കൊച്ചി: ദേശീയ ഹരിത ട്രൈബ്യൂണൽ, മലിനീകരണ നിയന്ത്രണ ബോർഡ്, സംസ്ഥാനതല നിരീക്ഷണ സമിതി തുടങ്ങിയവ നൽകിയ നിർദ്ദേശങ്ങളും ഉത്തരവുകളും കാറ്റിൽപ്പറത്തിയാണ് ബ്രഹ്മപുരത്തെ മാലിന്യസംസ്‌കരണ പ്ളാന്റ് കൊച്ചി നഗരസഭ പ്രവർത്തിപ്പിക്കുന്നത്. പ്ളാസ്റ്റിക് മാലിന്യങ്ങൾ സംസ്‌കരിക്കാൻ കൃത്യമായ പദ്ധതി പോലുമില്ലെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ഒരുവർഷം മുമ്പ് അറിയിച്ചിട്ടും നഗരസഭ അനങ്ങിയില്ല.
കഴിഞ്ഞ വർഷം മാർച്ച് 21ന് തീപിടിച്ചപ്പോൾ നഗരസഭ സമർപ്പിച്ച റിപ്പോർട്ടിൽ മുട്ടായുക്തികളായിരുന്നെന്ന് ഹരിത ട്രൈബ്യൂണൽ നിയോഗിച്ച സംസ്ഥാനതല നിരീക്ഷണ സമിതിക്ക് ബോർഡ് (പി.സി.ബി) ചീഫ് എൻവയോൺമെന്റൽ എൻജിനിയർ മാർച്ച് 22ന് നൽകിയ കത്തിൽ പറയുന്നു.
2021 മേയ് ഒന്നിന് നഗരസഭാ സെക്രട്ടറിക്ക് ചീഫ് എൻവയോൺമെന്റൽ എൻജിനിയർ നൽകിയ മറുപടിയിലും വീഴ്‌ചകൾ എണ്ണിപ്പറയുന്നുണ്ട്. കോടികൾ പിഴയായി ഈടാക്കിയിട്ടും മാലിന്യം സംസ്കരിക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിച്ചില്ല.
ബോർഡ് പറയുന്നു
• അശാസ്ത്രീയമാണ് പ്ളാന്റ് പ്രവർത്തനം.
• പരിസ്ഥിതി, ജലസംരക്ഷണ നിയമങ്ങളും വ്യവസ്ഥകളും ലംഘിക്കുന്നു
• ഹരിത ട്രൈബ്യൂണലിന്റെും നിരീക്ഷണ സമിതിയുടെയും നിർദ്ദേശങ്ങൾ പാടെ അവഗണിച്ചു.
• കൈകാര്യം ചെയ്യാൻ കഴിയാത്ത അളവിൽ പ്ളാസ്റ്റിക്ക് തള്ളുന്നതാണ് തീപിടിത്തം ആവർത്തിക്കാൻ കാരണം.
• ഖരമാലിന്യസംസ്‌കരണം ഫലപ്രദമല്ല.
• സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ളാന്റ് ശരിയായി പ്രവർത്തിപ്പിക്കാൻ നഗരസഭയ്ക്ക് കഴിയുന്നില്ല.
• സംസ്കരിക്കാത്തതും ഭാഗികമായി സംസ്കരിച്ചതുമായ മലിനജലം ചിത്രപ്പുഴയെ നശിപ്പിക്കുന്നു.
• മറ്റു തദ്ദേശസ്ഥാപനങ്ങളിലെ പ്ളാസ്റ്റിക്കും പ്ളാന്റിൽ തള്ളുന്നത് ബോർഡിന്റെ ഉത്തരവുകൾക്ക് വിരുദ്ധമാണ്.
• പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഫലപ്രദമായ യാതൊരു നടപടികളും പ്ളാന്റ് സ്ഥാപിച്ചശേഷം സ്വീകരിച്ചിട്ടില്ല.
• നഗരസഭാ സെക്രട്ടറിക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കാൻ 2020 ജൂൺ 3ന് ഹരിത ട്രൈബ്യൂണൽ പ്രിൻസിപ്പൽ ബെഞ്ച് ഉത്തരവിട്ടിട്ടും നടപടിയൊന്നുമുണ്ടായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |