ഹരിപ്പാട് : ഡാണാപ്പടിയിലെ റിസോർട്ടിൽ നിന്നു 2021 നവംബർ എട്ടിന് ഏഴ് യുവാക്കളെ 52.4 എംഡി എം എയുമായി പിടികൂടിയ സംഭവത്തിലെ മുഖ്യപ്രതി തിരുവല്ല നെടുമ്പുറം എഴുമുളത്തിൽ മുഫാസ് മുഹമ്മദിനെ (27) ഹരിപ്പാട് പൊലീസ് ഗോവയിൽ നിന്നു പിടികൂടി. കേസിൽ മുൻപ് അറസ്റ്റിലായ നൈജീരിയക്കാരനായ ജോൺ കിലാച്ചി ഓഫറ്റോ, തമിഴ്നാട് സ്വദേശികളായ തിരുപ്പൂർ സെക്കൻഡ് സ്ട്രീറ്റ് 46 കാമരാജ് നഗർ വടിവേൽ, തിരുവല്ലൂർ ഫസ്റ്റ് സ്ട്രീറ്റ് രായപുരം മഹേഷ് കുമാർ എന്നിവരുമായുള്ള ബന്ധം വഴിയാണ് മുഫാസ് മറ്റൊരു പ്രതിയായ സജിൻ എബ്രഹാമിന് മയക്കുമരുന്ന് എത്തിച്ചു കൊടുത്തിരുന്നത്.
സംഭവത്തിന് ശേഷം പ്രതി ഒരു വർഷമായി മറ്റു സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. പൊലീസ് പിടിക്കാതിരിക്കാൻ രൂപം മാറിയായിരുന്നു സഞ്ചാരം. പല സംസ്ഥാനങ്ങളിലെ സിമ്മാണ് ഉപയോഗിച്ചിരുന്നത്. കുറച്ചു ദിവസം മാത്രമേ പ്രതി ഒരു സിം ഉപയോഗിക്കൂ. അതുകഴിഞ്ഞാൽ അടുത്ത ഫോണും സിമ്മും എടുക്കുന്നതാണ് പതിവ്. പ്രതി ഹിമാചൽ പ്രദേശത്തു കസോൾ എന്ന സ്ഥലത്തു ഒളിവിൽ താമസിക്കുന്നതായി സൈബർ സെല്ലിന്റെ സഹായത്തോടെ കണ്ടെത്തി. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശനുസരണം കായംകുളം ഡിവൈ.എസ്.പി അജയ് നാഥിന്റെ മേൽനോട്ടത്തിൽ ഹരിപ്പാട് എസ്.എച്ച്.ഒ വി.എസ്. ശ്യാംകുമാർ, സീനിയർ സി.പി.ഒ വി. അജയകുമാർ, സി.പി.ഒ എ. നിഷാദ് എന്നിവരടങ്ങുന്ന സംഘം ഹിമാചൽ പ്രദേശിലേക്കു അന്വേഷണത്തിനായി പോയി. ഇതിനിടയിൽ പ്രതി ഹിമാചലിൽ നിന്ന് ഗോവയിലെക്ക് വരുന്നതായി മനസിലാക്കി അന്വേഷണസംഘം ഗോവയിൽ എത്തി കാത്തുനിന്നു. ഗോവയിലെ ഒരു ഉൾപ്രദേശത്ത് മയക്കുമരുന്ന് സംഘം തങ്ങുന്ന വീട്ടിൽ എത്തിയ പ്രതിയെ അന്വേഷസംഘം ഒരു രാത്രിമുഴുവൻ കാത്തിരുന്ന് സാഹസികമായി പിടികൂടുകയായിരുന്നു. ഹരിപ്പാട് എത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഗ്രാമിന് മൂവായിരം മുതൽ അയ്യായിരം വരെ വിലയ്ക്കാണ് വിൽക്കുന്നതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ഇവർ മാസത്തിൽ രണ്ടുമൂന്നു തവണ ബംഗളുരുവിൽ പോയി എം.ഡി.എം.എയും കഞ്ചാവും നാട്ടിലെത്തിച്ച് വിൽക്കാറുണ്ടായിരുന്നു. 19 പ്രതികളുള്ള കേസിൽ മുഖ്യപ്രതി ഉൾപ്പെടെ 15 പേർ പിടിയിലായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |