പത്തനംതിട്ട : ഇറങ്ങി പോകുന്നത് ട്രൻഡായി മാറിയിരിക്കുകയാണ്. ഏഴ് വയസ് മുതലുള്ളവർ ഇക്കൂട്ടത്തിലുണ്ട്. വീട്ടിൽ വഴക്ക് പറഞ്ഞാൽ, ആവശ്യപ്പെട്ടത് സാധിക്കാതെ വരുമ്പോൾ, സ്വന്തം വാശികൾ ജയിക്കാൻ തുടങ്ങി ഇറങ്ങി പോകാൻ കാരണങ്ങൾ ഏറെയാണ്. ഇവരിൽ ഭൂരിഭാഗം പേരെയും മറ്റ് ജില്ലകളിൽ നിന്ന് കണ്ടെത്താറുണ്ട്. എന്നാൽ സംസ്ഥാനങ്ങൾ കടന്നുപോയാൽ കണ്ടെത്തുക പ്രയാസമാണുതാനും. പെൺകുട്ടികളിൽ കൂടുതലും പ്രണയബന്ധങ്ങളിൽപ്പെട്ട് ഇറങ്ങുന്നവരാണ്. പോക്സോ കേസുകളിലും ആത്മഹത്യയിലുമാണ് പലപ്പോഴും ഇറങ്ങി പോകുന്നവരുടെ ജീവിതം അവസാനിക്കുന്നത്.
പ്രണയമില്ലേൽ നാണക്കേട് ?
പ്രണയമില്ലേൽ നാണക്കേടാണോ? ആണെന്നാണ് ജില്ലയിൽ കൗൺസലിംഗിനെത്തുന്ന കുട്ടികൾ പറയുന്നത്. കൂട്ടുകാർക്കൊക്കെ പ്രണയമുണ്ട്, എനിക്കില്ല. അതുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട ആളുമായി പ്രണയം. രണ്ട് ദിവസത്തിനുള്ളിൽ കാണാനെത്തുന്നു. കറങ്ങാൻ പോകുന്നു. പരിചയം വളരുന്നു. പ്രണയം നഷ്ടപ്പെടാതിരിക്കാൻ എന്ത് ചെയ്യാനും മടിയില്ല കുട്ടികൾക്ക്. അവസാനം അത് പോക്സോ കേസിലെത്തും. ഇങ്ങനെ നിരവധി കേസുകളാണ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നത്. തിരുവല്ലയിൽ സ്കൂൾ വിദ്യാർത്ഥിനി ഇത്തരമൊരു പ്രണയത്തിൽ കുടുങ്ങി കഴിഞ്ഞ ദിവസം ജീവനൊടുക്കിയ സംഭവവമുണ്ടായി. അതേസമയം ആൺ, പെൺ സുഹൃത്ത് ബന്ധങ്ങളെ പ്രണയമായി തെറ്റിദ്ധരിച്ച് കുട്ടികളോട് വഴക്കടിക്കുന്ന അദ്ധ്യപകരും രക്ഷിതാക്കളുമുണ്ട്. ഇതും കുട്ടികളെ സമ്മർദ്ദത്തിലാക്കുന്നു.
സുരക്ഷിതമല്ലാത്ത കുടുംബം
വഴക്കിട്ടും പെട്ടന്നൊരു ആവേശത്തിൽ ഇറങ്ങി പോകുന്നവരും മാത്രമല്ല. സ്വന്തം കുടുംബത്തിൽ നിൽക്കാൻ കഴിയാത്ത സാഹചര്യങ്ങളുള്ള കുട്ടികളും ഇതിൽപ്പെടും. ജില്ലയിലെ പോക്സോ കേസുകളിൽ ബന്ധുക്കളായവർ പ്രതികളായി മാറുന്നത് സ്ഥിരമായിരിക്കുകയാണ്. പിതാവും അയാളുടെ സുഹൃത്തും അമ്മയുടെ സഹോദരനും സ്നേഹിതനും അയൽക്കാരനുമെല്ലാം ഇതിൽപ്പെടും. ഇതിൽ പാവപ്പെട്ടവരെന്നോ പണക്കാരെന്നോ വ്യത്യാസമൊന്നുമില്ല. ഇത്തരം സാഹചര്യങ്ങളിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്ന കുട്ടികൾ നിരവധിയുണ്ട്. കൗൺസലിംഗിന് ശേഷം ഇവരെ ബന്ധപ്പെട്ട കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ് നിലവിൽ ചെയ്യുക.
വീട്ടിൽ കുട്ടികളോട് സംസാരിക്കാൻ നേരമില്ലാത്ത രക്ഷിതാക്കൾ വർദ്ധിച്ച് വരികയാണ്. അദ്ധ്യാപകരും ഇക്കാര്യത്തിൽ ഏറെ പിന്നിലാണ്.
ജില്ലയിൽ നിന്ന് ഒരുമാസം കാണാതാകുന്നവരുടെ എണ്ണം : ഒന്ന് മുതൽ അൻപത് വരെ.
"സോഷ്യൽ മീഡിയയുമായി ബന്ധപ്പെട്ട കേസുകൾ വർദ്ധിക്കുന്നുണ്ട്. പേരന്റിംഗിൽ വലിയ പിഴവ് സംഭവിക്കുന്നു. തെറ്റ് എന്താണെന്ന് പറഞ്ഞ് കൊടുക്കാനോ അവരോട് സംസാരിക്കാനോ രക്ഷിതാക്കൾ ശ്രമിക്കുന്നില്ല. അദ്ധ്യാപകരും രക്ഷിതാക്കളും സൗഹൃദങ്ങൾ തെറ്റിദ്ധരിക്കുന്നതും കുട്ടികളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
പി.ആർ.അനൂപ
(ജില്ലാ ജെൻഡർ പ്രോഗ്രാം കോർഡിനേറ്റർ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |