ഇരിങ്ങാലക്കുട : നരേന്ദ്രമോദി സ്വപ്‌നം കാണുന്ന ആർ.എസ്.എസ് ഭരണം കേരളത്തിൽ നടക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ജനകീയ പ്രതിരോധ യാത്രയ്ക്ക് നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ വർഗീയത പരത്തി ഭരണം പിടിച്ചവരാണ് കേരളത്തെ കുറിച്ച് സ്വപ്‌നം കാണുന്നത്. മതപരിവർത്തനത്തിന്റെ പേരിൽ വ്യാപക അക്രമണമാണ് നടക്കുന്നത്. 598 അക്രമം നടന്നുവെന്നും അതിൽ കൂടുതലും യു.പിയിലായിരുന്നെന്നുമാണ് ക്രൈസ്തവ സംഘടനകൾ പറയുന്നത്. ആർ.എസ്.എസ് കാലങ്ങളായി പറയുന്ന മുസ്ലിം, മിഷണറി, മാർക്‌സിസ്റ്റിനെതിരെയുള്ള കടന്നാക്രമണത്തിന്റെ സാമ്പിളുകളാണ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ തുടർഭരണത്തിലെത്തിച്ചത് മാദ്ധ്യമങ്ങളോ ബൂർഷ്വാ പാർട്ടികളോ അല്ല, ജനങ്ങളാണ്. തുടർഭരണത്തിന്റെ പൊസിറ്റീവും, നെഗറ്റീവും തിരിച്ചറിയുന്നുണ്ട്. ഇതിന്റെ ഭാഗമായി പാർട്ടിക്കകത്തുണ്ടായേക്കാവുന്ന തെറ്റായ പ്രവണതകളെ വച്ച് പൊറുപ്പിക്കില്ലെന്നും എം.വി.ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സംഘാടക സമിതി ചെയർമാൻ അശോകൻ ചരുവിൽ അദ്ധ്യക്ഷത വഹിച്ചു. ജാഥാ അംഗങ്ങളായ സി.എസ്.സുജാത, എം.സ്വരാജ്, കെ.ടി.ജലീൽ, ജെയ്ക് സി.തോമസ്, ജാഥാ മാനേജർ പി.കെ.ബിജു, മന്ത്രി ഡോ.ആർ.ബിന്ദു, ഡോ.രാജൻ ഗുരുക്കൾ, പ്രൊഫ.കെ.യു.അരുണൻ മാസ്റ്റർ, എൻ.ആർ.ബാലൻ, എം.എം.വർഗീസ്, പി.കെ.ഡേവിസ്, ഉല്ലാസ് കളക്കാട്ട്്, അഡ്വ.കെ.ആർ.വിജയ എന്നിവർ പ്രസംഗിച്ചു.
ഇരിങ്ങാലക്കുടയിൽ പ്രൗഢോജ്ജ്വല സ്വീകരണം
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയെ നൂറ് കണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെയാണ് സ്വീകരിച്ചത്. ലിറ്റിൽ ഫ്‌ളവർ സ്‌കൂളിന് മുൻവശത്ത് സംഘാടക സമിതിക്കായി സി.പി.എം ഏരിയ സെക്രട്ടറി വി.എ.മനോജ്കുമാർ, ജാഥാ ക്യാപ്റ്റൻ എം.വി.ഗോവിന്ദനെ ഷാൾ അണിയിച്ചു. റെഡ് വളണ്ടിയർമാരുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ജാഥയെ, വാദ്യമേളങ്ങളുടെയും, കാവടി, തെയ്യം, പട്ടുകുട എന്നിവയുടെ അകമ്പടിയോടെ ആയിരങ്ങളാണ് മുനിസിപ്പൽ മൈതാനിയിലേക്ക് ആനയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |