കോട്ടയം: ജില്ലയിൽ 154 സർക്കാർ ഓഫീസുകൾ വാട്ടർഅതോട്ടിക്ക് നൽകാനുള്ളത് 1.41 കോടി രൂപ. കോട്ടയം സബ് ഡിവിഷന് കീഴിലെ കണക്ക് മാത്രമാണിത്. കളക്ടറേറ്റിലെ ഓഫീസുകളും കുടിശിക വരുത്തി. 50,000 രൂപയ്‌ക്ക് മുകളിൽ കുടിശികയുള്ള നിരവധി ഓഫീസുകളുണ്ട്. കൂടുതൽ കുടിശികയുള്ളത് കോട്ടയം സബ് ഡിവിഷനിലാണ്. ഈ മാസം അവസാനത്തോടെ സർക്കാർ മേഖലയിലെ കണക്ഷനുകൾ വിഛേദിച്ചു തുടങ്ങാനാണ് ജലഅതോറിട്ടിയുടെ നീക്കം.
അതിനിടെ ജില്ലയിൽ 1000 രൂപയ്‌ക്കു മുകളിൽ ബിൽ കുടിശികയുള്ള ഗാർഹിക - ഗാർഹികേതര കണക്ഷനുകൾ ജലഅതോറിട്ടി വിഛേദിച്ചു തുടങ്ങി. ബില്ലിൽ തന്നെ കണക്ഷൻ വിഛേദിക്കുന്ന തീയതിയുള്ളതിനാൽ തുടർന്നുള്ള അറിയിപ്പുണ്ടാകില്ല. ജനുവരിയിൽ 124 കണക്ഷനുകളാണ് വിഛേദിച്ചത്. വിഛേദിച്ചിട്ടും കുടിശിക അടയ്ക്കാതിരുന്ന 55 കണക്ഷനുകൾ റവന്യു റിക്കവറിയ്ക്ക് ശുപാർശ ചെയ്തിട്ടുണ്ട്. ഇത് വഴി 98 ലക്ഷം രൂപ ലഭിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ രണ്ടു വർഷത്തോളം കണക്ഷനുകൾ വിഛേദിച്ചിരുന്നില്ല. സാമ്പത്തിക പ്രതിസന്ധി മറിക്കടക്കാനാണ് ജല അതോറിട്ടി ഇപ്പോൾ കടുത്ത നടപടികളിലേക്ക് നീങ്ങുന്നത്.
ഫെബ്രുവരി 180 കണക്ഷനുകൾ വിഛേദിച്ചു
ഫെബ്രുവരി 180 കണക്ഷനുകളാണ് വിഛേദിച്ചത്. കുടിശിക അടയ്ക്കാതിരുന്ന 63 കണക്ഷനുകൾ റവന്യു റിക്കവറിയ്ക്ക് ശുപാർശ ചെയ്തിട്ടുണ്ട്. ഇത് വഴി 91 ലക്ഷം രൂപ ലഭിച്ചു. പ്രവർത്തനരഹിതമായ മീറ്റർ ഉപയോഗിച്ചു വെള്ളം എടുക്കുന്നവരുടെ കണക്ഷനും വിഛേദിക്കും. മീറ്റർ കേടുവന്നവർ ജലഅതോറിട്ടി ഓഫീസുമായി ബന്ധപ്പെട്ട് മാറ്റി സ്ഥാപിക്കണം. ഉപഭോക്താക്കൾക്ക് ജല അതോറിട്ടി ഓഫിസിൽ നേരിട്ടെത്തിയും ഓൺലൈൻ മുഖേനയും തുക അടയ്ക്കാം. കേടായ വാട്ടർ മീറ്റർ മാറ്റിവയ്ക്കാൻ തയാറാകാത്തവർക്കെതിരെയും നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു.
'ജില്ലയിൽ ആയിരത്തിനു മുകളിൽ കുടിശികയുള്ള എല്ലാ വിഭാഗം ഉപഭോക്താക്കളുടെയും കണക്ഷനുകൾ വിഛേദിക്കുന്നുണ്ട്. കുടിശിക ഉള്ളവർ എത്രയും വേഗം അടക്കണം".
- എം.ഐ. കുര്യാക്കോസ്, അസി. എക്സിക്യൂട്ടീവ് എൻജിനിയർ, വാട്ടർ അതോറിട്ടി, കോട്ടയം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |