പാലക്കാട്: ഗ്രീൻഫീൽഡ് ഹൈവേക്ക് സ്ഥലം ഏറ്റെടുക്കുന്നതിന് മുന്നോടിയായി ഭൂവുടമകളുടെ വാദം കേൾക്കൽ ഇന്നാരംഭിക്കും. ജില്ലയിൽ 21 വില്ലേജുകളിലൂടെയാണ് പാത കടന്നുപോകുന്നത്. ഇതിൽ ത്രീഡി വിജ്ഞാപനത്തിൽ ഉൾപ്പെട്ട എട്ട് വില്ലേജുകളുടെ ഹിയറിംഗാണ് ആദ്യഘട്ടം. എട്ടു വില്ലേജുകളിലെ 62.688 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുക. ബാക്കിയുള്ള 13 വില്ലേജുകളിലെ സ്ഥലമേറ്റെടുക്കാനുള്ള വിജ്ഞാപനം വൈകാതെ ഇറങ്ങും. ജില്ലയിൽ ആകെ 270 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലൂടെ കടന്നുപോകുന്ന പാതയിൽ 61.440 കിലോമീറ്ററാണ് പാലക്കാട് ജില്ലയിലുള്ളത്.
നഷ്ടപരിഹാര തുക നൽകുന്നതിന് യഥാർത്ഥ ഉടമയെ കണ്ടെത്താനും നടപടിക്രമങ്ങളുടെ അവസാന ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി പരാതികൾ സ്വീകരിക്കുന്നതിനുമാണ് 7, 8, 9 തിയ്യതികളിലായി ഹിയറിംഗ് വച്ചിട്ടുള്ളത്.
ഏപ്രിൽ ആദ്യം നഷ്ടപരിഹാര തുക സ്ഥലമുടമകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തുന്ന രീതിയിൽ നടപടികൾ പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
മണ്ണാർക്കാട് താലൂക്കിലെ കോട്ടോപ്പാടം രണ്ട്, കാരാകുറുശി, കരിമ്പ ഒന്ന് വില്ലേജുകളിലെ ഭൂവുടമകളുടെ വാദം കേൾക്കൽ ഇന്ന് രാവിലെ പത്തിന് കരിമ്പ പഞ്ചായത്ത് ഓഫീസിൽ നടക്കും. കരിമ്പ ഒന്ന് വില്ലേജിലുള്ളവരുടെ ശേഷിക്കുന്നവരുടെ വാദംകേൾക്കൽ ഉച്ചതിരിഞ്ഞ് രണ്ടിനാണ്. കരിമ്പ രണ്ട് വില്ലേജിലുള്ളവർക്ക് നാളെ രാവിലെ പത്തിനും ഉച്ചതിരിഞ്ഞ് രണ്ടിനുമായി മുൻകൂട്ടി അറിയിച്ച സർവേ നമ്പർ പ്രകാരം നടക്കും. സ്ഥലമുടമകൾ ഉടമസ്ഥാവാകാശം സ്ഥീരികരിക്കുന്നതിന് ആവശ്യമായ വസ്തുവിന്റെ ആധാരം, പട്ടയം, അടിയാധാരം, ക്രയവിക്രയ സർട്ടിഫിക്കറ്റ്, സ്ഥലത്ത് കെട്ടിടമുണ്ടെങ്കിൽ അതിന്റെ രേഖകൾ, ഉദ്യോഗസ്ഥർ നിഷ്കർഷിക്കുന്ന മറ്റ് രേഖകൾ ഉൾപ്പെടെ ഹാജരാവണമെന്ന് ദേശീയപാത സ്ഥലമെടുപ്പ് റവന്യു ഉദ്യോഗസ്ഥർ അറിയിച്ചു.
സ്ഥലത്തിന്റെയും നിർമ്മിതികളുടെയും മൂല്യനിർണയത്തിന് തേയ്മാന ചെലവ് ഒഴിവാക്കണമെന്ന സർക്കാരിന്റെയും ഇരകളുടെയും ആവശ്യത്തിൽ ദേശീയപാത അതോറിറ്റിയോ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
2013ലെ ദേശീയപാത സ്ഥലമേറ്റെടുപ്പ് നിയമപ്രകാരം അതത് പ്രദേശങ്ങളിലെ സ്ഥലങ്ങളുടെ ഏറ്റവും ഉയർന്ന വിലയുടെ ഇരട്ടി തുകയാണ് വില നിർണയത്തിന് മാനദണ്ഡമാക്കുക. കെട്ടിടം ഉൾപ്പെടെയുള്ള നിർമ്മിതികളുടെ തേയ്മാനമോ പഴക്കമോ പരിഗണിക്കാതെ ദേശീയപാത 66 സ്ഥലമെടുപ്പ് പ്രകാരം നഷ്ടപരിഹാരം നിർണയിക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. ഇതേ ആവശ്യമുന്നയിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരിക്ക് ഗ്രീൻഫീൽഡ് കോഓർഡിനേഷൻ കമ്മിറ്റി നേരിട്ട് നിവേദനവും നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |