മുംബയ്: ഇന്ത്യൻ ഓഹരിയിൽ ഈയാഴ്ച ഏറ്റവും കൂടുതൽ പ്രതിഫലിക്കുക ആഗോളതലത്തിലെ അനിശ്ചിതത്വങ്ങൾ ആയിരിക്കും. കൂടാതെ യെസ് ബാങ്കിന്റെ ഓഹരി വില്പന സംബന്ധിച്ച കാര്യങ്ങളും ബാങ്കിംഗ് മേഖലയിൽ ബാധിക്കാൻ ഇടയുണ്ട്. കഴിഞ്ഞവാരം അവസാന വ്യാപാരദിനത്തിൽ നിഫ്റ്റി ഒരു ശതമാനം ഇടിഞ്ഞ് 17412.90 പോയിന്റിലാണ് ക്ലോസ് ചെയ്തത്. 200 ദിവസത്തെ മൂവിംഗ് ആവറേജായ 17,434 പോയിന്റിന് അടുത്താണിത്. സെൻസെക്‌സ് 1.1 ശതമാനം ഇടിഞ്ഞ് 59135.13 പോയിന്റിലാണ് ക്ലോസ് ചെയ്തത്.
യുഎസ് ഫെഡറൽ റിസർവ് നിരക്ക് വർദ്ധനയെക്കുറിച്ചുള്ള ആശങ്കകൾക്കിടെ സിലിക്കൺ വാലി ബാങ്കിലെ സാമ്പത്തിക പ്രതിസന്ധിയും കഴിഞ്ഞ വാരം വിപണിയെ ബാധിച്ചു. ഇതിന്റെ തുടർചലനങ്ങൾ തിങ്കളാഴ്ചയും വിപണിയിൽ പ്രതിഫലിക്കുമെന്ന് ഉറപ്പാണ്. ഇതോടൊപ്പം കോർപ്പറേറ്റ് നടപടികൾ, മാക്രോ ഇക്കണോമിക് ഡാറ്റകൾ, ആഗോള സംഭവ വികാസങ്ങൾ എന്നിവ ഈ വാരം വിപണിയെ സ്വാധീനിക്കാൻ സാധ്യതയുള്ള മറ്റു ഘടകങ്ങളാണ്.
കൂടാതെ യെസ് ബാങ്കിന്റെ ഓഹരികളുടെ ലോക്ഇൻ പിരിയഡ് അവസാനിക്കുന്നത് തിങ്കളാഴ്ചയാണ്. യെസ് ബാങ്കിൽ നിക്ഷേപം നടത്തിയ 8 ബാങ്കുകളുടെ 10,000 കോടി രൂപ മൂല്യമുള്ള ഓഹരികളുടെ മൂന്ന് വർഷ ലോക്ഇൻ പിരിയഡ് ആണ് നാളെ അവസാനിക്കുന്നത്. എസ്ബിഐ അടക്കമുള്ള 8 ബാങ്കുകൾ തങ്ങളുടെ കൈവശമുള്ള യെസ് ബാങ്ക് ഓഹരികൾ ഭാഗികമായെങ്കിലും വില്പന നടത്തിയേക്കാമോ എന്നാണ് നിക്ഷേപകർ ഉറ്റുനോക്കുന്നത്.
കഴിഞ്ഞ വാരത്തിൽ 4 അദാനി ഗ്രൂപ്പ് കമ്പനികളുടെ 15,000 കോടി രൂപയുടെ ഓഹരികൾ വാങ്ങിയ ജിക്യുസി പാർട്‌ണേഴ്‌സ് പുതിയ ഏറ്റെടുക്കൽ നടത്തുകയാണെങ്കിൽ ഇത് വിപണിയിലും അദാനി ഗ്രൂപ്പ് ഓഹരികളിലും പോസ്റ്റീവ് ചലനങ്ങളുണ്ടാക്കാൻ സാധ്യതയുണ്ട്. വിദേശ നിക്ഷേപകരുടെ നീക്കങ്ങളും വിവിധ കമ്പനികളുടെ ഇടക്കാല വിഹിത പ്രഖ്യാപനത്തിനുള്ള യോഗങ്ങളും ഈയാഴ്ച ചേരുന്നുണ്ട്. ഇതും വിപണിയിൽ ചലനങ്ങളുണ്ടാക്കാൻ കഴിയുന്നവയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |