തൃക്കാക്കര: പ്ലാസ്റ്റിക് മാലിന്യം ഇനി ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകില്ലെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. കളക്ടറേറ്റിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ നടന്ന തദ്ദേശ സ്വയംഭരണ പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടുദിവസത്തിനുളളിൽ ബ്രഹ്മപുരത്തെ തീ അണയ്ക്കാനാകുമെന്ന് മന്ത്രിമാർ അറിയിച്ചു.
വീടുകളിലും ഫ്ലാറ്റുകളിലും ഉറവിട മാലിന്യ സംസ്‌കരണ സംവിധാനം നിർബന്ധമാക്കുമെന്ന് എം.ബി.രാജേഷ് പറഞ്ഞു.
ജില്ലയിൽ ഏറ്റവും നന്നായി മാലിന്യ സംസ്കരണം നടത്തുന്ന ഏലൂർ നഗരസഭയെ മാതൃകയാക്കണം. പുക ശ്വസിച്ച് ബുദ്ധിമുട്ട് നേരിടേണ്ടിവന്നവർക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പുവരുത്താൻ നടപടി സ്വീകരിച്ചതായും മന്ത്രി രാജീവ് വ്യക്തമാക്കി.
ഏലൂരിലെ മാലിന്യ സംസ്കരണത്തെക്കുറിച്ച് ചെയർമാൻ എ.ഡി സുജിൽ യോഗത്തിൽ വിശദീകരിച്ചു. മരട് നഗരസഭയിൽ നടത്തിയ സർവേയിൽ 42 പേർക്ക് പുക മൂലം ആരോഗ്യ പ്രശ്നങ്ങളുണ്ടായതായി ചെയർമാൻ ആന്റണി ആശാംപറമ്പിൽ യോഗത്തിൽ പറഞ്ഞു.
ഏപ്രിൽ 10നകം ഉറവിട മാലിന്യ സംസ്കരണം നടപ്പിലാക്കണം. മാർച്ച് 14 മുതൽ 16 വരെ വാർഡ് മെമ്പർമാർ ഭവന സന്ദർശനം നടത്തണമെന്നും യോഗം നിർദേശിച്ചു. ബ്രഹ്മപുരത്തുണ്ടായ തീപിടിത്തം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് യോഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു
യോഗസ്ഥലത്തേക്ക് യുവമോർച്ച മാർച്ച്
മന്ത്രിമാരും പ്രതിപക്ഷ നേതാവും പങ്കെടുത്ത യോഗവേദിയിലേക്ക് യുവമോർച്ച പ്രവർത്തകർ പ്രതിഷേധവുമായെത്തി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിലേക്ക് കയറാൻ ശ്രമിച്ച ഏഴ് യുവമോർച്ച പ്രവർത്തകരെ തൃക്കാക്കര അസി.കമ്മിഷണർ പി.വി. ബേബി, തൃക്കാക്കര സി.ഐ ആർ.ഷാബു എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തുനീക്കി. വൈശാഖ് രവീന്ദ്രൻ, എം.കണ്ണൻ, കാർത്തിക് പാറയിൽ, ശ്യാമപ്രസാദ്, ജിതിൻ നന്ദകുമാർ, സന്ദീപ് കുമാർ, ലിന്റോ വിത്സൺ എന്നിവർക്കെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |