കണ്ണൂർ: സംസ്ഥാനത്തെ ഏക കന്റോൺമെന്റായ കണ്ണൂർ കന്റോൺമെന്റ് തിരഞ്ഞെടുപ്പ് ചൂടിലേക്ക്. ഏപ്രിൽ മുപ്പതിനാണ് കണ്ണൂർ കന്റോൺമെന്റ് ബോർഡ് തിരഞ്ഞെടുപ്പ് നടക്കുക. യു.ഡി.എഫ് അനുകൂല ബോർഡായിരുന്നു നിലവിലുണ്ടായിരുന്നത്. കണ്ണൂർ നഗരത്തോട് ചേർന്ന് ബർണശ്ശേരിയിലാണ് സൈനിക ഭരണ പ്രദേശമായ കന്റോൺമെന്റുള്ളത്.
ബ്രിട്ടീഷുകാർ 1938 ലാണ് കണ്ണൂർ കന്റോൺമെന്റ് രൂപീകരിച്ചത്. സ്വാതന്ത്ര്യത്തിന് ശേഷം കന്റോൺമെന്റ് ഇന്ത്യൻ ആർമിയുടെ നിയന്ത്രണത്തിലായി.നിലവിൽ ഡിഫൻസ് സെക്യൂരിറ്റി കോർപ്‌സിന്റെ ആസ്ഥാനമാണ് ഇവിടം. ഇവിടത്തെ പ്രാദേശിക ഭരണകൂടമായ കന്റോൺമെന്റ് ബോർഡിലെ ആറു വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. നാമനിർദേശ പത്രിക 22 വരെ സമർപ്പിക്കാം. 24നാണ് സൂക്ഷ്മ പരിശോധന. തിരഞ്ഞെടുക്കപ്പെടുന്ന ആറു പേരും സേനയിലെ അഞ്ച് പേരും കളക്ടറുടെ പ്രതിനിധിയുമടക്കം 12 പേരാണ് ബോർഡിലുണ്ടാവുക. ആർമി ഉദ്യോഗസ്ഥരും പ്രദേശത്തെ താമസക്കാരുമടക്കം 2500ലധികം വോട്ടർമാരാണ് കന്റോൺമെന്റിലുള്ളത്.
സ്ഥലം എം.പിയും എം.എൽ.എയും പ്രത്യേക ക്ഷണിതാക്കളാണെങ്കിലും വോട്ടവകാശമില്ല. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ചുമതല തന്നെയാണ് കന്റോൺമെന്റ് ബോർഡിന് ഉള്ളത്. ഓഫീസർ ഇൻ കമാൻഡാന്റാണ് ബോർഡിന്റെ പ്രസിഡന്റ്. തിരഞ്ഞെടുക്കപ്പെടുന്നവരിൽ ഒരാൾ വൈസ് പ്രസിഡന്റാകും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അഞ്ച് വാർഡുകൾ യു.ഡി.എഫിനും ഒരു വാർഡ് എൽ.ഡി.എഫിനുമായിരുന്നു കിട്ടിയത്. അഞ്ചു വർഷമാണ് ബോർഡിന്റെ കാലാവധി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |