തോറ്റംപാട്ടിൽ ദേവിക്കിന്ന് വിവാഹം
തോറ്റംപാട്ടിന്റെ ഏറ്റവും മനോഹരമായ വർണ്ണനകളുള്ളത് മൂന്നാം നാളിലാണ്. കണ്ണകിയും കോവലനും (ഭദ്രകാളിയും പാലകനും) തമ്മിലുള്ള വിവാഹമാണ്. മാലപ്പുറം പാട്ട് എന്നാണ് ഈ ഭാഗം അറിയപ്പെടുന്നത്. വരന്റെ വരവും വിവാഹ ചടങ്ങുകളുമാണ് പാട്ടിൽ നിറയുന്നത്.
കുത്തിയോട്ട ബാലന്മാർ
ദേവിയുടെ ഭടന്മാർ
മഹിഷാസുരനെ വധിക്കാനായി ദേവി യുദ്ധം ചെയ്യുമ്പോൾ ഒപ്പമുള്ള ഭടന്മാരെയാണ് കുത്തിയോട്ട ബാലന്മാർ പ്രതിനിധീകരിക്കുക. യുദ്ധത്തിൽ ഭടന്മാർക്ക് മുറിവേൽക്കുന്നതിനെ സൂചിപ്പിക്കാനാണ് ചൂരൽ കുത്ത് ചടങ്ങ്. മഹിഷാസുരനെ വധിച്ചതിനെ ഭടന്മാർ ആഘോഷമാക്കുന്നു. ഒമ്പതാം ഉത്സവരാത്രിയിലെ ഘോഷയാത്ര അതാണ്.
ഉത്സവത്തിന്റെ 9-ാം നാളിൽ കിരീടം വച്ച് അണിഞ്ഞൊരുങ്ങി ദേവിയുടെ മുമ്പിലെത്തി ചൂരൽ കുത്തുന്ന ഇവർ മണക്കാട് ശ്രീധർമ്മ ശാസ്‌താ ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളത്തിന് അകമ്പടി സേവിക്കും. അടുത്ത ദിവസം രാവിലെ ആറ്റുകാൽ ക്ഷേത്രത്തിലേക്ക് ദേവി തിരികെ എത്തുന്നതിനു മുമ്പായി കുത്തിയോട്ട ബാലന്മാർ ക്ഷേത്രത്തിലെത്തും. ദേവിയുടെ അകത്തെഴുന്നള്ളിപ്പിനുശേഷം കുത്തിയോട്ട ബാലന്മാരുടെ ചൂരൽ ഇളക്കുന്ന ചടങ്ങ് നടത്തും. കുത്തിയോട്ട നേർച്ചയിലൂടെ ദേവീപ്രീതി നേടാമെന്നും അതുവഴി ഉന്നതവിജയങ്ങളും രോഗവിമുക്തിയും ലഭിക്കുമെന്നുമാണ് വിശ്വാസം.
നിർമാല്യം തൊഴൽ പുണ്യദായകം
ക്ഷേത്രങ്ങളിൽ സൂര്യോദയത്തിനു മുന്നേ നടത്തപ്പെടുന്ന ഒരു പ്രധാന ചടങ്ങാണ് നിർമാല്യദർശനം. ശ്രീകോവിൽ നട തുറക്കുമ്പോൾ തലേന്ന് ചാർത്തിയ ഹാരങ്ങളും പുഷ്‌പങ്ങളും എടുത്തുമാറ്റുന്നതിനു മുന്നേയുള്ള പ്രഥമ ദർശനമാണിത്. തലേന്നത്തെ ആടയാഭരണങ്ങൾ വിഗ്രഹത്തിൽ നിന്ന് മാറ്റി പൂർണ്ണബിംബ തേജസ് കാണുന്നതുവരെ ഇത് തുടരും.
നിർമാല്യസമയത്ത് വിഗ്രഹത്തിൽ നിന്നുള്ള ഊർജപ്രസരണം പതിന്മടങ്ങാണെന്നും അതിനാൽ നിർമാല്യം തൊഴൽ പുണ്യദായകമാണെന്നുമാണ് വിശ്വാസം. ശേഷിക്കുന്ന ഉത്സവ ദിവസങ്ങളിൽ മാർച്ച് 5 ഒഴികെ പുലർച്ചെ 5നാണ് നിർമാല്യദർശനം. മാർച്ച് 5ന് രാവിലെ 7.30നാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |