അഗർത്തല: തിരഞ്ഞെടുപ്പിനെ പ്രഹസനമാക്കി മാറ്റിയെന്നും ഫലം അപ്രതീക്ഷിതമായിരുന്നെന്നും ത്രിപുര മുൻ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായ മണിക് സർക്കാറിന്റെ ആരോപണം. തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് വാർത്താ ഏജൻസിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് സർക്കാരിന്റെ പ്രകടനം പൂജ്യമായിരുന്നതിനാൽ ഈ ഫലം അപ്രതീക്ഷിതമാണ്. ഒരു കാര്യം വ്യക്തമാണ്, 60 ശതമാനം വോട്ടർമാരും ബി.ജെ.പിക്ക് വോട്ട് ചെയ്തിട്ടില്ല.
ജനാധിപത്യം ആക്രമിക്കപ്പെട്ടു. സ്വതന്ത്രമായി വോട്ട് ചെയ്യാനുള്ള അവകാശം പോലും കവർന്നെടുത്തു. തിരഞ്ഞെടുപ്പ് തന്നെ ഒരു പ്രഹസനമാക്കി മാറ്റി. ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഭിന്നിക്കുന്നതിന് നിരവധി ഘടകങ്ങൾ ബി.ജെ.പിയെ സഹായിച്ചതായും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഭിന്നിച്ചു. അതിന് ബി.ജെ.പിയെ സഹായിച്ച ധാരാളം ഘടകങ്ങളുണ്ട്. ബി.ജെ.പിയെ അധികാരത്തിലെത്തിക്കാൻ സഹായിച്ചത് ആരാണെന്ന് ജനങ്ങൾക്കറിയാം. ഒരു പാർട്ടിയുടെയും പേര് പരാമർശിക്കാൻ താൻ ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ത്രിപുരയിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കിയിട്ടും ബി.ജെ.പി അധികാരത്തിലെത്തിയത് പാർട്ടിക്ക് കനത്ത ക്ഷീണമായ സാഹചര്യത്തിലാണ് മണിക് സർക്കാരിന്റെ പ്രതികരണം.
ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം നേടി ബിജെപി അധികാരത്തിലെത്തിയിരുന്നു. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം ഏകദേശം 39 ശതമാനം വോട്ട് ഷെയറോടെയാണ് ബിജെപി 32 സീറ്റുകൾ നേടിയിട്ടുള്ളത്. കഴിഞ്ഞ തവണ 36 സീറ്റ് നേടി 25 വർഷത്തെ ഇടത് ഭരണത്തിന് അന്ത്യം കുറിച്ച ബി ജെ പി ഇത്തണയും ഒറ്റക്ക് കേവല ഭൂരിപക്ഷം നേടിയാണ് അധികാരം നിലനിർത്തുന്നത്. ഭരണവിരുദ്ധ വികാരവും പാർട്ടിയിലെ ഉൾപ്പോരും സംസ്ഥാനത്ത് മറികടക്കാൻ ബി ജെ പിക്കായി. ഗോത്രമേഖലകളിലെ തിപ്ര മോത്ത പാർട്ടിയുടെ ഉദയം വൻ വിജയം നേടുന്നതിൽ നിന്ന് ബി ജെ പിയെ തടഞ്ഞു. കഴിഞ്ഞ തവണ എട്ട് സീറ്റുകൾ നേടിയ ബി ജെ പി സഖ്യകക്ഷിയായ ഐ പി എ്ര്രഫി ഇത്തവണ ഒറ്റ സീറ്റിൽ ഒതുങ്ങി. 2018 ൽ 41 ശതമാനം വോട്ട് നേടിയ ബിജെപി 39 ശതമാനം വോട്ട് നേടി ഏതാണ്ട് സ്വാധീനം നിലനിറുത്തി. എന്നാൽ ഭരണത്തുടർച്ചയ്ക്കിടയിലും ബി ജെ പിക്ക് രണ്ട് കാര്യങ്ങളിൽ ക്ഷീണം സംഭവിച്ചു. പാർട്ടി സംസ്ഥാന അദ്ധ്യക്ഷനും ഉപമുഖ്യമന്ത്രിയും തോറ്റതാണ് ബി ജെ പി സഖ്യത്തിനേറ്റ തിരിച്ചടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |