പത്തുവർഷത്തിനിടെ ഉണ്ടകൊപ്രയുടെ വില ഇത്രയും കുറയുന്നത് ആദ്യം
കോഴിക്കോട്: കേന്ദ്രം പ്രഖ്യാപിച്ച താങ്ങുവിലയും കേരകർഷകന് താങ്ങായില്ല. ഉണ്ടകൊപ്രയുടെ വില കുത്തനെയിടിഞ്ഞതോടെ പ്രതിസന്ധിയിലായി നാളികേര കർഷകർ. ഉത്തരേന്ത്യൻ വിപണിയിൽ ഏറെ ആവശ്യക്കാരുണ്ടായിരുന്ന കേരളത്തിലെ ഉണ്ടകൊപ്രയുടെ വില കഴിഞ്ഞ ദിവസങ്ങളിലായി കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വർഷം മാർച്ചിൽ മിൽകൊപ്രയ്ക്കു ക്വിന്റലിന് 9,600 രൂപയും ഉണ്ടകൊപ്രയ്ക്ക് 15,100 രൂപയുമായിരുന്നു വില. ഇന്നലെ വടകര മാർക്കറ്റിൽ മിൽകൊപ്രയുടെ വില 8500ഉം ഉണ്ടക്കൊപ്രയ്ക്ക് 8000 രൂപയുമാണ്. ഒരു വർഷം കൊണ്ട് കർഷകന് ക്വിന്റലിന് 7100 രൂപയോളമാണ് നഷ്ടമുണ്ടായത്. പത്തു വർഷത്തിനിടെ ഉണ്ടകൊപ്രയുടെ വില ഇത്രയും കുറയുന്നത് ആദ്യമായാണ്. ഇതോടെ 18 രൂപ വരെ കിട്ടിയിരുന്ന ഉണ്ടകൊപ്രയ്ക്ക് ഇപ്പോൾ 12 രൂപ മാത്രമാണ് കിട്ടുന്നത്. ഒരു തെങ്ങിൽ കയറാൻ നൽകേണ്ടത് 40-50 രൂപയും. ഇടയ്ക്കിടെ വർദ്ധിക്കുന്ന വളത്തിന്റെ വില, കാലാവസ്ഥ വ്യതിയാനം, തെങ്ങുകൾക്ക് ഉണ്ടാകുന്ന രോഗങ്ങളും കർഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഉൽപാദനത്തിന് ചെലവാകുന്നതെങ്കിലും തിരികെ കിട്ടാത്തതിനാൽ നാളികേര കൃഷി അവസാനിപ്പിക്കേണ്ട ഗതികേടിലാണ് കേരകർഷകർ. ഉണ്ടക്കൊപ്ര സംസ്കരിച്ച് നിർമിക്കുന്ന രാജാപ്പൂർ കൊപ്രയുടെ വിലയും കുത്തനെയിടിഞ്ഞിരിക്കുകയാണ്. 2022 ൽ ക്വിന്റലിന് 17,500 രൂപ ലഭിച്ചിരുന്ന രാജാപ്പൂരിന് ഇന്നലത്തെ വില 9300 രൂപ. കർഷകർ നൽകുന്ന ഉണ്ടക്കൊപ്രയിൽ നിന്നു വ്യാപാരികളാണ് രാജാപ്പൂർ കൊപ്ര തയാറാക്കുന്നത്. ഉത്തരേന്ത്യയിലെ മധുരപലഹാര വിപണിയിലാണ് രാജാപ്പൂർ കൊപ്രയ്ക്ക് ആവശ്യക്കാരുള്ളത്. വില കുറഞ്ഞതോടെ വിപണിയിൽ ഉണ്ടക്കൊപ്രയുടെ വരവും കുറഞ്ഞു. ഇതോടെ ഉണ്ട കൊപ്ര സ്റ്റോക്ക് ഉണ്ടായിരുന്ന വ്യാപാരികൾക്കും കർഷകർക്കും ഭീമമായ നഷ്ടമാണ് ഇത് മൂലം ഉണ്ടായിരിക്കുന്നത്.
സംഭരണം വേണമെന്ന ആവശ്യം ശക്തം
ഉണ്ടകൊപ്ര വില കുത്തനെയിടിഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സർക്കാർ താങ്ങുവില നൽകി സംഭരിക്കണമെന്നാണ് കർഷകർ ഒന്നടക്കം പറയുന്നത്. ക്വിന്റലിന് 11,750 രൂപയാണ് കേന്ദ്രം പ്രഖ്യാപിച്ച പുതിയ താങ്ങുവില. വിപണിവിലയെക്കാൾ 3650 രൂപ അധികമാണു താങ്ങുവിലയെന്നതിനാൽ സംഭരണം കർഷകർക്ക് ആശ്വാസമാകും. അതേ സമയം തമിഴ് നാട്, കർണ്ണാടക എന്നിവിടങ്ങളിൽ മിൽകൊപ്ര സംഭരിക്കാൻ നടപടികളായിട്ടുണ്ട്. തമിഴ്നാട്ടിൽ മിൽകൊപ്രയ്ക്കു പുറമേ 1000 ടൺ ഉണ്ടക്കൊപ്ര കൂടി സംഭരിക്കാൻ കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്. കർണാടകയിൽ 54,750 ടൺ ഉണ്ടക്കൊപ്ര സംഭരിക്കാനാണ് അനുമതി. എന്നാൽ മിൽകൊപ്രയുടെ സംഭരണത്തിനു വേണ്ടി മാത്രമാണു കേരളം അപേക്ഷ നൽകിയിട്ടുള്ളത്.
''ഉണ്ടക്കൊപ്ര വില കുത്തനെയിടിഞ്ഞുകൊണ്ടിരിക്കുകയാണ്. ചെലവിനനുസരിച്ച് വരുമാനം ഇല്ലാത്ത അവസ്ഥ. സർക്കാർ താങ്ങുവില നൽകി സംഭരിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം''- നാണു, കർഷകൻ
ഉണ്ടകൊപ്ര വില (ക്വിന്റലിൽ)
ജനുവരി 9800
ഫെബ്രുവരി 9100
ഇന്നലെത്തെ വില 7900
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |