സർക്കാർ നിർദ്ദേശം തേടി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തെ തുടർന്നുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസുകളിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായി അന്വേഷണസംഘം സർക്കാരിന്റെ നിർദ്ദേശം തേടി. ആർച്ച് ബിഷപ്പ് ഉൾപ്പെടെയുള്ള ലത്തീൻ സഭാ വൈദികരെ പ്രതികളാക്കിയാണ് പൊലീസ് അന്വേഷണം പൂർത്തിയാക്കുന്നത്. പൊലീസ് സ്റ്റേഷൻ ആക്രമണത്തിന്റെ ഗൂഢാലോചന സമരസമിതി കൺവീനർ ഫാ.തിയോഡോഷ്യസ് ഡിക്രൂസിന്റെ നേതൃത്വത്തിലെന്നും പൊലീസ് കണ്ടെത്തലിലുണ്ട്. തുറമുഖ വിരുദ്ധ സമരക്കാർക്കെതിരെ 181 കേസുകളും തുറമുഖ അനുകൂലികൾക്കെതിരെ 17 കേസുകളുമാണ് ആകെ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. സ്റ്റേഷൻ ആക്രമണവുമായി ബന്ധപ്പെട്ട് ആർച്ച് ബിഷപ്പിനെ പ്രതിയാക്കി മൂന്ന് കേസുകളാണുളളത്. 76 മത്സ്യത്തൊഴിലാളികളും പ്രതിപ്പട്ടികയിലുണ്ട്.
സമരം അവസാനിപ്പിക്കുന്നതിന് മുമ്പ് കേസുകളുടെ കാര്യത്തിൽ സർക്കാരും ലത്തീൻ അതിരൂപതയും തമ്മിൽ കൃത്യമായ ധാരണയിലെത്തിയിരുന്നില്ല. എന്നാൽ പരസ്‌പര ധാരണയിലാണ് കേസുകൾ അവസാനിപ്പിച്ചതെന്നാണ് അതിരൂപത അധികൃതർ പറയുന്നത്. കേസുകൾ രജിസ്റ്റർ ചെയ്‌തതിനാൽ വിട്ടുവീഴ്‌ചക്കില്ലെന്നാണ് സർക്കാർ നിലപാട്. കേസ് കോടതിയിലെത്തുമ്പോൾ മന്ത്രിസഭാ യോഗം കൂടി കേസുകൾ പിൻവലിക്കുന്ന കാര്യം ആലോചിക്കാമെന്നും സർക്കാർ വൃത്തങ്ങൾ അതിരൂപതയെ അറിയിച്ചിട്ടുണ്ട്.
സഭാ നേതൃത്വം രണ്ടാംഘട്ട സമരം ആലോചിക്കുന്നതിനാൽ കേസുകൾ സമ്മർദ്ദ തന്ത്രമായി ഉപയോഗിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്. സർക്കാർതല മോണിറ്ററിംഗ് കമ്മിറ്റി ലത്തീൻ അതിരൂപത അധികൃതരുമായി വിവിധകാര്യങ്ങളിൽ ഉടനടി ചർച്ച നടത്തും. അനൗദ്യോഗിക ചർച്ചകൾ പലവട്ടം നടന്നെങ്കിലും ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പോലും പിൻവലിക്കാത്ത സർക്കാർ നടപടിയിൽ സഭ നീരസത്തിലാണ്. മുഖ്യമന്ത്രിയുടെ ക്രിസ്‌മസ് വിരുന്നിൽ ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോ അദ്ദേഹത്തിനരികിൽ കുറച്ചു നേരം ചെലവഴിച്ചെങ്കിലും വിഴിഞ്ഞം സംബന്ധിച്ച കാര്യങ്ങളൊന്നും ചർച്ചയ്‌ക്ക് വന്നിരുന്നില്ല. കേസുകളുടെ കാര്യത്തിൽ തീരുമാനമായില്ലെങ്കിലും സമരം അവസാനിപ്പിക്കുന്നതിന് നൽകിയ വാഗ്‌ദ്ധാനങ്ങളിൽ തുടർ നടപടികൾ ഉണ്ടാകുന്നതിൽ സഭയ്‌ക്ക് സംതൃപ്‌തിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |