ആശങ്കയിൽ പള്ളാത്തുരുത്തി പാലം
ആലപ്പുഴ: നവീകരണ ജോലികൾ പുരോഗമിക്കവേ, എ-സി റോഡിലെ പൊടിശല്യം യാത്രക്കാർക്ക് ദുരിതമാകുന്നു. റോഡ് നവീകരണം പൂർത്തിയാക്കി 2023ൽ തുറന്നുകൊടുക്കാനുള്ള പരിശ്രമങ്ങൾ അതിവേഗം നടക്കുമ്പോഴും പാതയിലെ പ്രധാന പാലമായ പള്ളാത്തുരുത്തി പാലത്തിന്റെ പുനർനിർമ്മാണ ജോലികൾ ആരംഭിക്കാത്തത് ആശങ്കയാകുന്നു.
കോസ് വേകളിൽ ഗർഡറുകൾ സ്ഥാപിക്കൽ, റോഡ് പൊളിച്ച് ടാറിംഗ്, കാന നിർമ്മാണം എന്നിവയാണ് ഇപ്പോൾ നടക്കുന്നത്. കിടങ്ങറ, നെടുമുടി എന്നിവിടങ്ങളിൽ സമാന്തര പാലത്തിന്റെയും മങ്കൊമ്പ് ബ്ലോക്ക്, ഒന്നാംകര ഭാഗത്തും മങ്കൊമ്പ് തെക്കേക്കര, ജ്യോതി ജംഗ്ഷൻ, പാറശേരി ഭാഗത്തുമുള്ള മേൽപ്പാലങ്ങളുടെയും ജോലികൾ അന്തിമ ഘട്ടത്തിലാണ്. നെടുമുടി പാലത്തിന്റെ ഇരുകരകളിലേക്കുള്ള അപ്രോച്ച് പാലങ്ങളുടെ കോൺക്രീറ്റ് ജോലികൾ പൂർത്തിയായി. പ്രധാന പാലത്തിന്റെയും കോൺക്രീറ്റ് പൂർത്തിയായി. മഴക്കാലത്ത് തുടർച്ചയായി വെള്ളക്കെട്ടുണ്ടാകുന്ന ഭാഗങ്ങളിലാണ് കോസ് വേ നിർമ്മിക്കുന്നത്. റോഡിൽ നിന്ന് ഒന്നര മീറ്റർ ഉയരത്തിലാണ് നിർമ്മാണം. മാമ്പുഴക്കരി, നെടുമുടി പാലങ്ങൾക്ക് കിഴക്കുവശത്തും പൂപ്പള്ളി ജംഗ്ഷനിലും കോസ് വേ നിർമ്മിക്കാനാണ് പദ്ധതി. നവീകരണ ജോലികൾ പുരോഗമിക്കുന്നതിനിടെ ഗതാഗതക്കുരുക്കും രൂക്ഷമാണ്. പ്രദേശവാസികളായ പൊതുജനങ്ങളുടെ സഞ്ചാരം തടസപ്പെടുത്താതെ നിർമ്മാണം നടത്തണമെന്ന കരാർ വ്യവസ്ഥകളും കോടതി നിർദ്ദേശങ്ങളും നിലനിൽക്കെയാണ് ഇരുചക്ര വാഹനങ്ങൾക്കു പോലും യാത്ര ബുദ്ധിമുട്ടാകും വിധം പൊടിശല്യം രൂക്ഷമായിരിക്കുന്നത്.
# വഴിവിളക്കുമില്ല
വഴിവിളക്കുകൾ ഇല്ലാത്തത് രാത്രി യാത്രികരെ ഏറെ വലയ്ക്കുന്നു. നിർമ്മാണം പൂർത്തിയായ മേൽപാലങ്ങൾ തുറന്നുകൊടുക്കാൻ വൈകുന്നത് മറ്റൊരു വലിയ പ്രതിസന്ധിയാണ്. ഈ പാലങ്ങളുടെ സുരക്ഷാ പരിശോധന പൂർത്തിയാക്കി പൊതുജനങ്ങൾക്കായി എത്രയും വേഗം തുറന്നുകൊടുക്കണമെന്ന് ജില്ലാ വികസന സമിതി യോഗം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |