തിരുവനന്തപുരം: എസ്.ഐയെ കാറിൽ തട്ടിക്കൊണ്ടുപോകുകയും ബിഷപ്പ് ഹൗസ് ആക്രമിക്കുകയും ചെയ്തതുൾപ്പെടെ നിരവധി കേസുകളിലെ പ്രതി കഞ്ചാവ് കടത്തിനിടെ പൊലീസിന്റെ പിടിയിലായി.
നെയ്യാറ്റിൻകര കൂട്ടപ്പന കീർത്തനം വീട്ടിൽ ശാന്തിഭൂഷണാണ് (42) ആര്യങ്കോട് പൊലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച രാത്രി ആര്യങ്കോട് മൂന്നാട്ടുമുക്ക് പാലത്തിനു സമീപത്തുനിന്ന് ഒന്നരക്കിലോ കഞ്ചാവുമായി കാറിൽ വരികയായിരുന്ന ശാന്തിഭൂഷണെ സി.ഐ ശ്രീകുമാരൻനായരും സംഘവും പിടികൂടുകയായിരുന്നു. കാറിൽ കഞ്ചാവുമായി കറങ്ങി ചില്ലറ വിൽപ്പന നടത്തിവരികയായിരുന്നു പ്രതി. നെയ്യാറ്റിൻകരയിൽ 2021ൽ എക്സൈസ് രജിസ്റ്റർ ചെയ്ത കഞ്ചാവ് കേസിൽ പ്രതിയായ ശാന്തിഭൂഷൺ ഒളിവിൽ കഴിയുകയായിരുന്നു. ഒളിവിൽ കഴിയുന്ന സമയത്തും ഇയാൾ ജില്ലയിൽ വ്യാപകമായി കഞ്ചാവ് വില്പന നടത്തിയിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പ്രതിക്കായി അന്വേഷണം തുടരുന്നതിനിടെയാണ് ശാന്തിഭൂഷൺ സ്ഥിരമായി കാട്ടാക്കട, നെയ്യാർഡാം ഭാഗങ്ങളിൽ വന്നു പോകുന്നതായി പൊലീസിന് വിവരം ലഭിച്ചത്. ഇതോടെ പൊലീസ് ഇയാൾക്കെതിരെ രഹസ്യ നിരീക്ഷണം നടത്തുകയും കഴിഞ്ഞ ദിവസം കഞ്ചാവുമായി വരുന്നതിനിടെ കൈയോടെ പിടികൂടുകയുമായിരുന്നു. നെയ്യാറ്റിൻകരയിൽ ബിഷപ്പ് ഹൗസ് ആക്രമിച്ച കേസിലും കോഴിക്കോട് തേഞ്ഞിപ്പലത്ത് എസ്.ഐയെ കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലും ഇയാളാണ് പ്രതിയാണ് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ ശാന്തിഭൂഷണെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |