ചാലക്കുടി: കലാഭവൻ മണിയുടെ വേർപാടിന് ഇന്ന് ഏഴ് വർഷം. ദാരിദ്ര്യത്തിന്റെ ബാല്യകാലവും അവഗണനയുടെ കലാജീവിതവുമെല്ലാം വെല്ലുവിളിയുടെ പടവുകളായേറ്റെടുത്തായിരുന്നു അദ്ദേഹത്തിന്റെ ജീവിതം മുന്നോട്ടുപോയത്. വിദ്യാലയ മുറ്റത്തെ സ്റ്റേജിൽ നിന്നും തുടങ്ങിയ ശബ്ദാനുകരണം വളർന്ന് വാനോളമുയർന്ന് കടലും കടന്നു. മിമിക്രിയിൽ നിന്നും ആറ്റിക്കുറുക്കിയെടുത്ത ആ ചിരി , തന്റെ മാസ്റ്റർ പീസാക്കി മാറ്റുമ്പോൾ ചേനത്തുനാട്ടിലെ ഒരു യുവാവ് സിനിമാ ലോകത്തിന് അത്ഭുതവും കൗതുകവുമായി. പിന്നീടത് കേരളമാകെ ഏറ്റെടുത്തു. സ്റ്റേജ് ഷോയിൽ ആയിരങ്ങളെ കൈയിലെടുക്കാൻ ചാലക്കുടിക്കാരൻ ചങ്ങാതിക്ക് നിമിഷങ്ങൾ മതിയായിരുന്നു. ഓടപ്പഴം പോലൊരു പെണ്ണും ചാലക്കുടി ചന്തയും ഉമ്പായി കുച്ചാണ്ടുമെല്ലാം മണിയുടെ ഇമ്പമാർന്ന ശബ്ദത്തിൽ ഉത്സവപ്പറമ്പുകൾ ആസ്വദിച്ചു. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലായി നൂറിലധികം ചിത്രങ്ങളിൽ അഭിനിയിച്ചു. പലപ്പോഴും വിവാദങ്ങളും ആ ജീവിതത്തിലേക്ക് കടന്നുവന്നു. ഒടുവിൽ അദ്ദേഹത്തിന്റെ അന്ത്യവും കോളിളക്കം സൃഷ്ടിച്ചു. പ്രശസ്തിയുടെ കൊടുമുടി താണ്ടിയ കലാഭവൻ മണി നാട്ടുകാർക്കും കൂട്ടുകാർക്കുമെല്ലാം തങ്ങളുടെ സ്വന്തം കലാകാരനായി.
അനുസ്മരണവുമായി നാടും
ഏഴാം ചരമ വാർഷികത്തിൽ അനുസ്മരണ ചടങ്ങുമായി നാടും നഗരവും. നഗരസഭയും കലാഭവൻ മണി സ്മാരക ട്രസ്റ്റും ചേർന്നൊരുക്കുന്ന മണി ചിരസ്മരണ 2023, കലാഭവൻമണി കുടുംബ ട്രസ്റ്റും പട്ടികജാതി ക്ഷേമ സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന അനുസ്മരണം എന്നിവയാണ് പ്രധാന പരിപാടികൾ. ചാലക്കുടി സൗത്ത് ജംഗ്ഷനിലെ മണിച്ചേട്ടൻ ആട്ടോ സ്റ്റാന്റിലെ തൊഴിലാളികൾ അന്നദാനം ഉൾപ്പടെയുള്ള ചടങ്ങുകളും മണിയുടെ സുഹൃത്തുക്കൾ പൊലീസ് സ്റ്റേഷൻ റോഡിൽ തയ്യാറാക്കുന്ന സ്മരണാഞ്ജലിയും ഇക്കുറിയുമുണ്ടാകും. രാവിലെ എട്ടിന് ചേനത്തുനാട്ടിലെ മണിക്കൂടാരത്തിലെ കല്ലറയിൽ ടി.ജെ.സനീഷ്‌കുമാർ എം.എൽ.എ പുഷ്പാർച്ചന നടത്തും. വൈകീട്ട് 6ന് കലാഭവൻ മണി പാർക്കിൽ നടക്കുന്ന ചിരസ്മരണയിൽ വിവിധ പുരസ്‌കാര വിതരണം നടക്കും. രാവിലെ പത്തിന് ചേനത്തുനാട് കുന്നിശ്ശേരി രാമൻ സ്മാരക കലാഗൃഹത്തിൽ ഒരുക്കുന്ന ഓർമ്മദിനം സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |