തൃശൂർ : സിന്തറ്റിക് ട്രാക്ക് ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെ അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മിക്കാമെന്ന പി.ടി.ഉഷ എം.പിയുടെ വാഗ്ദാനം കായിക പ്രതീക്ഷകൾക്ക് ആക്കം കൂട്ടുന്നു. സ്റ്റേഡിയം വിട്ടു നൽകിയാൽ മൂന്ന് വർഷത്തിനുള്ളിൽ ഫുട്ബാൾ സ്റ്റേഡിയവും അത്‌ലറ്റിക് ട്രാക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉൾപ്പെടെ തീർക്കാമെന്നാണ് വാഗ്ദാനം. നിലവിൽ ഫിഫ 2 സ്റ്റാർ സർട്ടിഫിക്കേഷനുള്ള ഫുട്ബാൾ മൈതാനമായ കോർപറേഷൻ സ്റ്റേഡിയം ഫിഫയിൽ നിന്നുള്ള കൃത്രിമ ടർഫിനുള്ള ഏറ്റവും ഉയർന്ന റേറ്റിംഗ് നേടിയ ടർഫാണ്. യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഫീൽഡ് ടർഫിൽ നിന്നാണ് ടർഫ് ഇറക്കുമതി ചെയ്തത്. ഇത്തരത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സാമഗ്രികൾ ഉപയോഗിച്ച് സിന്തറ്റിക് ട്രാക്ക് നിർമ്മിക്കാനുള്ള പദ്ധതിയാണ് തയ്യാറാക്കുന്നത്. നേരത്തെ 2015ലെ ദേശീയ ഗെയിംസിനായാണ് സംസ്ഥാന സർക്കാർ സ്റ്റേഡിയം പുതുക്കിപ്പണിതത്.
സ്റ്റേഡിയം വിട്ടു നൽകും
കോർപ്പറേഷൻ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിൽ ഉയർത്തുന്നതിന്റെ ഭാഗമായി പി.ടി.ഉഷ എം.പി നൽകിയ വാഗ്ദാനം സ്വീകരിക്കാൻ കോർപറേഷൻ സ്‌പെഷ്യൽ കൗൺസിൽ യോഗം തീരുമാനിച്ചു. പൂർണമായി സ്റ്റേഡിയം വിട്ടു നൽകിയാൽ മൂന്ന് വർഷത്തിനുള്ളിൽ സിന്തറ്റിക് ട്രാക്ക് ഉൾപ്പെടെയുള്ള സംവിധാനത്തോടെ നവീകരിക്കാമെന്നാണ് ഉഷ പറഞ്ഞത്. എന്നാൽ ഉടമസ്ഥാവകാശം നിലനിറുത്തി വിട്ടുനൽകാനാണ് തീരുമാനം.
ഏകദേശച്ചെലവ് 17 കോടി
നിലവിൽ സിന്തറ്റിക് ട്രാക്ക് ഉൾപ്പെടെയുള്ള സംവിധാനമൊരുക്കാനായി ഏകദേശ ചെലവ് പ്രതീക്ഷിക്കുന്നത് 17 കോടിയാണെന്ന് മേയർ എം.കെ.വർഗീസ് പറഞ്ഞു. കഴിഞ്ഞ കുറെക്കാലമായി സ്റ്റേഡിയം നവീകരിക്കണമെന്ന ആവശ്യം സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. എ.സി മൊയ്തീൻ സ്‌പോർട്‌സ് വകുപ്പിന്റെ ചുമതല വഹിച്ചിരുന്നപ്പോൾ സ്‌റ്റേഡിയം നവീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും തുടർനടപടിയുണ്ടായില്ല.
വളരെ താത്പര്യത്തോടെയാണ് പി.ടി.ഉഷ എം.പി വിഷയം പറഞ്ഞത്. ഉടമസ്ഥാവകാശം വിട്ടു നൽകാൻ സാധിക്കില്ല. അത് അവർ അംഗീകരിക്കുമെന്നാണ് പ്രതീക്ഷ
എം.കെ.വർഗീസ്
മേയർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |