കൊടുങ്ങല്ലൂർ: മേത്തലയിൽ രാത്രി വീടുകൾ കുത്തിപ്പൊളിച്ച് കവർച്ച. ഉറങ്ങിക്കിടന്നിരുന്ന രണ്ട് സ്ത്രീകളുടെ ഒന്നരപ്പവൻ വീതം വരുന്ന രണ്ട് സ്വർണ മാലകൾ പൊട്ടിച്ചെടുത്തു. കോട്ടപ്പുറം ചാലക്കുളത്ത് താമസിക്കുന്ന തലപ്പിള്ളി വീട്ടിൽ അജിത്തിന്റെ ഭാര്യ ഹേമയുടെ ഒന്നരപ്പവൻ മാലയും ഇവിടെ നിന്നും രണ്ട് കിലോമീറ്റർ അകലെ കാക്കനാട്ടുകുന്ന് പുല്ലാർക്കാട്ട് ശ്രീദേവിയുടെ ഒന്നരപ്പവൻ മാലയുമാണ് കവർച്ച ചെയ്തത്. വീടുകൾ കുത്തിപ്പൊളിച്ച് അകത്ത് കടന്ന് ഉറങ്ങിക്കിടന്ന സ്ത്രീകളുടെ കഴുത്തിലെ മാലകളാണ് ഒന്നിൽ കൂടുതൽ ആളുകളുണ്ടെന്ന് കരുതുന്ന സംഘം കവർച്ച നടത്തിയത്.
ഞായറാഴ്ച പുലർച്ചെ പന്ത്രണ്ടര മണിയോടെയായിരുന്നു ചാലക്കുളം ഭാഗത്ത് കവർച്ച നടത്തിയത്. വീടിന്റെ അടുക്കള വാതിൽ കുത്തിത്തുറന്ന് അകത്തുകയറിയ മോഷ്ടാവ് ഉറങ്ങികിടക്കുകയായിരുന്ന ഹേമയുടെ കഴുത്തിൽ നിന്നും സ്വർണമാല പൊട്ടിച്ചെടുക്കുകയായിരുന്നു. ഇതോടെ ഉണർന്ന ഹേമ ബഹളം വച്ചെങ്കിലും മോഷ്ടാവ് അടുക്കളവാതിലൂടെ ഓടിരക്ഷപ്പെട്ടു. കിഡ്‌നി രോഗിയായ ഭർത്താവ് ഈ സമയം മറ്റൊരു ഭാഗത്താണ് ഉറങ്ങിയിരുന്നത്. ബർമൂഡയും ബനിയനുമായിരുന്നു മോഷ്ടാവ് ധരിച്ചിരുന്നത്. ഹേമയുടെ തെക്ക് വശം താമസിക്കുന്ന മനയത്ത് രാജേഷിന്റെ വീടിന്റെ വാതിൽ പൊളിക്കാനും ശ്രമമുണ്ടായി. ശബ്ദംകേട്ട് വീട്ടുകാർ ലൈറ്റ് ഇട്ടതോടെ മോഷ്ടാവ് ഓടിരക്ഷപ്പെട്ടു.
അഞ്ചപ്പാലം കേളേശ്വരം ക്ഷേത്രത്തിന് സമീപം വട്ടത്ത് കമലമ്മയുടെ വീടിന്റെ ജനൽ പാളിയിലെ ഇരുമ്പുകമ്പികൾ അകത്തി മാറ്റിയാണ് മോഷ്ടാവ് വീടിനുള്ളിൽ കയറിയത്. പുലർച്ചെ രണ്ടര മണിക്കായിരുന്നു മോഷണശ്രമം നടന്നത്. ആളനക്കത്തെ തുടർന്ന് മോഷ്ടാവ് ഇവിടെ നിന്നും ഓടി രക്ഷപ്പെട്ടു.
പുല്ലാർക്കാട് ശ്രീദേവിയുടെ ഒന്നരപ്പവൻ മാലയാണ് ഉറങ്ങിക്കിടക്കുന്നതിനിടയിൽ പൊട്ടിച്ചെടുത്തത്. ശ്രീദേവിയും മരുമകളും മാത്രമേ രാത്രിയിൽ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. ഇവിടെയും അടുക്കള വാതിൽ പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. 2.45നാണ് ഇവിടെ കവർച്ച നടത്തിയത്. ഇതിനിടെ കാക്കനാട്ടുകുന്ന് ഭാഗത്ത് വച്ച് സംശയാസ്പദമായി ബൈക്കിൽ കണ്ടവരെ പൊലീസ് പിടികൂടാൻ ശ്രമിച്ചത് വിഫലമായി. ഇതിനെ തുടർന്ന് ചെറുവള്ളിക്കുടി അലിയാർ മാസ്റ്ററുടെ മതിൽ പൊലീസ് ജീപ്പ് തട്ടി തകർന്നു. ഉച്ചയോടെ ഇരിങ്ങാലക്കുടയിൽ നിന്നും ഡോക് സ്‌ക്വാഡും തൃശൂരിൽ നിന്നും വിരലടയാള വിദഗ്ദ്ധരും സ്ഥലത്ത് വന്ന് പരിശോധന നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |