കുത്തിയോട്ട വ്രതം ആരംഭിച്ചു
തിരുവനന്തപുരം: അമ്പലക്കുളത്തിൽ കുളി, ഒരുമിച്ചുള്ള താമസം, ഇതുവരെ പരിചയിച്ചിട്ടില്ലാത്ത ദിനചര്യ...എങ്കിലും അത് ആഘോഷിക്കാൻ തന്നെയായിരുന്നു ഇന്നലെ ആറ്രുകാൽ ക്ഷേത്രത്തിലേക്ക് കുത്തിയോട്ട വ്രതത്തിന് ബാലന്മാരെത്തിയത്. വ്രതാരംഭ ചടങ്ങുകൾക്കുശേഷം ക്ഷേത്രത്തിനകത്ത് പ്രത്യേകം തയ്യാറാക്കിയ എ.സി ഹാളിലെത്തിയ അവർ കളിയും ചിരിയുമായി ഒത്തുകൂടി.
പണ്ടാര കുത്തിയോട്ടം ബാലൻ ഉൾപ്പെടെ 744 പേരാണ് കുത്തിയോട്ടവ്രതം ആരംഭിച്ചത്. ഇനിയുള്ള ഏഴുനാളുകൾ അമ്പലമുറ്രം അവർക്ക് അമ്പാടി പോലെയാണ്. പൊങ്കാല നാളിൽ രാത്രി ഘോഷയാത്രയ്ക്ക് പീലി ചൂടിയ ഉണ്ണിക്കണ്ണന്റെ വേഷത്തിലാണ് ബാലന്മാർ അണിഞ്ഞൊരുങ്ങുന്നത്. കഴിഞ്ഞ രണ്ടുവർഷവും കൊവിഡ് കാരണം കുത്തിയോട്ടം പണ്ടാര ഓട്ടത്തിൽ മാത്രം ഒതുങ്ങിയത് കണക്കിലെടുത്താണ് ഇത്തവണ 10 മുതൽ 12 വയസുവരെ പ്രായമുള്ള കുട്ടികൾക്ക് മാത്രമായി കുത്തിയോട്ട വ്രതം നിജപ്പെടുത്തിയത്.
സാധാരണ 6 മുതൽ 12 വയസുവരെയാണ് കുത്തിയോട്ട വ്രതമെടുക്കുന്നതിനുള്ള പ്രായം. ഉത്സവത്തിന്റെ മൂന്നാം നാളായ ഇന്നലെ രാവിലെ ദേവിയെ ഭക്തിപൂർവം വണങ്ങിയാണ് കുട്ടികൾ വ്രതം ആരംഭിച്ചത്. രക്ഷിതാക്കൾ ഉൾപ്പെടെ നിരവധി ഭക്തർ വ്രതാരംഭ ചടങ്ങിന് സാക്ഷികളായി. പൗഡിക്കോണം സ്വദേശി ഗൗതംഗോപനാണ് പണ്ടാര ഓട്ടത്തിനുള്ള അവസരം ലഭിച്ചത്.
രാവിലെ എട്ടിന് പന്തീരടി പൂജകൾക്കുശേഷം വ്രതത്തിന്റെ ചടങ്ങുകൾ ആരംഭിച്ചു. ക്ഷേത്രക്കുളത്തിൽ കുളിച്ച് ഈറനുടുത്തുവന്ന കുട്ടികൾ ക്ഷേത്രത്തിന് മുന്നിൽ തയ്യാറാക്കിയ ആവണപ്പലകയിൽ വെള്ളിനാണയങ്ങൾ വച്ചശേഷം മേൽശാന്തിക്ക് ദക്ഷിണ നൽകി വണങ്ങി വ്രതം തുടങ്ങി. മേൽശാന്തി പി. കേശവൻനമ്പൂതിരി ചടങ്ങുകൾക്ക് നേതൃത്വം നൽകി. പൊങ്കാല ദിവസം വരെ ക്ഷേത്രവളപ്പിൽ താമസിച്ച് വ്രതമെടുക്കുന്ന കുട്ടികൾ ദേവിക്ക് മുന്നിൽ 1008 നമസ്‌കാരം നേർച്ചയുടെ ഭാഗമായി നടത്തും.
പൊങ്കാലയ്ക്കുശേഷം വൈകിട്ട് പുഷ്‌പകിരീടവും പുതുവസ്ത്രവുമണിഞ്ഞ് കുത്തിയോട്ടത്തിന് ചൂരൽ കുത്തും. അരയിൽ ചെറിയ വെള്ളിസൂചി ഉപയോഗിച്ചാണ് ചൂരൽ കുത്തുന്നത്. തുടർന്ന് പുറത്തെഴുന്നള്ളത്തിന് ഇവർ ദേവീദാസന്മാരായി അകമ്പടി പോകും. മണക്കാട് ശാസ്താക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളത്ത്, പിറ്റേന്ന് രാവിലെ മടങ്ങിയെത്തിയ ശേഷം ചൂരൽ അഴിച്ച് വ്രതം അവസാനിപ്പിക്കും. ക്ഷേത്രത്തിൽ കഴിയുമ്പോൾ തോർത്ത് മാത്രമാണ് ബാലന്മാരുടെ വേഷം. പുലർച്ചെ രണ്ടരയോടെ ഉറക്കമെണീറ്റ് കുളി കഴിഞ്ഞ് നമസ്‌കാരത്തിന് തയ്യാറാകും. പ്രഭാതഭക്ഷണം കഴിഞ്ഞ് 11ഓടെ ഹാളിൽ തിരിച്ചെത്തുന്ന കുട്ടികൾക്ക് പുരാണകഥയുടെ ചൊല്ലൽ ഉണ്ടാകും. കാർട്ടൂണുകൾ കാണാനും മറ്റ് ചെറു വിനോദങ്ങളിലേർപ്പെടാനും സൗകര്യമുണ്ടായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |