൽ സൂപ്രണ്ട് ഇൻ ചാർജ്ജ് നിഷ എം.ദാസിനെതിരെയും ആർ.എം.ഒ ഡോ.രൺദീപിനെതിരെയും അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്ന ഉത്തരവിൽ ഇന്ന് മറുപടി നൽകിയേക്കും. സംഭവത്തിൽ ഇരുവർക്കുമെതിരെ നടപടിയെടുക്കണമെന്നും നഷ്ടം ഇവരിൽ നിന്ന് ഈടാക്കണമെന്നും രമ്യ ഹരിദാസ് എം.പി ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് അഡീഷണൽ ചീഫ് സെക്രട്ടറി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. ഹൈക്കോടതി ഉത്തരവുണ്ടെന്ന് കാട്ടിയാണ് കോഫി ഹൗസ് കെട്ടിടം ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചത്. 25 ലക്ഷം നഷ്ടമുണ്ടായതായി കോഫി ഹൗസും പരാതി നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |