വെള്ളറട: മലയോരമേഖലയിലെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് കഞ്ചാവിന്റെയും നിരോധിത പുകയില ഉത്പന്നങ്ങളുടെയും കച്ചവടം വ്യാപകമാകുന്നു. പ്രധാനമായും കോളേജുകളും സ്കൂളുകളും കേന്ദ്രീകരിച്ചാണ് കച്ചവടം. സന്ധ്യമയങ്ങിയാൽ പ്രധാന കവലകളിലും പൊതി കഞ്ചാവ് സുലഭമായി ലഭിക്കുന്നു.തമിഴ്നാടിനോടു ചേർന്നുള്ള അതിർത്തിയിലെ വെള്ളറട ആറാട്ടുകുഴി,പനച്ചമൂട്, ചെറിയകൊല്ല,കാരക്കോണം,കന്നുമാംമൂട്,പ്രദേശങ്ങളിലാണ് കഞ്ചാവു ലഭിക്കുന്നത്.അതിർത്തി വഴി ഏതൊരു പരിശോധനയുമില്ലാതെ എത്തിക്കുന്ന കഞ്ചാവ് ഗോഡൗണുകളിൽ സൂക്ഷിച്ചശേഷമാണ് ഇരുചക്രവാഹനങ്ങളിലും മറ്റും കച്ചവടത്തിനെത്തിക്കുന്നത്. സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘം ഇപ്പോൾ കച്ചവടത്തിനെത്തുന്നുണ്ട്.വിദ്യാർത്ഥികളാണ് സംഘത്തിന്റെ ഇരകളിൽ ഏറെയും.വിദ്യാർത്ഥികളെയും കച്ചവടത്തിനായി ഉപയോഗിക്കുന്നു.
കച്ചവടം വ്യാപകമായതോടെ മലയോരഗ്രാമങ്ങളിൽ നിന്ന് എക്സൈസ് ഡിപ്പാർട്ട്മെന്റിന് നിരവധി പരാതികൾ ലഭിക്കുന്നുണ്ടെങ്കിലും സംഘത്തിലെ പ്രധാന കണ്ണികളെ കണ്ടെത്താനാകാത്ത സാഹചര്യമാണുള്ളത്. അടുത്തകാലത്ത് കഞ്ചാവ് ഉപയോഗിക്കുന്ന യുവാക്കളുടെ ഇടയിൽ ആത്മഹത്യാപ്രവണതയും കൂടിയിട്ടുണ്ട്. കഞ്ചാവിന് അടിമയാകുന്നവർ ഏറെയും യുവാക്കളായതിനാൽ ഇവർക്ക് ആവശ്യമായ ബോധവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചില്ലെങ്കിൽ മലയോരമേഖല കഞ്ചാവിന്റെ അടിമയായി മാറാൻ വളരെ താമസം വേണ്ടിവരില്ല.ഇതിനു പുറമെ നിരോധിത പുകയില ഉത്‌പന്നങ്ങളുടെ വിൽപ്പനയും പനച്ചമൂട് കേന്ദ്രീകരിച്ച് വ്യാപകമായ തോതിലാണ് നടക്കുന്നത്.
രഹസ്യ വിൽപ്പനയും വ്യാപകം
സ്കൂൾ പരിസരങ്ങളിൽ വിദ്യാർത്ഥികളെ കൊണ്ടുതന്നെ രഹസ്യമായി ആവശ്യമുള്ളവർക്ക് പൊതി രൂപത്തിലാക്കിയ കഞ്ചാവ് എത്തിക്കുന്നു. കോളനികൾ കേന്ദ്രീകരിച്ച് വൻ കഞ്ചാവു വിൽപ്പന സംഘങ്ങൾ തന്നെ പ്രവർത്തിക്കുന്നതായി നാട്ടുകാർ പറയുന്നു. കച്ചവടസംഘത്തിന്റെ ഭീഷണിയെ പേടിച്ച് പുറത്തുപറയാൻപോലും കഴിയാത്ത അവസ്ഥയാണ്.കഞ്ചാവുമായി പോകുന്ന ഇരുചക്ര വാഹനങ്ങളുടെ മരണപ്പാച്ചിലിൽ പേടിച്ച് റോഡിൽ പോലും നിൽക്കാനാകാത്ത അവസ്ഥയാണ് ഗ്രാമങ്ങളിൽ. ആറാട്ടുകുഴി,പനച്ചമൂടും കേന്ദ്രീകരിച്ച് വൻ കഞ്ചാവു വിൽപ്പന സംഘങ്ങൾ പ്രവർത്തിക്കുന്നു.യുവാക്കളെ ആകർഷിക്കാൻ സ്ത്രീകളെയും വിൽപ്പന സംഘം ബൈക്കുകളും നൽകി രംഗത്തിറക്കിയിട്ടുണ്ട്.
പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു
കഴിഞ്ഞദിവസം ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ പനച്ചമൂട്ടിലെ മൂന്നു കടകളിൽ നിന്നുമാത്രം എൺപതിനായിരത്തോളം രൂപയുടെ പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. മറ്റു വിൽപ്പന കേന്ദ്രങ്ങളിൽ കൂടെ പരിശോധന നടത്തിയാൽ ലക്ഷക്കണക്കിന് രൂപയുടെ ഉത്പന്നങ്ങൾ പരിശോധനസംഘത്തിന് പിടിച്ചെടുക്കാൻ കഴിയുമായിരുന്നു. നിരന്തരം പരിശോധനകൾ ഉണ്ടെങ്കിൽ മാത്രമേ നിരോധിത വസ്തുക്കളുടെ വിൽപ്പന തടയാൻ കഴിയൂവെന്ന അവസ്ഥയാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |