തൃക്കാക്കര: ''ഞങ്ങളും മനുഷ്യരാണ് സാർ, ഞങ്ങൾക്കും വേണ്ടേ സുരക്ഷ."" തീപിടിത്തമുണ്ടായ ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ ഫയർ ഫോഴ്സ് ഉദോഗസ്ഥൻ കോർപ്പറേഷൻ അധികൃതരോട് പറഞ്ഞതിങ്ങനെ. ''ഞങ്ങൾക്കും കുടുംബമുണ്ട്, ജീവിതമുണ്ട്. അത് മറക്കരുത്.""
രക്ഷാപ്രവർത്തകർക്ക് കോർപ്പറേഷൻ സുരക്ഷിത മാസ്ക് നൽകാത്തതിലുളള അമർഷമാണ് 50കാരനായ ഉദ്യോഗസ്ഥൻ പ്രകടിപ്പിച്ചത്.
തീപിടുത്തമുണ്ടായ ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ രക്ഷാപ്രവർത്തകർക്ക് സുരക്ഷിത മാസ്ക് നൽകാത്ത കോർപ്പറേഷനെതിരെ രക്ഷാപ്രവർത്തകാരുടെ അമർഷം മറനീക്കി. കഴിഞ്ഞ ദിവസം ഇതേച്ചൊല്ലി ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ അഷ്‌റഫുമായി വാക്കേറ്റമുണ്ടായിരുന്നു.
മാലിന്യ സംസ്കരണ പ്ലാന്റിൽ നിന്ന് ഒരാഴ്ചയായി ഉയർന്നുപൊങ്ങുന്ന മാരകമായ രാസവസ്തുക്കൾ ഉൾപ്പെട്ട വിഷപ്പുകയിൽ നിന്ന് രക്ഷ നേടണമെങ്കിൽ സുരക്ഷിതമായ ക്യാനിസ്റ്റർ മാസ്ക് ധരിക്കണം. കോർപ്പറേഷൻ ക്യാനിസ്റ്റർ മാസ്ക് നൽകിയത് അൻപതിൽ താഴെയാണ്.
സുരക്ഷിതമല്ലാത്ത സർജിക്കൽ മാസ്ക്കും എൻ 95 മാസ്കുകളുമാണ് നൽകിയത്. ഫയർ ഫോഴ്‌സ്, നേവി, സിവിൽ ഡിഫൻസ് അടക്കമുള്ളവർ മൂന്ന് ഷിഫ്റ്റുകളിലായാണ് ജോലി ചെയ്യുന്നത്. വെളുപ്പിന് ആറു മുതൽ നാലുവരെയും നാലു മുതൽ രാത്രി പത്തുവരെ 11 ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ജോലി ചെയ്യും. 10 മുതൽ വെളുപ്പിന് ആറുവരെ ഏഴ് സ്റ്റേഷനിലെ ജീവനക്കാരും പ്ലാന്റിൽ രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. ക്യാനിസ്റ്റർ മാസ്ക്കിന് മറ്റ് മാസ്കുകളെക്കാൾ വില കൂടുതലാണ്.
രക്ഷകർക്ക് ശ്വാസതടസം
ശ്വാസതടസവും ചൊറിച്ചിൽ തുടങ്ങിയ മൂലം രണ്ടു ദിവസങ്ങളിലായി ചികിത്സ തേടിയത് അൻപതിലേറെ പേരാണ്. കുടുതലും ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരാണ്. പ്രാഥമിക ചികിത്സ തേടിയശേഷം വിശ്രമിക്കാൻ പോലും സമയം കിട്ടുന്നില്ല.
ജില്ലാ ആസ്ഥാനം പുകയിൽ
സംസ്‌കരണ പ്ലാന്റിൽ നിന്നുയർന്ന വിഷപ്പുകയിൽ ജില്ലാ ആസ്ഥാനമായ കാക്കനാടും മുങ്ങി. ചൊവ്വാഴ്ച രാത്രി എട്ടു മുതൽ കാക്കനാട്ടും സമീപപ്രദേശങ്ങളിലും പുക ഉയർന്നതോടെ ജനങ്ങൾ പരിഭ്രാന്തിയിലായി. നിലംപതിഞ്ഞിമുഗൾ, കാക്കനാട്, ടി.വി സെന്റർ, ഇടപ്പള്ളി, പാലാരിവട്ടം, കലൂർ പ്രദേശങ്ങളിലും പുകയെത്തി. കാക്കനാട്ട് ശ്വാസതടസം അനുഭവപ്പെട്ട ഇരുപതോളം പേർ ചികിത്സ തേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |