കോട്ടയം . കത്തുന്ന ഉച്ചവെയിലിലും ആദിത്യപുരം സൂര്യഭഗവാന്റെ തിരുമുറ്റത്തെ ആൽമരച്ചുവട്ടിൽ എല്ലാ ഞായറാഴ്ചയും രാജപ്പൻപിള്ളയുണ്ടാവും. കളിപ്പാട്ടങ്ങളുടെയും കാറ്റാടികളുടെയും ബലൂണുകളുടെയും നടുവിൽ. 49 വർഷമായി അമ്പലപ്പറമ്പുകളിൽ ചിന്തിക്കട നടത്തുകയാണ് ചേർത്തല മുഹമ്മ സ്വദേശിയായ രാജപ്പൻ. പ്രായം 76 ആയെങ്കിലും കുരുന്നുകളുടെ കുറവില്ലാത്ത കൗതുകം കാണുമ്പോൾ
രാജപ്പൻ ചേട്ടന് ഇരട്ടി ആവേശമാണ്. പീപ്പി ഉൗതിയും ബലൂൺ പറത്തിയും കുട്ടിക്കൂട്ടത്തെ കൈയിലെടുക്കുന്ന കാഴ്ച ആരുമൊന്ന് നോക്കിപ്പോകും.
ജനനം ചേർത്തലയിലാണെങ്കിലും വളരെ ചെറുപ്പത്തിലെ കോട്ടയത്തെത്തി. എട്ടാം വയസിൽ അമ്പലപ്പറമ്പിലെ ചിന്തിക്കടകൾ കണ്ട് ഭ്രമം അതിനോടായി. അന്ന് മുതൽ പലരോടൊപ്പം ചിന്തിക്കടകൾ നടത്തുകയാണ്. സ്വന്തമായി കച്ചവടം തുടങ്ങിയിട്ട് അൻപത് വർഷത്തോടടുക്കുന്നു.
രാജപ്പൻ കച്ചവടം തുടങ്ങുമ്പോൾ ഒരു പായ്ക്കറ്റ് ബലൂണിന് രണ്ടേകാൽ രൂപയായിരുന്നു വില. ഇന്ന് 140 - 160 രൂപ നൽകണം. ഈറ്റക്കുഴൽ കൊണ്ട് നിർമ്മിക്കുന്ന അമ്മാവൻ പീപ്പിയും കിലുക്കം ബലൂണുമൊക്കെ ഇന്ന് മൺമറഞ്ഞെങ്കിലും രാജപ്പന്റെ ഓർമ്മയിൽ അതിനെല്ലാം പത്തരമാറ്റ് തിളക്കമാണ്. ചിന്തിക്കടയിൽ നിന്നും വീട്ടിലെ കൃഷിയിൽ നിന്നുമുള്ള വരുമാനംകൊണ്ടായിരുന്നു രണ്ടു മക്കളുടെ പഠനവും വിവാഹവും. ആദിത്യപുരം ക്ഷേത്രത്തിലെത്തുന്ന എല്ലാവർക്കും രാജപ്പനെ അറിയാം, രാജപ്പന് അവരെയും. മാഞ്ഞൂരിലെ വിവിധ ക്ഷേത്ര ഉത്സവങ്ങളിലെയും നിറസാന്നിദ്ധ്യമാണ് ഇദ്ദേഹം.
എനിക്കിതാണ് ജീവനും ജീവിതവും
എറണാകുളത്തുനിന്നാണ് സാധനങ്ങൾ എടുക്കുന്നത്. കളിപ്പാട്ടത്തിനൊപ്പം ഇപ്പോൾ ദൈവങ്ങളുടെ ചിത്രങ്ങളും രൂപങ്ങളും വിൽക്കുന്നുണ്ട്. ഇട്ടാപ്പൊട്ടി പടക്കങ്ങൾക്കും ആപ്പിൾ ബലൂണിനുമാണ് ഡിമാൻഡ്. ചിന്തിക്കട നടത്തുകയെന്നത് ഇന്ന് പലർക്കും കുറച്ചിലാണ്. എന്നാൽ എനിക്കിതാണ് ജീവനും ജീവിതവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |