തിരുവനന്തപുരം: മുഖ്യമന്ത്രിയും ഗവർണറുമടക്കം വി.ഐ.പികളുടെ യാത്രയ്ക്കും വ്യോമനിരീക്ഷണത്തിനുമായി സർക്കാർ 80 ലക്ഷം മാസവാടകയ്ക്കെടുക്കുന്ന ഡൽഹിയിലെ ചിപ്സൺ ഏവിയേഷന്റെ പുത്തൻ ഹെലികോപ്ടർ 15 ദിവസത്തിനകം തലസ്ഥാനത്തെത്തും.
50 ലക്ഷം രൂപയുടെ ബിഡ് ബോണ്ട് നൽകി കരാറൊപ്പിട്ടാലുടൻ കോപ്ടറെത്തിക്കും. ആറ് വി.ഐ.പികൾക്ക് സഞ്ചരിക്കാനാവുന്ന 11സീറ്റുള്ള ഫ്രഞ്ച് നിർമ്മിത ഇരട്ടഎൻജിൻ കോപ്ടറിന്റെ ഇന്ധനം, അറ്റകുറ്റപ്പണി, സ്റ്റാഫിന്റെ ശമ്പളം, പാർക്കിംഗ് ഫീസ് സഹിതമാണ് 80ലക്ഷം മാസവാടക. രണ്ട് പൈലറ്റുമാർ, എൻജിനീയറിംഗ് മെയിന്റനൻസ് ജീവനക്കാരടക്കം എട്ടുപേർ കോപ്ടറിനൊപ്പമുണ്ടാവും. അറ്റകുറ്റപ്പണിക്ക് ചാലക്കുടിയിൽ അവർക്ക് ഹാംഗർയൂണിറ്റുണ്ട്.
20 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപയാണ് ചിപ്സൺ ആവശ്യപ്പെട്ടിരുന്നത്. കഴിഞ്ഞ വർഷം മാർച്ചിൽ പൊലീസ് ചർച്ചനടത്തി പറക്കൽസമയം 25 മണിക്കൂറാക്കി. അധികം പറന്നാൽ മണിക്കൂറിന് 90,000 രൂപ നൽകണം. 3 വർഷത്തേക്കാണ് കരാർ. അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് അവയവങ്ങളെത്തിക്കൽ, വ്യോമനിരീക്ഷണം, മാവോയിസ്റ്റുകൾക്കായി വനമേഖലയിൽ നിരീക്ഷണം, രക്ഷാപ്രവർത്തനം, തീരദേശത്തും വിനോദ സഞ്ചാര-തീർത്ഥാടന മേഖലകളിലും നിരീക്ഷണം എന്നിവയാണ് ദൗത്യങ്ങൾ. തമിഴ്നാട്, ഒഡീഷ, മഹാരാഷ്ട്ര മുഖ്യമന്ത്റിമാർക്കായി ഹെലികോപ്ടർ സർവീസ് നടത്തുന്നത് ചിപ്സണാണ്.
നേരത്തേ 1.71കോടി മാസവാടകയ്ക്കെടുത്ത ഹെലികോപ്ടർ മാവോയിസ്റ്റ് വേട്ടയ്ക്കും രക്ഷാദൗത്യങ്ങൾക്കും ഉപയോഗിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. രാത്രിയിലടക്കം പ്രതികൂല കാലാവസ്ഥയിൽ പറക്കാമെന്ന് കമ്പനി അവകാശപ്പെട്ടെങ്കിലും, കാറ്റു വീശിയാലോ മഴക്കാറ് കണ്ടാലോ പറന്നില്ല. മാവോയിസ്റ്റ് നിരീക്ഷണത്തിന് പോയപ്പോൾ വനത്തിന്റെ പച്ചപ്പ് മാത്രമേ കാണാനായുള്ളൂ. കോപ്ടറിന്റെ ശബ്ദംകേട്ട് മാവോയിസ്റ്റുകൾ കടന്നുകളയുന്നെന്ന് തീവ്രവാദ വിരുദ്ധസേന എന്നാൽ, കൊച്ചിയിലേക്ക് അവയവമെത്തിക്കാനും ഡൽഹിയിൽ നിന്ന് മരുന്നെത്തിക്കാനും ഉപയോഗിച്ചിട്ടുണ്ട്.
സേനാകോപ്ടർ
റെഡി, എന്നിട്ടും...
1)ചീഫ്സെക്രട്ടറി ആവശ്യപ്പെട്ടാൽ വ്യോമ, നാവികസേനകൾ കോപ്ടർ അയയ്ക്കും.
2)ചെലവ് കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള പണമിടപാടിൽ കുറയ്ക്കും.
3)ഏത് കാലാവസ്ഥയിലും പറക്കും, രക്ഷാദൗത്യങ്ങൾ നടത്തും
4)സ്വകാര്യ കോപ്ടറിന് 18% ജി.എസ്.ടി. സേനാകോപ്ടറിന് നികുതി വേണ്ട.
60-100കോടി
ഹെലികോപ്ടർ വാങ്ങാൻ ചെലവ്
9.6കോടി
ഒരുവർഷം കോപ്ടറിന് വാടക നൽകാൻ
22 ലക്ഷം
അറ്റകുറ്റപ്പണിക്ക് മാസം 12ലക്ഷം, പാർക്കിംഗിന് 10 ലക്ഷം
രവി പിള്ളയ്ക്ക് 100
കോടിയുടെ കോപ്ടർ
വ്യവസായി രവി പിള്ളയുടെ എച്ച്-145 എയർബസ് കോപ്ടറിന് 100 കോടിയാണ് വില. മേഴ്സിഡസ് ബെൻസ് സ്റ്റൈലിലാണ് ഇന്റീരിയർ. 20,000അടി ഉയരത്തിൽ പറക്കാം. വേഗത മണിക്കൂറിൽ 132നോട്ട് (245കി.മി). 785കിലോവാട്ടാണ് പവർ. മൂന്നര മണിക്കൂർ നിറുത്താതെ പറക്കാം. കഴിഞ്ഞ ജൂലായിൽ മുഖ്യമന്ത്രി തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഈ കോപ്ടറിൽ സഞ്ചരിച്ചിരുന്നു.
കോപ്ടറുള്ള മറ്റ്
വ്യവസായികൾ
എം.എ.യൂസഫലി (ലുലു)
ടി.എസ്.കല്യാണരാമൻ (കല്യാൺ)
ജോയ് ആലുക്കാസ്
മുഖ്യമന്ത്രിയുടെഹെലികോപ്ടർ
യാത്ര ജനങ്ങളെ പേടിച്ച്: കെ.സുധാകരൻ
തിരുവനന്തപുരം: താങ്ങാനാവത്ത നികുതിഭാരം കയറ്റിവച്ച മുഖ്യമന്ത്രിയെ കണ്ടാൽ ജനങ്ങൾ കല്ലെറിയുമെന്ന ഭയത്താലാണ് ആകാശയാത്രയ്ക്ക് ഹെലികോപ്ടർ വാടകയ്ക്ക് എടുക്കുന്നതെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ എംപി. സ്വപ്ന സുരേഷിനെ അറിയില്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ കല്ലുവച്ചകള്ളം പറഞ്ഞത്. മുഖ്യമന്ത്രിയുമായി താൻ പല തവണ കൂടിക്കാഴ്ച നടത്തിയെന്നും ഒറ്റയ്ക്കിരുന്നു സംസാരിച്ചെന്നും സ്വപ്ന വ്യക്തമാക്കിയതോടെ ഓടിയൊളിക്കേണ്ട സ്ഥിതിയിലാണ് മുഖ്യമന്ത്രി.ഹെലികോപ്ടർ യാത്രകൊണ്ടൊന്നും പ്രതിഷേധം കെട്ടടങ്ങില്ല. ആകാശത്തും പ്രതിഷേധിച്ച ചരിത്രമുള്ളവരാണ് യൂത്ത്കോൺഗ്രസുകാർ. സ്വപ്നയ്ക്കെതിരെ നിയമനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ? നിയമസഭയോടും മാത്യു കുഴൽനാടൻ എം.എൽ.എയോടും ക്ഷമാപണം നടത്താനുള്ള ആർജവമുണ്ടോ എന്നും സുധാകരൻ ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |